റേഡിയോ പ്രക്ഷേപണവും മലയാളഭാഷയും' - വേറിട്ട സംവാദസദസ്സ്

റേഡിയോ പ്രക്ഷേപണ കാലഘട്ടങ്ങളെ അടയാളപ്പെടുത്തി വേറിട്ടൊരു സംവാദസദസ്സ്. ആകാശവാണി മുതല്‍ പുതിയകാലത്തിന്റെ എഫ്. എം. സ്റ്റേഷനുകള്‍ വരെ നീളുന്ന വൈവിദ്ധ്യം അനുഭവവേദ്യമാക്കിയായിരുന്നു പരിപാടി. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലയാളം മിഷന്റെയും കൊല്ലം എസ്. എന്‍. വനിത കോളജിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ‘റേഡിയോ പ്രക്ഷേപണവും മലയാളഭാഷയും' മലയാള മിഷന്‍ ഡയറക്ടറും കവിയുമായ മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.
‘കനല്‍പൊട്ടില്‍' തുടങ്ങി ‘കണ്ണട'യിലേക്ക് പടര്‍ന്ന മുരുകന്‍ കാട്ടാക്കടയുടെ കാവ്യഅവതരണം ശബ്ദവിന്യാസത്തിന്റെയും മലയാളഭാഷ ഉപയോഗത്തിന്റെയും നെല്ലും പതിരുമാണ് തിരഞ്ഞത്. മലയാളികളുടെ ശ്രവ്യസാംസ്‌കാരിക വളര്‍ച്ചയില്‍ മുഖ്യപങ്ക് ആകാശവാണിക്കാണെന്ന് കവി പറഞ്ഞു.
ഇന്റര്‍നെറ്റ് റേഡിയോകളുടെ ജനപ്രിയത വര്‍ധിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ‘റേഡിയോ മലയാളം' അവതരിപ്പിക്കുകയായിരുന്നു. നല്ലമലയാളവും മലയാള സാഹിത്യശകലങ്ങളും ഇതുവഴിയാണ് ലോകത്തിന് പരിചയപ്പെടുത്തുന്നത്. ഭാഷയുടെ പ്രാധാന്യം നിലനിറുത്താനായി സര്‍ക്കാര്‍ നിരന്തരം പരിശ്രമിക്കുകയാണ് - അദ്ദേഹം പറഞ്ഞു.
അപൂര്‍വ അനുഭവമാണ് സംവാദസദസ്സ് പകര്‍ന്നതെന്ന് ആകാശവാണി മുന്‍ വാര്‍ത്ത അവതാരകന്‍ എം. രാമചന്ദ്രന്‍ പറഞ്ഞു. കാലഘട്ടങ്ങള്‍ക്ക് അനുസരിച്ച് ഭാഷയ്ക്ക് മാറ്റം ഉണ്ടാകണമെന്നും വാര്‍ത്ത അവതാരകര്‍ എല്ലാ മലയാള വാക്കുകളും ഉപയോഗിക്കുന്നില്ലന്നും ആകാശവാണി മുന്‍ വാര്‍ത്ത അവതാരക സുഷമ. വാര്‍ത്ത വായിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും വിശദീകരിച്ചു.
പഴയ-പുതിയ കാലഘട്ടങ്ങളിലെ റേഡിയോ അവതരണരീതികളും ചര്‍ച്ച ചെയ്തു. സ്വകാര്യ റേഡിയോ ചാനലുകള്‍ മലയാളഭാഷയ്‌ക്കൊപ്പം മറ്റു ഭാഷകളും ഇടകലര്‍ത്തി ഉപയോഗിക്കുന്നതിന് നല്‍കുന്ന സ്വാതന്ത്ര്യം പരിപാടികള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സഹായകരമാണെന്നും റേഡിയോയിലൂടെ പൊതുജീവിതത്തിന്റെ ഭാഗമാകാന്‍ സാധിക്കുന്നുണ്ടെന്നും റെഡ് എഫ്. എം. ജോക്കി ജെ. ചിഞ്ചു പറഞ്ഞു. ഹൃദയത്തില്‍ നിന്ന് സംസാരിക്കുമ്പോള്‍ ഭാഷ പ്രശ്‌നമല്ലന്ന് ക്ലബ് എഫ്. എം അവതാരകന്‍ ജെ. വൈശാഖ് പറഞ്ഞു.
വാര്‍ത്താവതരണരീതിയിലൂടെ ആകാശവാണി വാക്കുകള്‍ക്കും വായനയ്ക്കും നല്‍കുന്ന പ്രചോദനം ശ്രദ്ധേയമാണെന്ന് മോഡറേറ്ററും ഇന്‍ഫര്‍മേഷന്‍സ്-പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടറുമായ സലിന്‍ മാങ്കുഴി പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന് വേണ്ടി രാമചന്ദ്രനെയും സുഷമയും പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. മറ്റ് വിശിഷ്ടാതിഥികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.