മംഗല്‍പാടി മാലിന്യപ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു

post

അടിയന്തിര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിര്‍ദേശം


കാസർഗോഡ്: മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത് അടിയന്തിരമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ, ജനപ്രതിനിധി യോഗത്തില്‍ നിര്‍ദേശം നല്‍കി. ജില്ലാ ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍, തദ്ദേശ സ്വയംഭരണം ജോയിന്റ് ഡയറക്ടര്‍ എന്നിവയുടെ മേല്‍നോട്ടത്തിലാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടത്. പരിസ്ഥിതിക്കും ആരോഗ്യത്തിനും ദോഷകരമായി ബാധിക്കുന്ന പഞ്ചായത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. മംഗല്‍പാടി പഞ്ചായത്തിലെ കുബന്നൂരില്‍ ശുചിത്വ മിഷന്‍ സ്ഥാപിച്ച ശുചിത്വ മിഷന്റെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്) പ്ലാന്റില്‍ മാലിന്യം കുമിഞ്ഞ് കൂടിയിരിക്കുകയാണ്. മാലിന്യനിര്‍മാര്‍ജനത്തിന് നീക്കിവെച്ച ഫണ്ട് ഉപയോഗിച്ച് ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് മാലിന്യം നീക്കാനുള്ള നടപടികള്‍ പഞ്ചായത്ത് അടിയന്തിരമായി സ്വീകരിക്കണമെന്ന് യോഗത്തില്‍ അറിയിച്ചു. പഞ്ചായത്തിലെ മാലിന്യ നിര്‍മാര്‍ജന, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച ഫണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഏകോപിപ്പിക്കൂന്നതിനും വേണ്ടിയുള്ള നിര്‍ദേശവും യോഗത്തില്‍ നല്‍കി. മംഗല്‍പാടിയിലെ മാലിന്യപ്രശ്‌നം സസൂക്ഷമമായി വിലയിരുത്തിയ യോഗത്തില്‍ ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി.ബാലഭാസ്‌കരന്‍, ജോയിന്റ് ഡയറക്ടര്‍ പഞ്ചായത്ത് ജെയ്‌സണ്‍ മാത്യു, നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഖദീജത്ത് റിസാന, വൈസ് പ്രസിഡന്റ് യൂസഫ്, പഞ്ചായത്ത് അംഗം എം.വിജയകുമാര്‍ റൈ, പഞ്ചായത്ത് അസി.സെക്രട്ടറി ടി.പി.ദീപേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


മംഗല്‍പാടിയിലെ മാലിന്യ പ്രശ്‌നം


മംഗല്‍പാടി പഞ്ചായത്തിലെ ദേശീയപാതയുടെ ഇരുവശങ്ങളിലും കുബന്നൂരിലെ പ്ലാന്റിലും മാലിന്യം കുമിഞ്ഞ് കൂടുകയാണ്. ഗുരുതരമായ ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാന്‍ നാളിതുവരെ കഴിയാത്ത സര്‍ക്കാര്‍ ഇടപെടുന്നത്. മാലിന്യം വഴിയോരത്തും പൊതുഇടത്തിലും തരംതിരിക്കാതെ വലിച്ചെറിയല്‍, വലിച്ചെറിയുന്ന മാലിന്യം ശരിയായ രീതിയില്‍ ശേഖരിച്ച് സംസ്‌കരിക്കാതെ വെക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് മംഗല്‍പാടി പഞ്ചായത്ത് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് 2021-22 വര്‍ഷം ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ ക്ലീന്‍ മംഗല്‍പാടി ഗ്രീന്‍ മംഗല്‍പാടി എന്ന പേരില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഫെബ്രുവരിയില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ സന്ദര്‍ശനം നടത്തുകയും മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഇല്ലാത്ത ഫ്‌ളാറ്റുകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ഓഗസ്റ്റ് നാലിന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് കൃത്യമായ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കുന്നതിനും ഡ്രൈ ഡേ ആചരിക്കുന്നതിനും പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അതേ മാസം 30ന് ജില്ലാ പ്ലാനിംഗ് ഓഫീസറുടെ അധ്യക്ഷതയില്‍ മംഗല്‍പാടി പഞ്ചായത്തിലെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ചേരുകയും മാലിന്യ നിര്‍മാര്‍ജനത്തിനുള്ള പദ്ധതികള്‍ ഏറ്റെടുക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഇത്തരത്തില്‍ നിരവധി യോഗങ്ങളും തീരുമാനങ്ങളും ഉണ്ടായെങ്കിലും പഞ്ചായത്തിലെ മാലിന്യപ്രശ്‌നം അതേപടി തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാടുമായി മുന്നോട്ട് വരുന്നത്. മാലിന്യ പ്രശ്‌നത്തിന് സത്വര നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തിന് നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. വിഷയത്തില്‍ പരിഹാരം കാണാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് യോഗം വിളിച്ച് ചേര്‍ത്തത്.