ആറ്റുകാൽ പൊങ്കാല: അധിക സർവ്വീസുകളും ബജറ്റ് ടൂറിസവും ഒരുക്കി കെ.എസ്.ആർ.ടി.സി

post

ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസി അധിക സർവ്വീസുകളും ബജറ്റ് ടൂറിസവും ഒരുക്കും. കിഴക്കേകോട്ടയിൽ നിന്ന് 20 ബസ്സുകൾ ചെയിൻ സർവ്വീസായി ക്ഷേത്രത്തെ ബന്ധിച്ചുകൊണ്ട് സർവ്വീസ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ബജറ്റ് ടൂറിസത്തിന്റെ ഭാ​ഗമായി കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് 4000 സ്ത്രീകളെ ആറ്റുകാൽ ക്ഷേത്രത്തിൽ എത്തിക്കും. ഇവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും.

കെ.എസ്.ആര്‍.ടി.സിയുടെ തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വികാസ് ഭവന്‍, വെള്ളനാട്, പേരൂര്‍ക്കട എന്നീ യൂണിറ്റുകളില്‍ നിന്നും മാര്‍ച്ച് 14വരെ തീര്‍ത്ഥാടകരുടെ തിരക്കനുസരിച്ച് 'ആറ്റുകാല്‍ ക്ഷേത്രം സ്‌പെഷ്യല്‍ സര്‍വ്വീസ്' ബോര്‍ഡ് വെച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും. മാർച്ച് 5 മുതൽ ഈ യൂണിറ്റുകളിൽ നിന്നുള്ള സർവ്വീസ് ആരംഭിച്ചു.

തിരുവനന്തപുരം റവന്യൂ ജില്ലയുടെ ഇതര യൂണിറ്റുകളില്‍ നിന്നും കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, പത്തനംതിട്ട യൂണിറ്റുകളില്‍ നിന്നും മാര്‍ച്ച് 12ന് ശേഷം ആരംഭിച്ച് 13 വരെയോ തീര്‍ത്ഥാടകരുടെ തിരക്ക് തീരുന്നതുവരെയോ തിരുവനന്തപുരത്തേക്ക് അധിക സര്‍വ്വീസുകള്‍ നടത്തും.