നോര്‍മല്‍; സാധാരണത്ത്വത്തിന്റെ നവമാനങ്ങള്‍

post

സമൂഹം സ്വാഭാവികമായി കാണേണ്ടുന്ന പലതും ഇന്നും പലര്‍ക്കും അസ്വാഭാവികമായ കാര്യങ്ങളാണ്. ചുറ്റുപാടുകളിലുള്ള മാറ്റം തിരിച്ചറിയാത്ത ഇത്തരം മനസുകളെ അടയാളപ്പെടുത്തന്നതാണ് 'നോര്‍മല്‍' എന്ന ശ്രേണീ ചിത്രം. മൂന്നു ചെറുസിനിമകള്‍ അടങ്ങുന്ന ആന്തോളജി വിഭാഗത്തില്‍പെടുന്ന 'നോര്‍മല്‍' സമകാലീന സമൂഹ്യ യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. ലിംഗ വൈവിധ്യങ്ങള്‍ക്ക് നേരെ പുരികമുയര്‍ത്തുന്ന സമൂഹത്തില്‍നിന്ന്, അതിനെ വൈകൃതം എന്ന് മുദ്രകുത്തിയ വീട്ടുകാരുടെ ചങ്ങലക്കെട്ടുകളില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാന്‍ ചിറകുകള്‍ ഉയര്‍ത്തിയ അയാന അമാന്‍ എന്ന് പേരു മാറ്റപ്പെട്ട പെണ്‍കുട്ടി.

അവള്‍ക്ക് തണലായി തുണയായി നിന്ന മഞ്ജു എന്ന സുഹൃത്തും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിലൂടെ സിനിമ കടന്നുപോകുന്നു. ലിംഗ വൈവിധ്യത്തെ സദാചാരത്തിന്റെ പുറംചട്ടയില്‍ വായിക്കുന്ന സമൂഹത്തിനോട് മല്ലിട്ട്, സ്വയം തോല്‍ക്കാതിരിക്കാന്‍ ജീവിതം അവസാനിപ്പിക്കുന്ന അയാനയുടെയും അവളെ അസാധരണത്വത്തിന്റെ ചിലന്തിവലയില്‍ കുരുക്കിയ സമൂഹത്തിന്റെയും പകര്‍ത്തെഴുത്താണ് 'അയാന' എന്ന സിനിമ.

നിലനില്‍ക്കുന്ന സവര്‍ണ പ്രമാണികതയുടെയും അധികാര രാഷ്ട്രീയത്തിന്റെയും നേര്‍ച്ചിത്രമാണ് 'ഇരകളും വേട്ടക്കാരും' എന്ന ഈ ശ്രേണിയിലെ രണ്ടാമത്തെ സിനിമ.

അധികാരത്തിന്റെ തോക്കേന്തുന്ന ഫ്രാന്‍സിസ് എന്ന പ്രമാണിയുടെ വേട്ടക്കാരന്‍ കഥാപാത്രം ഉന്നം വെയ്ക്കുന്നത് കാട്ടുപന്നികളെയാണെങ്കിലും പേരു ചൊല്ലി പോലും വിളിക്കാത്ത അവര്‍ണ്ണ കഥാപാത്രത്തിനു നേരെ ഒച്ചയും തോക്കുകുഴലും ഉയരുമ്പോള്‍ ഇവിടെ ഇര അക്ഷരാര്‍ഥത്തില്‍ മാറുന്നു. എന്നാല്‍ സിനിമാവസാനം ഇര വേട്ടക്കാരനു നേരെ കയ്യുയര്‍ത്തുന്ന അസാധരണത്വങ്ങള്‍ ഇവിടെ കാണാം.

അരികു വല്‍ക്കരിക്കപ്പെട്ട കടല്‍ത്തീര ജനവിഭാഗത്തിനെ അടയാളപ്പെടുത്തുന്ന 'കല്ലുമ്മക്കായ' എന്ന സിനിമ പാറക്കെട്ടുകളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന, പറിച്ചു മാറ്റപ്പെടുന്ന കല്ലുമ്മക്കായക്ക് സമാനമായ ജീവിതം നയിക്കുന്നവരുടെ ആന്തരിക സംഘര്‍ഷങ്ങള്‍ തുറന്നു കാട്ടുന്നു. കാണുന്നവര്‍ക്ക് അസ്വാഭാവികതകള്‍ ഒന്നും തോന്നാത്ത എന്നാല്‍ സംഘര്‍ഷഭരിതമായ അവരുടെ ജീവിത സാഹചര്യങ്ങളെയും തുടച്ചു മാറ്റപ്പെടുന്ന അവരുടെ ആവാസ വ്യവസ്ഥകളേയും നിസഹായതയോടെ നോക്കിക്കാണുകയാണ് 'കല്ലുമ്മക്കായ' എന്ന സിനിമ. സംഘര്‍ഷഭരിതമായ അസ്വസ്ഥമായ ജീവിതങ്ങളുടെ വിവിധ തലങ്ങളിലൂടെയുള്ള കാഴ്ചകളാണ്

നോര്‍മല്‍ അഥവാ സാധാരണമെന്ന് സമൂഹം സര്‍ട്ടിഫൈ ചെയ്ത, സാമൂഹ്യ ജീവിയായ മനുഷ്യന്റെ നോര്‍മലൈസ് ചെയ്യപ്പെടുന്ന അവസ്ഥാന്തരങ്ങളിലൂടെയാണ് പ്രതീഷ് പ്രസാദ് സംവിധാനം ചെയ്ത നൂറു മിനിട്ടു ദൈര്‍ഘ്യമുള്ള ആന്തോളജി സിനിമ കടന്നുപോവുന്നത്.

സാധാരണത്വവും അസാധരണത്വവും തമ്മിലുള്ള കലഹങ്ങളിലൂടെ ഒഴുകുന്ന ഈ മൂന്നു സിനിമകള്‍ ഇരുട്ടിലാഴ്ത്തിയ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം മാറ്റങ്ങള്‍ക്ക് വിധേയപ്പെടാന്‍ മടിക്കുന്ന , എക്കാലവും പ്രസക്തമായ സാമൂഹ്യ പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.