അർത്തുങ്കൽ മത്സ്യബന്ധന തുറമുഖം പ്രവൃത്തി;103.3 കോടി രൂപയുടെ ടെണ്ടറിന് മന്ത്രിസഭയുടെ അംഗീകാരം

post

അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിലെ പുലിമുട്ടുകളുടെ നീളം വർദ്ധിപ്പിക്കുക എന്ന പ്രധാന പ്രവർത്തികൾക്കായി ക്ഷണിച്ച ടെണ്ടറിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. 103,31,74,743 രൂപയുടെ ടെണ്ടറിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് തയ്യാറാക്കിയ 150.73 കോടി രൂപയുടെ പദ്ധതി ഫിഷറീസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ടില്‍ നിന്നും ലോണ്‍ മുഖാന്തിരമാണ് നടപ്പിലാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും ലോണ്‍ തിരിച്ചടക്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാരിന്റെയാണെന്ന നിലയില്‍ ചിലര്‍ നടത്തുന്ന പ്രചരണം പരിഹാസ്യമാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനം തിരിച്ചടക്കേണ്ട ലോണ്‍ അല്ലാതെ കേന്ദ്രസര്‍ക്കാരിന് പദ്ധതിയില്‍ യാതൊരു പങ്കുമില്ല എന്ന് മന്ത്രി പറഞ്ഞു.

ഐ.ഐ.റ്റി. മദ്രാസ് മുഖാന്തിരം നടത്തിയ പഠനങ്ങള്‍ പ്രകാരമാണ് അര്‍ത്തുങ്കല്‍ മത്സ്യബന്ധന തുറമുഖത്തിന്റെ പുലിമുട്ടുകളും മറ്റ് ഭൗതിക സൗകര്യങ്ങളും പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചത്. തെക്കും വടക്കും പുലിമുട്ടുകളുടെ നീളംകൂട്ടൽ, വാർഫ്, ആക്ഷൻ ഹാൾ, ലോഡിംഗ് ഏരിയ, ലോക്കർ മുറികൾ, ടോയിലെറ്റ് ബ്ലോക്ക്, ജലവിതരണ സംവിധാനം, ഡ്രെയിനേജ് സംവിധാനം, ഐസ് പ്ലാന്റ്, ഡ്രെഡ്ജിംഗ് & റിക്ലമേഷൻ, വൈദ്യുതീകരണ പ്രവൃത്തികൾ, പ്രഷർ വാഷർ ആന്റ് ക്ലീനിംഗ് എക്യൂപ്മെന്റ് എന്നീ പ്രവൃത്തികളാണ് അര്‍ത്തുങ്കല്‍ മത്സ്യബന്ധന തുറമുഖത്ത് നടപ്പിലാക്കുന്നത്. ഇതിലെ ചില പ്രവൃത്തികള്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട് കഴിഞ്ഞിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട പ്രധാന ഘടകമായ പുലിമുട്ടുകളുടെ നീളം വർദ്ധിപ്പിക്കുക എന്ന പ്രവൃത്തിയ്ക്കായി ക്ഷണിച്ച ടെണ്ടറാണ് ഇപ്പോൾ മന്ത്രിസഭ അംഗീകരിച്ചത്. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കി മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കും എന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.