കെ.എസ്.എഫ്.ഇ. ലാഭവിഹിതം; 70 കോടി രൂപ സർക്കാരിന് കൈമാറി

post

കെ.എസ്.എഫ്.ഇ. 2024-25 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 70 കോടി രൂപ സർക്കാരിന് കൈമാറി. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ചേമ്പറിൽ കെ.എസ്.എഫ്.ഇ. ചെയർമാൻ കെ. വരദരാജനും മാനേജിങ് ഡയറക്ടർ ഡോ.എസ്. കെ. സനിലും ചേർന്ന് മന്ത്രിക്ക് ചെക്ക് കൈമാറി. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ബോർഡ് മെമ്പർമാരായ ഡോ. കെ. ശശികുമാർ, ബി.എസ്. പ്രീത (ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി), കെ.മനോജ് (നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറി) എന്നിവരും പങ്കെടുത്തു.

നടപ്പ് സാമ്പത്തികവർഷം ഡിവിഡന്റ്, ഗ്യാരണ്ടി കമ്മീഷൻ ഇനങ്ങളിലായി മൊത്തം റെക്കോർഡ് തുകയായ 235 കോടി രൂപ കെ.എസ്.എഫ്.ഇ. സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്. കമ്പനിയുടെ അംഗീകൃത മൂലധനം 250 കോടിയായി സർക്കാർ ഉയത്തിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ ആകെ ബിസിനസ് ഒരു ലക്ഷത്തി പതിനായിരം കോടി രൂപയിൽ എത്തിച്ചേർന്നു. സ്വർണപണയ വായ്പ 13,000 കോടി കടന്നിട്ടുണ്ട്. ഒരു കോടി ഇടപാടുകാരിലേക്ക് കെ.എസ്.എഫ്.ഇ.യുടെ സേവനങ്ങൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും സ്ഥാപനം തുടക്കം കുറിച്ചിട്ടുണ്ട്.