ജില്ലയിലെ ടൂറിസം പദ്ധതികള്‍ അതിവേഗം പൂര്‍ത്തീകരിക്കും
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം ബഷീര്‍ ജന്മദിനത്തോടനുബന്ധിച്ച് സമര്‍പ്പിക്കാന്‍ നിര്‍ദേശം
ജില്ലയിലെ ടൂറിസം പദ്ധതികളുടെ പ്രവൃത്തികള്‍ അതിവേഗം പൂര്‍ത്തീകരിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം ബഷീര്‍ ദിനത്തോടനുബന്ധിച്ച് നാടിന് സമര്‍പ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ബേപ്പൂര്‍ ടൂറിസം വികസനം, കടലുണ്ടി-കല്ലംപാറ പാലം ഫുഡ് സ്ട്രീറ്റ്, സരോവരം ബയോപാര്‍ക്ക് നവീകരണം, മാലിക് ദിനാര്‍ മസ്ജിദ് നവീകരണം, മാനാഞ്ചിറ ഫൗണ്ടന്‍ നിര്‍മാണം, തളി ക്ഷേത്രം ഫസാഡ് ലൈറ്റിങ്, ശ്രീകണ്ഡേശ്വരം ക്ഷേത്രം സൗന്ദര്യവത്കരണം, കടലുണ്ടി ഫ്ളോട്ടിങ് റെസ്റ്റോറന്റിനായി റിവര്‍ ഫ്രണ്ട് വികസനം, നല്ലൂര്‍ ശിവക്ഷേത്രം നവീകരണം, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിട നിര്‍മാണം, മാനാഞ്ചിറ-അന്‍സാരി പാര്‍ക്ക് വികസനം തുടങ്ങി ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി.

ഏറ്റെടുത്ത പദ്ധതികളില്‍ ഭൂരിഭാഗവും പൂര്‍ത്തീകരണ ഘട്ടത്തിലാണെന്ന് കരാറെടുത്ത യു.എല്‍.സി.സി.എസ് പ്രതിനിധികള്‍ അറിയിച്ചു. ജില്ല കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, ഡി.ടി.പി.സി സെക്രട്ടറി ഡോ. ടി. നിഖില്‍ദാസ്, യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










