തരിശുനിലത്തില്‍ വീണ്ടും വസന്തം; പൂകൃഷിയില്‍ പെരിങ്കടവിള പഞ്ചായത്തിന്റെ വിജയഗാഥ

post

പലവര്‍ണ്ണത്തിലുള്ള ജമന്തികള്‍ പൂത്തു നില്‍ക്കുകയാണ് പെരിങ്കടവിള ഗ്രാമപഞ്ചായത്തിന് കീഴിലുള്ള തത്തിയൂര്‍ എന്ന പ്രദേശത്ത്. പണ്ട് പൂന്തോട്ടം കൊണ്ട് മനോഹരമായിരുന്നയിടം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തരിശുനിലമായി മാറി. പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമഫലമായാണ് ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് ഇവിടെ പുഷ്പകൃഷി ആരംഭിച്ചത്.

നെയ്യാര്‍ ഇറിഗേഷന്റെ പരിധിയിലുള്ള ഒരു ഏക്കര്‍ 60 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് പുഷ്പകൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചത്. പുഷ്പകൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ഉദ്ഘാടനം സി കെ ഹരീന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു. തരിശു നിലം കൃഷിയോഗ്യമാക്കി മാറ്റുക എന്ന പഞ്ചായത്ത് പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇവിടെ കൃഷി ആരംഭിച്ചത്. തരിശായി കിടന്ന നിലം തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് കൃഷിയോഗ്യമാക്കി മാറ്റിയത്. പുഷ്പകൃഷിയുടെ മേല്‍നോട്ട ചുമതല 10 പേരടങ്ങുന്ന വനിത കര്‍ഷക സ്വയം സഹായ സംഘത്തിനാണ്. 70 സെന്റ് സ്ഥലത്ത് ജമന്തിയും അരളി തൈകളും നട്ടിട്ടുണ്ട്. ബാക്കി ഭാഗത്ത് പയര്‍, ചീര, തുടങ്ങിയ പച്ചക്കറി കൃഷിയും വ്യാപിപ്പിച്ചിട്ടുണ്ട്