പച്ചകുടയുടെ ഞാറ്റുവേല ചന്ത തുടങ്ങി; കാർഷികമേഖലയുടെ സമഗ്രവികസനം ലക്ഷ്യം

സമഗ്ര കാർഷിക പാരിസ്ഥിതിക വികസന പരിപാടിയുടെ ഭാഗമായ പച്ചകുട ഞാറ്റുവേല ചന്ത കാറളത്തെ മേപ്പിൾ വെന്യൂസ് ഹാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന കൃഷി വകുപ്പും സംയുക്തമായി നടത്തുന്ന കാർഷിക വിപണനമേളയാണിത്. കാർഷിക മേഖലക്ക് പുരോഗതി കൈവരിക്കാൻ ഉതകുന്നതാണ് ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിലെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതി.
കാർഷിക ഉത്പാദനം വർധിപ്പിക്കാൻ സഹായകരമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. ഉല്പാദന വർധനവിനും സംഭരണത്തിനും വിതരണത്തിനും പ്രാധാന്യം നൽകി സർക്കാർ കർഷകരോടൊപ്പം നിൽക്കുകയാണ് എന്ന് മന്ത്രി വ്യക്തമാക്കി. കാർഷിക മേഖലയ്ക്ക് ഒരു പ്രാഥമിക ഉൽപാദന മേഖല എന്ന നിലയിൽ ഏറ്റവും പ്രധാനപ്പെട്ട മുൻകരുതലുകൾ സർക്കാർ നൽകിയിട്ടുണ്ട്. വാണിജ്യ അടിസ്ഥാനമായ കാഴ്ചപ്പാടോടുകൂടി കൃഷി എന്ന പദത്തിന്റെ ഉദ്ദേശം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
തൈകൾ, വിത്തുകൾ, നടീൽ വസ്തുക്കൾ, കാർഷിക ഉപകരണങ്ങൾ, ഉൽപാദനോപാധികൾ, ജീവാണു വളങ്ങൾ, ജൈവ- രാസവളങ്ങൾ, അലങ്കാര സസ്യങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ പ്രദർശനവും വിപണവുമാണ് ഞാറ്റുവേല ചന്തയിൽ ഒരുക്കിയിട്ടുള്ളത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലതാ ചന്ദ്രൻ മുഖ്യാതിഥിയായി.