തലശ്ശേരി നഗരസഭ പരിധിയിലെ 27 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

post

മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ തലശ്ശേരി നഗരസഭയിലെ 27 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്ത് 1000 കോടി രൂപയുടെ പദ്ധതികളാണ് മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതെന്നും 27 റോഡുകള്‍ നവീകരിക്കുന്നതോടെ തലശ്ശേരി നഗരത്തിലെ യാത്ര സൗകര്യം മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.

തലശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ അധ്യക്ഷനായി. റോഡുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ജാഗ്രതയോടെ ഇടപെടണമെന്നും കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലയളവില്‍ തലശ്ശേരി മണ്ഡലത്തില്‍ ഒട്ടനവധിയായ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളതെന്നും സ്പീക്കര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഓണ്‍ലൈനായി ആശംസകള്‍ അറിയിച്ചു.

തലശ്ശേരി നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയര്‍ റഹീല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 5.8 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇല്ലത്ത് താഴെ-കനാല്‍ റോഡ് 24 ലക്ഷം, രാജാസ് കല്ലായി റോഡ്-15 ലക്ഷം, കോപ്പാലം-കൊപ്പരക്കളം റോഡ് 25 ലക്ഷം, കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയം പാര്‍ക്ക് മുതല്‍ ജലഅതോറിറ്റി മുന്‍വശം വരെ 11.7 ലക്ഷം, ചിറക്കര കെ.ടി.പി. മുക്ക് മുതല്‍ കണ്ടിക്കല്‍ കവല വരെ 18 ലക്ഷം, പാലിശ്ശേരി പോലീസ് ക്വാര്‍ട്ടേഴ്സിന് മുന്നിലുള്ള റോഡ് 15 ലക്ഷം, ചാലില്‍ സെയ്ന്റ് പീറ്റേഴ്സ് ചര്‍ച്ച് മുതല്‍ കല്ലറക്കല്‍ വരെ 15 ലക്ഷം, എം എസ് റോഡ് ടാറിങ് 17 ലക്ഷം, കുലാത്തുമ്മല്‍ മുകുന്ദന്റെ വീട് മുതലുള്ള റോഡ് 24 ലക്ഷം, സുബ്രഹ്മണ്യക്ഷേത്രം റോഡ് മുതല്‍ കാരായി ഭഗവതി ക്ഷേത്രത്തിന്റെ മുന്നിലൂടെ കണ്ണിച്ചിറ പുതിയ റോഡ് വരെ റോഡ് ടാറിങ്ങ് 14 ലക്ഷം, നമ്പ്യാര്‍പീടിക- ഇടത്തിലമ്പലം റോഡ് 25 ലക്ഷം, കണ്ടിക്കല്‍കവല മുതല്‍ കുട്ടിമാക്കൂല്‍ റോഡ് 45 ലക്ഷം, ഈങ്ങയില്‍പ്പീടിക മൂസമുക്ക് റോഡ് ഉയര്‍ത്തി ടാറിങ് 22 ലക്ഷം, സി.കെ ചന്ദ്രന്‍ റോഡ് 15 ലക്ഷം, സൂര്യക്കുളം റോഡ് മുതല്‍ അലിഫ് സ്‌കൂള്‍ വരെ 13.2 ലക്ഷം, റെയില്‍വേ മേല്‍പ്പാലം റോഡ് 14.9 ലക്ഷം, മുഴിക്കര റോഡ് കാന്‍സര്‍ സെന്റര്‍ വരെ 15 ലക്ഷം, ബി.ബി ഉസ്മാന്റെ വീട് മുതലുള്ള റോഡ് 15 ലക്ഷം, ബാത്തല മുകുന്ദന്റെ വീടു മുതലുള്ള റോഡ് 14.9 ലക്ഷം, ഇടയില്‍പ്പീടിക പള്ളിറോഡ് 14.3 ലക്ഷം, ഉക്കണ്ടന്‍ പീടിക പി.പി അനന്തന്‍ റോഡ് മുതല്‍ ത്രിവേണി കവല വരെ റോഡ് ടാറിങ് 15 ലക്ഷം, കോട്ടപ്പൊയില്‍ ദേശ ദേവാസംഘം റോഡ് 15 ലക്ഷം, ന്യൂമാഹി അതിര്‍ത്തി മുതലുള്ള റോഡ് 15 ലക്ഷം, സൗപര്‍ണിക വീട് മുതലുള്ള റോഡ് 10 ലക്ഷം, അറബി കോളേജ് ട്രാന്‍സ്‌ഫോര്‍മര്‍ മുതല്‍ സര്‍വീസ് റോഡ് വരെ 11.2 ലക്ഷം, കുറ്റിവയല്‍ പുലിഞ്ഞുല്‍ റോഡ് 10 ലക്ഷം, തൊഴില്‍ പരിശീലന കേന്ദ്രം മുതല്‍ കുറ്റിവയല്‍ ട്രാന്‍സ്‌ഫോര്‍മര്‍ വരെ 15 ലക്ഷം എന്നിങ്ങനെയാണ് നവീകരണം. 19 റോഡുകളുടെ പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ്. ബാക്കിയുള്ളവ തലശ്ശേരിയിലെ കരാറുകാര്‍ക്കാണ്. ആറുമാസ കാലാവധിയില്‍ പ്രവൃത്തി പൂര്‍ത്തിയാക്കും.

തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ എം ജമുനാറാണി ടീച്ചര്‍, തലശ്ശേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എം വി ജയരാജന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി സോമന്‍, നഗരസഭാംഗം ടി വി റാഷിദ ടീച്ചര്‍, തലശ്ശേരി നഗരസഭ സെക്രട്ടറി എന്‍ സുരേഷ് കുമാര്‍, കത്താണ്ടി റസാഖ്, വി സതി, അഡ്വ നിഷാദ്, എം പി അരവിന്ദാക്ഷന്‍, സി കെ പി മമ്മു, എന്‍ ഹരിദാസ്, കെ വിനയരാജ്, ബി പി മുസ്തഫ, വളോറാ നാരായണന്‍, ജോര്‍ജ് പീറ്റര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.