ജില്ലയില്‍ സാമൂഹിക അകലം പാലിക്കുന്നതിനായി തയ്യാറാക്കിയ മാനേജ്‌മെന്റ് പ്ലാന്‍ പ്രാബല്യത്തില്‍

post

പാലക്കാട്:കോവിഡ് 19 രോഗത്തിന്റെ സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് ലോക് ഡൗണ്‍ വേളയിലും അതിനു ശേഷവും  സാമൂഹിക അകലം പാലിക്കുന്നതിനായി ജില്ലയില്‍ തയ്യാറാക്കിയ മാനേജ്‌മെന്റ് പ്ലാന്‍  ഏപ്രില്‍ 20 മുതല്‍ പ്രാബല്യത്തില്‍ വന്നതായി ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡി. ബാലമുരളി അറിയിച്ചു.  കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാനേജ്‌മെന്റ് പ്ലാന്‍ മുഖേന ജനങ്ങളുടെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്താനാകും.

സോഷ്യല്‍ ഡിസ്റ്റന്‍സിങ്  മാനേജ്‌മെന്റ് പ്ലാന്‍

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ നോവല്‍ കൊറോണ വൈറസ് അപകടകരമായ രീതിയില്‍ പടരുമെന്ന് വിവിധ സ്ഥാപനങ്ങള്‍ നടത്തിയ പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  അതിനാല്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ജില്ലയില്‍ സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സോഷ്യല്‍ ഡിസ്റ്റന്‍സിങ് മാനേജ്‌മെന്റ് പ്ലാന്‍ നടപ്പില്‍ വരുത്തുന്നു. എപിഡെമിക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം ഏപ്രില്‍ 20 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആയിരിക്കും ജില്ലയില്‍ ഈ നിയമം നടപ്പിലാക്കുക.

തൊഴിലിടങ്ങളിലും ജീവനക്കാര്‍ക്കിടയിലും നിയന്ത്രങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനേജര്‍

സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനേജറുടെ കീഴില്‍ വരുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും നടത്തിപ്പ് ചുമതല അദ്ദേഹത്തിനാണ്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനേജര്‍  മോണിറ്ററിംഗ് ഓഫീസര്‍ക്ക്എല്ലാ വെള്ളിയാഴ്ചയും 4 മണിക്ക് മുന്‍പായി ഓരോ ആഴ്ചയിലേയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തൊഴിലിടങ്ങളിലും ജീവനക്കാര്‍ക്കിടയിലും താഴെപ്പറയുന്ന നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനേജര്‍ ഉറപ്പുവരുത്തണം.

*അനുവദനീയമായ അണുനാശിനി ഉപയോഗിച്ച്  യൂണിറ്റിന്റെ പരിസരത്തെ എല്ലാ പ്രദേശങ്ങളും പൂര്‍ണ്ണമായും അണുവിമുക്തമാക്കണം.

*പുറത്ത്‌നിന്ന് വരുന്ന തൊഴിലാളികള്‍/ജീവനക്കാര്‍ക്കായി പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാതെ പ്രത്യേക ഗതാഗത സൗകര്യം ഒരുക്കണം.ഈ വാഹനങ്ങള്‍ 30-40 ശതമാനം ട്രാന്‍സ്‌പോര്‍ട്ട് കപ്പാസിറ്റിയിലെ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

*ജോലിസ്ഥലത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും യന്ത്രങ്ങളും അണുവിമുക്തമാക്കണം.

*തൊഴില്‍ സ്ഥലത്തെ ആളുകളുടെ എണ്ണം കൃത്യമായി കണക്കാക്കുന്നതിന് അകത്തേക്കും പുറത്തേക്കും പോകുന്നതിന് ഒരു നിശ്ചിത വഴിയെ ഉണ്ടാകാന്‍ പാടുള്ളൂ.

*സാമൂഹ്യ അകലം ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

* എല്ലാ ജീവനക്കാരും ഫെയ്‌സ് മാസ്‌കും ആവശ്യമെങ്കില്‍ കയ്യുറയും ധരിക്കണം.

*ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് (കുറഞ്ഞത് 20 സെക്കന്‍ഡ്) ശീലമാക്കണം. മുഖത്ത് സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

*അകത്തേക്കും പുറത്തേക്കും പ്രവേശിക്കുന്നിടുത്ത് നിര്‍ബന്ധമായും തെര്‍മല്‍ സ്‌കാനിംഗ് സംവിധാനമൊരുക്കണം.

*തൊഴിലാളികള്‍ക്ക് കൊറോണ വൈറസ് ബാധക്ക് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായി ഉണ്ടായിരിക്കണം.

*സാമൂഹ്യ അകലം പാലിക്കുന്നതിനായി  ജോലിസ്ഥലങ്ങളില്‍ ഷിഫ്റ്റുകള്‍ക്കിടയില്‍ ഒരു മണിക്കൂര്‍ ഇടവേള ഉണ്ടായിരിക്കുകയും ജീവനക്കാരുടെ ഉച്ചഭക്ഷണ ഇടവേളകള്‍ ഒഴിവാക്കുകയും വേണം.

*പത്തില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതും യോഗം ചേരുന്നതും ഒഴിവാക്കണം. തൊഴില്‍ സ്ഥലത്തും യോഗം, പരിശീലനം എന്നിവ നടക്കുമ്പോഴും ആറടി അകലം പാലിച്ചു വേണം സീറ്റിംഗ് ക്രമീകരിക്കണം. കഴിവതും യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തണം.

*രണ്ടോ നാലോ വ്യക്തികളില്‍(വലുപ്പം അനുസരിച്ച്) കൂടുതല്‍ ലിഫ്റ്റുകളില്‍ കയറാന്‍ പാടില്ല. സ്റ്റെയര്‍കേസ് കൂടുതലായി ഉപയോഗിക്കുന്നതാണ് നല്ലത്.

* ഗുട്ട്ക, പുകയില തുടങ്ങിയവ ഉപയോഗിക്കുന്നതിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തുകയും തുപ്പുന്നത് കര്‍ശനമായി നിരോധിക്കുകയും വേണം.

* അത്യാവശ്യക്കാരല്ലാത്ത സന്ദര്‍ശകരെ പൂര്‍ണമായും നിരോധിക്കണം

* കോവിഡ് 19 രോഗികളുടെ ചികിത്സയ്ക്ക് യോഗ്യമായ  സമീപ പ്രദേശങ്ങളിലെ ആശുപത്രികളോ ക്ലിനിക്കുകളോ തിരിച്ചറിയുകയും ഇതിനെക്കുറിച്ചുള്ള വിവരപട്ടിക ജോലിസ്ഥലത്ത് ലഭ്യമായിരിക്കുകയും വേണം

* എല്ലാ യൂണിറ്റുകളും സി.സി.ടി.വി അല്ലെങ്കില്‍ ഒരു വീഡിയോ ക്യാമറ ഉപയോഗിച്ച്  യൂണിറ്റിന്റെ പ്രവര്‍ത്തനം റെക്കോര്‍ഡ് ചെയ്യുകയും ഏത് സമയത്തും ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍/ ജില്ലാ അഡ്മിനിസ്ട്രേഷന്‍ ആവശ്യപ്പെടുമ്പോള്‍ റെക്കോര്‍ഡിംഗ് ലഭ്യമാക്കുകയും വേണം

* ഈ നിബന്ധനകള്‍ എല്ലാ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരും ജില്ലാ / പഞ്ചായത്ത് / മുനിസിപ്പല്‍ ലെവല്‍ ഓഫീസര്‍ മുഖേന നടപ്പാക്കും. ഇത്തരം വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുണ്ടോ എന്ന ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ വ്യാവസായിക യൂണിറ്റുകളില്‍ പരിശോധന നടത്തും.

* നിബന്ധനകള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇളവുകള്‍ റദ്ദാക്കാന്‍ കാരണമായേക്കാം.

വ്യവസ്ഥകള്‍ ലംഘിച്ചാല്‍

ആദ്യം മുന്നറിയിപ്പ്, തുടര്‍ന്നും ലംഘിച്ചാല്‍ സ്ഥാപനം അടച്ച് പൂട്ടാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശിക്കാം

 സ്വകാര്യസ്ഥാപനങ്ങള്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍

1. പ്രാഥമിക ഘട്ടമായി മുന്നറിയിപ്പ് നല്‍കും വീണ്ടും നിയമലംഘനം തുടര്‍ന്നാല്‍ പ്രസ്തുത യൂണിറ്റ് രണ്ട് ആഴ്ചത്തേക്ക് അടച്ചിടാന്‍ അധികാരികള്‍ക്ക് (ഇന്‍സിഡന്റല്‍ കമാന്‍ഡര്‍) ഉത്തരവിടാം

 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വ്യവസ്ഥ ലംഘിച്ചാല്‍ അച്ചടക്ക നടപടി

1. ദുരന്തനിവാരണ നിയമം 2005 ലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരം നടപടി

2. ഇന്‍സിഡെന്റല്‍ കമാന്ററുടെ നിര്‍ദേശ പ്രകാരം ഡിസിപ്ലിനറി അതോരിറ്റിക്ക് അച്ചടക്ക നടപടികള്‍ സ്വീകരിക്കാം.

 പൊതു നിര്‍ദ്ദേശങ്ങള്‍

ബന്ധപ്പെട്ട ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ഉള്ള ആളുകള്‍ മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 158ന്  പുറമേ ദുരന്തനിവാരണ ആക്ട് 2005, എപ്പിഡെമിക്ക്  ഡിസീസസ് ആക്ട് 1897 എന്നിവയ്ക്ക് അനുസൃതമായി നിയമ നടപടി സ്വീകരിക്കുന്നതാണ്.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സാമൂഹിക അകലം,  ബ്രേക്ക് ദി ചെയിന്‍ പ്രോട്ടോകോള്‍ എന്നിവ സംബന്ധിച്ച് നോട്ടീസുകള്‍ തയ്യാറാക്കി യാത്രയില്‍ ഏര്‍പ്പെടുന്നവര്‍ക്ക്  അവബോധം നല്‍കേണ്ടതാണ്.

ജില്ലയിലെ വിവിധ ഓഫീസ് മേധാവികള്‍ ഇതുസംബന്ധിച്ച് ഉത്തരവ് നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതും ജീവനക്കാരുടെ ഇടയില്‍ വിതരണം ചെയ്യേണ്ടതുമാണ്. 

ജില്ലയില്‍ നിയമം നടപ്പിലാക്കുന്നതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍

1. ഡിസ്ട്രിക്ട് കോഡിനേറ്റര്‍- അസിസ്റ്റന്റ് കളക്ടര്‍,  പാലക്കാട്.

2. അസിസ്റ്റന്റ് കോഡിനേറ്റര്‍- ജില്ലാ ഫയര്‍ പാലക്കാട്.

3. ഇന്‍സിഡന്റല്‍  കമാന്‍ഡര്‍-( സോഷ്യല്‍ ഡിസ്റ്റന്‍സിങ്  മാനേജ്‌മെന്റ്)-   സബ്കലക്ടര്‍,  ഒറ്റപ്പാലം ( ഒറ്റപ്പാലം സബ് ഡിവിഷന്‍)

 റവന്യൂ ഡിവിഷണല്‍ ഓഫീസര്‍( പാലക്കാട് സബ് ഡിവിഷന്‍)

4. ജില്ലാതല ഓഫീസര്‍( ജില്ലാതല ഓഫീസുകള്‍ക്ക് മാത്രം)- ഡെപ്യൂട്ടി കളക്ടര്‍( ആര്‍ ആര്‍) പാലക്കാട്.

5. പഞ്ചായത്ത് /മുനിസിപ്പല്‍ തല ഓഫീസര്‍- സെക്രട്ടറി, ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്.

6. സോഷ്യല്‍ ഡിസ്റ്റന്‍സിങ്  മാനേജര്‍- ബന്ധപ്പെട്ട സ്ഥാപനം നിയോഗിച്ച വ്യക്തി. ( മാനേജറുടെ പേര് ജില്ല/ പഞ്ചായത്ത് /മുനിസിപ്പല്‍ തല ഓഫീസര്‍മാരെ അറിയിച്ചിരിക്കണം.)

ചുമതലകള്‍

1. ഡിസ്ട്രിക്ട്  കോഡിനേറ്റര്‍

സോഷ്യല്‍ ഡിസ്റ്റന്‍സിങ്  മാനേജ്‌മെന്റ് പ്ലാന്‍ മികച്ചരീതിയില്‍ നടപ്പിലാക്കുക. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എല്ലാ ആഴ്ചയും ജില്ലാകളക്ടര്‍ക്ക് സമര്‍പ്പിക്കണം.

2. ഇന്‍സിഡെന്റല്‍ കമാന്‍ഡര്‍

ഒറ്റപ്പാലം സബ് കലക്ടറെ ഒറ്റപ്പാലം സബ് ഡിവിഷന്റെയും , പാലക്കാട് ആര്‍.ഡി.ഒ.യെ പാലക്കാട് സബ് ഡിവിഷന്റെയും സോഷ്യല്‍ ഡിസ്‌ന്റെന്‍സിങ്ങ്  മാനേജ്‌മെന്റിന്റെ ജില്ലാതല ഇന്‍സിഡന്റെല്‍ കമാന്‍ഡര്‍മാരായി  നിയമിച്ചിരിക്കുന്നു.

അതത്  മേഖലയിലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് സെക്ഷന്‍ 33  പ്രകാരം,  അധികാരപരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളിലും ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോക്കോളും സാമൂഹിക അകലവും നടപ്പാക്കുന്നുണ്ടെന്ന് ഇന്‍സിഡെന്റെല്‍ കമാന്‍ഡര്‍മാര്‍ ഉറപ്പ് വരുത്തണം . നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടിയും സ്വീകരിക്കാവുന്നതാണ്.  നടപടിയെടുക്കുന്ന റിപ്പോര്‍ട്ട്  ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് നല്‍കണം.

സോഷ്യല്‍ ഡിസ്റ്റന്‍സ് മാനേജ്‌മെന്റ് പ്ലാന്‍ അവസാനിക്കുമ്പോള്‍ ഇന്‍സിഡെന്റല്‍ കമാന്‍ഡര്‍മാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച അഞ്ച് സ്ഥാപനങ്ങളുടെ പേരുകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി  ചെയര്‍മാന് ശുപാര്‍ശ ചെയണം.  ശുപാര്‍ശ ചെയ്ത പട്ടിക ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മുമ്പാകെ അംഗീകാരത്തിനായി സമര്‍പ്പിക്കും.