ആറളം ഫാം: ഭൂമി നൽകിയിട്ടും താമസിക്കാത്തവരുടെ റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കും

post

കണ്ണൂർ ആറളം ഫാമിൽ ഭൂമി നൽകിയിട്ടും താമസിക്കാൻ താൽപര്യമില്ലാത്തവർ, പ്ലോട്ട് മാറി താമസിച്ചവർ, കൈയേറി താമസിക്കുന്നവർ എന്നിവരെ കണ്ടെത്താൻ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കുമെന്ന് ട്രൈബൽ റീസെറ്റിൽമെൻറ് ആൻഡ് ഡവലപ്‌മെൻറ് മിഷൻ (ടിആർഡിഎം) കേരള നിയമസഭയുടെ പട്ടികജാതി, പട്ടികവർഗ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയെ അറിയിച്ചു. സ്വന്തമായി ഭൂമിയില്ലാത്ത 3227 പേർക്ക് ആറളം ഫാമിൽ കൈവശരേഖ നൽകിയതായി ജില്ലാ ട്രൈബൽ ഓഫീസർ അറിയിച്ചു. 1484 പേരാണ് നിലവിൽ സ്ഥിരമായി താമസിക്കുന്നത്. സംയുക്ത പരിശോധനാ റിപ്പോർട്ട് ഊരുകൂട്ടത്തിൽവെച്ച് അതിന്റെ ശുപാർശ പരിഗണിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായ ജനകീയ സമിതിക്ക് സമർപ്പിക്കും. റിപ്പോർട്ടിന്റെ കോപ്പി സമിതിക്ക് കൈമാറാൻ ചെയർമാൻ ഒ ആർ കേളു എംഎൽഎ നിർദേശിച്ചു.

ആറളം ഫാമിൽ 2008-09 വർഷം സംസ്ഥാന നിർമ്മിതി കേന്ദ്രം മുഖേന നിർമ്മിച്ച സാനിറ്റേഷൻ പോലുമില്ലാത്ത 391 വാസയോഗ്യമല്ലാത്ത വീടുകൾ സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ പട്ടികവർഗ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇവർക്ക് പകരം 304 പുതിയ വീട് നൽകിയതായും അവയുടെ നിർമ്മാണം പുരോഗമിക്കുന്നതായും ജില്ലാ ട്രൈബൽ ഓഫീസർ അറിയിച്ചു.

തലശ്ശേരി താലൂക്കിലെ തിരുവങ്ങാട് വില്ലേജിൽ കുട്ടിമാക്കൂൽ അത്തോളിമല വടക്കുഭാഗത്ത് മണ്ണുനീക്കി ഉരുൾപൊട്ടൽ സാധ്യത ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതി, ജൂൺ ഒന്നിന് ചേരുന്ന ജില്ലാ ദുരന്തനിവാരണ സമിതി യോഗം പരിഗണിക്കുമെന്ന് എഡിഎം അറിയിച്ചു. ഇവിടെ പരിശോധന നടത്തി കോണ്ടൂർ സർവ്വേ നടത്താൻ റിപ്പോർട്ട് നൽകിയതായി ജിയോളജിസ്റ്റ് അറിയിച്ചു.


വനപ്രദേശത്തെ കൈവശഭൂമിക്ക് കൈവശ രേഖ നൽകുന്നത് വനം വകുപ്പും ജില്ലാ കലക്ടറും റവന്യു വകുപ്പും സംയുക്തമായി പരിശോധിച്ചിട്ടാണെന്ന് കുറിച്യ മുന്നേറ്റ സമിതി ജില്ലാ സെക്രട്ടറി വി കേളപ്പന്റെ പരാതിക്ക് മറുപടിയായി അറിയിച്ചു. കൈവശ ഭൂമി വിഭജിച്ചു നൽകാൻ പെരുവ വാർഡിൽ 21 അപേക്ഷകൾ പഞ്ചായത്തിൽ പരിശോധനക്ക് വെച്ചിരിക്കുന്നു. കൈവശ രേഖയ്ക്കായുള്ള 57 അപേക്ഷകളിൽ 36 എണ്ണത്തിൽ കൈവശരേഖ നൽകി. എന്നാൽ, വനാവകാശ നിയമപ്രകാരം ഭൂമി വിഭജിച്ചുനൽകാൻ കഴിയില്ലെന്ന് ജില്ലാ ട്രൈബൽ ഓഫീസർ അറിയിച്ചു.

ജനപ്രതിനിധിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ സമിതിക്ക് മുമ്പാകെ ഹാജരാവാതിരുന്ന അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി എസിപിയോട് തിരുവനന്തപുരത്ത് നേരിട്ട് സമിതി മുമ്പാകെ ഹാജരാവാൻ ആവശ്യപ്പെടാൻ സമിതി തീരുമാനിച്ചു. പട്ടികജാതി വകുപ്പിന് കീഴിൽ പട്ടികജാതി വിഭാഗക്കാർക്ക് വീടുവെച്ചുനൽകാൻ വയൽ ഭൂമി വാങ്ങിച്ചുകൊടുത്തതിനാൽ വീടുവെക്കാൻ പറ്റാത്തത് സംബന്ധിച്ച കേസിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട ഓഫീസർമാർ ബഹുഭൂരിപക്ഷവും സിറ്റിംഗിൽ പങ്കെടുത്തില്ലെന്ന് ചെയർമാൻ പറഞ്ഞു. പങ്കെടുത്തവർ തന്നെ കാര്യങ്ങൾ പഠിച്ചിട്ടും മനസ്സിലാക്കിയിട്ടും അല്ല, വന്നത്. പറഞ്ഞവർ തന്നെ പരസ്പര വിരുദ്ധമായാണ് സമിതിക്ക് മുമ്പാകെ പല കാര്യങ്ങളും പറഞ്ഞിട്ടുളളത്. അതിൽ സമിതിക്ക് പ്രയാസവും അതൃപ്തിയുമുണ്ട്. സമിതി സിറ്റിംഗിൽ പങ്കെടുക്കാൻ അറിയിപ്പ് നൽകിയിട്ടും പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ അറിയിച്ചു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ 10 പരാതികൾ പരിഗണിച്ചു. 14 പുതിയ പരാതികൾ സ്വീകരിച്ചു. അംഗങ്ങളായ ഐ സി ബാലകൃഷ്ണൻ, എൻ എ നെല്ലിക്കുന്ന്, പി വി ശ്രീനിജിൻ എന്നീ എംഎൽഎമാർ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, എഡിഎം കെ കെ ദിവാകരൻ, അസി. കലക്ടർ മിസാൽ സാഗർ ഭരത്, ഉദ്യോഗസ്ഥർ, എന്നിവർ സംബന്ധിച്ചു.