ഭൗമസൂചിക പദവിയുടെ തിളക്കത്തില്‍ ഇടുക്കിയുടെ കണ്ണാടിപ്പായ

post

ഭൗമസൂചിക പദവി ലഭിച്ച സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ ഉല്‍പന്നമായ കണ്ണാടിപ്പായയ്ക്ക് പ്രിയമേറുന്നു. കേരളത്തിലെ ആദിവാസി വിഭാഗങ്ങളായ ഊരാളി, മന്നാന്‍, മുതുവ, കാടര്‍ എന്നീ ഗോത്രവിഭാഗക്കാര്‍ നെയ്തുണ്ടാക്കുന്ന ഒരിനം പായയാണ് കണ്ണാടിപ്പായ. ഇടുക്കി ജില്ലയില്‍ കഞ്ഞിക്കുഴി പഞ്ചായത്തിലെ പാലപ്ലാവ് എന്ന പ്രദേശത്തെ ഉണര്‍വ് പട്ടികവര്‍ഗ വിവിധ ഉദ്ദേശ സഹകരണ സംഘം, ഉപ്പുകുന്ന് മൂലക്കാടിലെ വനശ്രീ ബാംബു ക്രാഫ്റ്റ് ആന്‍ഡ് വനവിഭവശേഖരണ യൂണിറ്റ് എന്നീ രണ്ടു സംഘങ്ങളാണ് കണ്ണാടിപ്പായ നിര്‍മ്മിക്കുന്നത്. രണ്ടു സംഘങ്ങളിലായി മുപ്പത്തഞ്ചോളം പേരാണ് ജോലി ചെയ്യുന്നത്. ഒരു പ്രത്യേക സ്ഥലത്തു നിര്‍മിക്കുകയോ വിളവെടുക്കുകയോ ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കു നല്‍കുന്ന ബൗദ്ധിക സ്വത്തവകാശ ഐഡന്റിഫയറാണ് ഭൗമസൂചിക പദവി അഥവാ ജിഐ ടാഗ്. ആ സ്ഥലത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളോ പാരമ്പര്യമോ പ്രാദേശിക അറിവോ കാരണമായി നിര്‍മ്മിക്കുന്ന ഉല്‍പന്നത്തിനാണ് ഇതു ലഭിക്കുന്നത്.


ആറന്മുള കണ്ണാടി പോലെ കണ്ണാടിപ്പായയും ലോകപ്രശസ്തമാകുമെന്ന് ഉണര്‍വ് സംഘത്തിന്റെ പ്രസിഡന്റ് കണ്ണപ്പന്‍ പറയുന്നു. ആവശ്യമനുസരിച്ചു മാത്രമാണ് പായയുടെ നിര്‍മ്മാണം. ഈ സംഘത്തില്‍ ഏഴ് പേരാണ് നെയ്ത്തു ജോലികള്‍ ചെയ്യുന്നത്. ആറു വര്‍ഷമായി പീച്ചിയിലെ തൃശൂര്‍ ആസ്ഥാനമായുള്ള കേരള വന ഗവേഷണ സ്ഥാപനത്തിന്റെ ശ്രമഫലമായാണ് ഈ ഉല്‍പ്പന്നത്തിന് ഭൗമസൂചിക പദവി ലഭിച്ചത്. ഇടുക്കിയ്ക്കു പുറമെ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ആദിവാസി വിഭാഗങ്ങളും കണ്ണാടിപ്പായ നിര്‍മ്മിക്കുന്നുണ്ട്.

സാധാരണയായുള്ള പുല്‍പ്പായ, തഴപ്പായ എന്നിവയില്‍ നിന്ന് വ്യത്യസ്തമായാണ് ഇവയുടെ നെയ്ത്ത്. പൂര്‍ണമായും കൈകൊണ്ടാണ് നിര്‍മ്മാണം. പ്രത്യേകം പാകമായ അപൂര്‍വമായ

''ഞൂഞ്ഞലീറ്റ' അഥവാ ''മെയ്യീറ്റ' എന്ന പ്രത്യേകതരം ഈറ്റയുടെ കനം കുറഞ്ഞ മിനുസപ്പെടുത്തിയ പാളികള്‍ ഉപയോഗിച്ച് പ്രത്യേക രീതിയില്‍ തഴയാക്കിയെടുത്താണ് ഇവ നെയ്യുന്നത്. ഒന്നര വര്‍ഷമായ ഈറ്റയും പഴുത്ത ഈറ്റയുമാണ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഇവ മടക്കുകയോ ഒടിക്കുകയോ ചെയ്യാം. പത്ത് വര്‍ഷംവരെ നിലനില്‍ക്കുന്ന ഈ പായയ്ക്ക് നല്ല തണുപ്പാണ്. ഈറ്റ എന്ന് പേരിലുണ്ടെങ്കിലും മുളവര്‍ഗത്തിലാണ് ഞൂഞ്ഞിലീറ്റ ഉള്‍പ്പെടുന്നത്.

കണ്ണാടി പോലെ തിളങ്ങുകയും മിനുസമുള്ളതുമാണ് കണ്ണാടിപ്പായ. ഇതില്‍ പതിക്കുന്ന പ്രകാശം കണ്ണാടി പോലെ പ്രതിഫലിക്കുമെന്നതിനാലാണ് ഈ പേരു വന്നത്. ആറടി നീളവും നാലടി വീതിയുമുള്ള കണ്ണാടിപ്പായ ഒരു കൈവണ്ണത്തിലുള്ള ഈറ്റക്കുഴലില്‍ ചുരുട്ടി സൂക്ഷിക്കാനുമാകും. ഒരു മാസത്തോളം സമയമെടുക്കും ഇവ നെയ്യാന്‍. ആറടി നീളവും നാലടി വീതിയിലുമുള്ള പായയ്ക്ക് മുപ്പതിനായിരത്തോളം രൂപ വില വരും. പായ ഉപയോഗിച്ച് ക്ലോക്ക് ഫ്‌ളവര്‍ വെയ്‌സ്, ട്രേകള്‍ തുടങ്ങിയ കരകൗശല ഉല്‍പന്നങ്ങളും നിര്‍മ്മിക്കുന്നുണ്ട്. ഒരു സ്‌ക്വയര്‍ ഫീറ്റിന് ആയിരം രൂപ മുതലാണ് ഇവയുടെ വില.


മലമ്പുഴയില്‍ നടന്ന പട്ടികജാതി പട്ടികവര്‍ഗ സംസ്ഥാനതല സംഗമത്തില്‍ കണ്ണാടിപ്പായയുടെ ഭൗമസൂചികാ പ്രഖ്യാപനവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. ഇടുക്കി കഞ്ഞിക്കുഴി വെണ്‍മണി പാലപ്ലാവ് ഉണര്‍വ് സ്വയം സഹായസംഘം സെക്രട്ടറി കണ്ണപ്പനും പ്രതിനിധി നീലിയും ഉപ്പുകുന്ന് വനശ്രീ സ്വയം സഹായസംഘം പ്രവര്‍ത്തകരായ സുനിലും അംബുജവും ചേര്‍ന്നാണ് മുഖ്യമന്ത്രിയില്‍നിന്ന് ഭൗമസൂചിക സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.