ദേശീയപാത അപകടം; പരിഹാരനടപടികള്‍ തുടങ്ങി

post

ദേശീയപാത നിര്‍മാണത്തിനിടെ മൈലക്കാട് പ്രദേശത്ത് റോഡ് തകര്‍ന്ന അപകടത്തെതുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍ കൈക്കൊണ്ടതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായും നിര്‍മാണകമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍.

കുടിവെള്ളംലഭ്യമാക്കുന്നതിനുള്ളപ്രവര്‍ത്തനത്തിന് തുടക്കമായി. ജലഅതോറിറ്റിയാണ് നിര്‍വഹിക്കുന്നത്. തകര്‍ന്നമേഖലയിലെ പാനലുകള്‍ മാറ്റുകയാണ്. വലത് സര്‍വീസ് റോഡിലൂടെ പൂര്‍ണതോതിലുള്ള ഗതാഗതം ഡിസംബര്‍ ഏഴിന് സാധ്യമാക്കും. 8ന് ഉച്ചയോടെ ഇടത് റോഡിലൂടെ ചെറിയ വാഹനങ്ങള്‍ കടത്തിവിട്ട് ഭാഗികമായി ഗതാഗതം പുനഃസ്ഥാപിക്കും.

കെ.എസ്.ഇ.ബിയുടെ തകര്‍ന്ന്‌പോയ ഭൂഗര്‍ഭകേബിളുകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച റിപോര്‍ട്ട് അടിയന്തരമായി സമര്‍പിക്കുന്നമുറയ്ക്ക് പണിയാരംഭിക്കും. ഗതാഗതംനിയന്ത്രിക്കുന്നതിനായി ഹോംഗാര്‍ഡുകള്‍, ഇതരസന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം വിനിയോഗിക്കും.

നിര്‍മാണപ്രവര്‍ത്തനവുമായിബന്ധപ്പെട്ട് ദേശീയപാതവിഭാഗം നടത്തിയ പരിശോധനകളുടെ വിവരങ്ങള്‍ സമര്‍പിക്കണം. സമാനഅപകടത്തിന് സാധ്യതയുള്ളതായിവിലയിരുത്തപ്പെടുന്ന കൊട്ടിയം, മേവറം, പറക്കുളം, കടവൂര്‍ എന്നിവിടങ്ങളില്‍ ഭൂജല വകുപ്പ്, പൊതുമരാമത്ത് ദേശീയപാതവിഭാഗം; നിരത്ത് വിഭാഗം എന്നിവ സംയുക്ത പരിശോധന നടത്തി വിവരം അടിയന്തരമായി കൈമാറണം. അപകടത്തിന്റെ കാരണംസംബന്ധിച്ച് ദേശീയപാതവിഭാഗം ശാസ്ത്രീയപരിശോധനനടത്തി വിവരംനല്‍കേണ്ടതുണ്ട് എന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി സി.ഇ.ഒ ആയ എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, ദേശീയപാത കേന്ദ്രനിര്‍മാണവിഭാഗം പ്രതിനിധികള്‍, കരാര്‍ കമ്പനി പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.