മഞ്ഞപ്പിത്ത പകര്‍ച്ചവ്യാധി ; ജില്ലയില്‍ പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്

post

ശ്രീകണ്ഠപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ശ്രീകണ്ടാപുരം, ചെങ്ങളായി, മലപ്പട്ടം പ്രദേശത്ത് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തില്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ശക്തമാക്കി. സ്‌കൂളിനു പുറത്ത് വിവിധ കടകളില്‍ നിന്നും മോര്, ജ്യൂസ് ഉള്‍പ്പെടെ തണുത്ത പാനീയങ്ങള്‍ കുടിച്ചവരിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. കടകളില്‍ ആരോഗ്യ വകുപ്പ് പ്രത്യേക പരിശോധന നടത്തി. പാനീയങ്ങള്‍ വിതരണം ചെയ്ത കടകള്‍ക്ക് നോട്ടീസ് നല്‍കി അടപ്പിച്ചു. ഈ കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേ കിണര്‍ വെള്ളത്തില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. കിണര്‍ വെള്ളത്തില്‍ നിന്നും വലിയ തോതില്‍ ഇ കോളിയുടെ സാനിധ്യം കണ്ടെത്തി. കിണറിന്റെ തൊട്ടടുത്ത് ടോയ്ലെറ്റ് ടാങ്ക് ഉണ്ട്. കിണര്‍ വെള്ളം ടാങ്കിലേക്ക് ശേഖരിക്കുന്നതായും കണ്ടെത്തി. ശ്രീകണ്ടാപുരം, കൂട്ടുമുഖം, ചെങ്ങളായി, മലപ്പട്ടം മേഖലകളിലാണ് രോഗ ബാധിതര്‍ കൂടുതലായുള്ളത്. മേഖലയിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകളും ആരോഗ്യ വകുപ്പ് പരിശോധിച്ചു വരികയാണ്.

ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റിയില്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ത്തു. സ്‌കൂളില്‍ പ്രത്യേക അസംബ്ലിയും ചേര്‍ന്നു. ടോയ്‌ലറ്റ് ഹാന്‍ഡ് വാഷിംങിന്റെ ബോധവല്‍ക്കരണ പോസ്റ്ററുകള്‍ സ്‌കൂളുകളില്‍ പതിപ്പിച്ചു. ക്ലാസുകളില്‍ ബോധവല്‍കരണ പരിപാടി നടത്തി. മഞ്ഞപിത്ത ബാധിതരുള്ള വീടുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നോട്ടീസുകള്‍ വിതരണം ചെയ്തു.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതലയുള്ള ഡോ. കെ.ടി രേഖ യുടെ നിര്‍ദേശ പ്രകാരം ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ ഡോ. കെ.സി സച്ചിന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.ബി മുരളി, എപ്പിഡെമിയോളജിസ്റ്റ് ഡോ. അഖില്‍ രാജ്, ജില്ലാ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ ടി സുധീഷ്, ചെങ്ങളായി കൂട്ടുമുഖം ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വകുപ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.ഒ പ്രസാദ്, കെ. സനല്‍ കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

മഞ്ഞപ്പിത്തം: വില്ലന്‍ കുടിവെള്ളം

കടകളില്‍ നിന്നും തയ്യാറാക്കി നല്‍കുന്ന ജ്യൂസ്, ഐസ്, ലൈം, മോര് എന്നിവ ശുദ്ധീകരിക്കാത്ത കിണര്‍ വെള്ളത്തില്‍ തയ്യാറാക്കി നല്‍കുന്നതും വൃത്തിയാക്കാത്ത കുടിവെള്ള ടാങ്കില്‍ വെള്ളം ശേഖരിച്ചു ഉപയോഗിക്കുന്നതും മഞ്ഞപ്പിത്ത കേസുകള്‍ക്ക് കാരണമാണ്. നഗരങ്ങളില്‍ മോശം കുടിവെള്ളം ടാങ്കറുകളില്‍ വിതരണം ചെയ്യുന്നതും മത്സ്യം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന വാണിജ്യ ഐസുകള്‍ ഉപയോഗിച്ച് വെല്‍ക്കം പാര്‍ട്ടികള്‍, ഇഫ്താറുകള്‍ എന്നിവ നടത്തുന്നതും മഞ്ഞപ്പിത്തത്തിന് കാരണമാണ്. രോഗ ബാധിതര്‍ ഉപയോഗിച്ച പൊതു വാട്ടര്‍ ഡിസ്പെന്‍സര്‍ ഉപയോഗിച്ചവരില്‍ രോഗം വ്യാപകമായി പകര്‍ന്നത് നഗരത്തിലെ ഒരു സ്വകാര്യ ട്യൂഷന്‍ സെന്ററില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.

കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യാന്‍ നിര്‍ദേശം

ജനുവരി ഒന്ന് മുതല്‍ 15 വരെ ജില്ലയിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകളും ക്ലോറിനേറ്റ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് കിണര്‍ വെള്ളം ഉള്‍പ്പെടെ ശുദ്ധീകരിക്കാതെ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നത് കൊണ്ടാണെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തി. കിണര്‍ വെള്ളം ഏറ്റവും ശുദ്ധമായ വെള്ളമാണെന്നുള്ള തെറ്റായ കാഴ്ചപ്പാട് തിരുത്തണം. ജില്ലയില്‍ നടത്തിയ പരിശോധനയില്‍ നല്ലോരു ശതമാനം കിണറുകളിലും മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന ഇ കോളിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കക്കൂസ് മാലിന്യ ടാങ്ക് ഗാര്‍ഹിക കിണറുകള്‍ക്ക് അടുത്തുള്ളതാണ് ഇതിനു കാരണം. ഈ സാഹചര്യത്തില്‍ പുതു വര്‍ഷം ശുഭ വര്‍ഷം ശുദ്ധ ജലം മാത്രം കുടിക്കാം.. എന്ന പേരില്‍ ആരോഗ്യവകുപ്പിന്റെ തെളിച്ചം എന്ന കാമ്പയിനില്‍ ഉള്‍പെടുത്തിയാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.

ക്ലോറിനേഷന്‍ ചെയ്യേണ്ട വിധം

1000 ലിറ്റര്‍ കിണര്‍ വെള്ളത്തിനു 2.5 ഗ്രാം അളവില്‍ ബ്ലീച്ചിങ് പൌഡര്‍ ബക്കറ്റില്‍ എടുത്ത് വെള്ളമൊഴിച്ച് ശരിയായി കലക്കുക. 10 മിനിറ്റിന് ശേഷം അതിന്റെ മുകളിലുള്ള തെളിഞ്ഞ ലായനി തൊട്ടിയിലോഴിച്ച് കിണറ്റിലേയ്ക്ക് താഴ്ത്തി ശക്തിയായി കുലുക്കി വെള്ളത്തില്‍ ലിയിപ്പിക്കുക. ക്ലോറിനേഷന് ഒരു മണിക്കൂറിനു ശേഷം ഈ വെള്ളം ഉപയോഗിക്കാവുന്നതാണ്.