നവകേരളം തദ്ദേശകം 2.0 ജില്ലാ അവലോകന യോഗം

post

പ്രാദേശിക സാമ്പത്തിക വികസനമാണ് 14-ാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നവകേരളം തദ്ദേശകം2.0 അവലോകനയോഗത്തില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

പ്രാദേശിക സാമ്പത്തിക വികസനം ഉറപ്പാക്കി മാത്രമേ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാവൂ. ഇതില്‍ നിര്‍ണായക പങ്കുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതത്തിന്റെ 26.5 ശതമാനമാണ് അനുവദിച്ചിട്ടുള്ളത്. വരുമാനവും തൊഴിലും സൃഷ്ടിക്കുന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കണം. ചെറുകിട-സൂക്ഷ്മ സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കണം. മറ്റ് വകുപ്പുകളെ ഏകോപിപ്പിച്ചു പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതിദരിദ്രരെ കണ്ടെത്തിയും സേവനം ലഭ്യമാക്കുന്നുണ്ട്. നവംബര്‍ 30നകം തദ്ദേശസ്ഥാപനങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഇത്തരം കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കണം. വാതില്‍പടി സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വോളന്റിയര്‍മാരെ നിയോഗിക്കണം.

മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ ബോധവത്ക്കരണം അനിവാര്യമാണ്. ജില്ലയില്‍ ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി കുരീപ്പുഴ ചണ്ടിഡിപ്പോയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഖരമാലിന്യ ശേഖരണത്തിന് ഒരു വാര്‍ഡില്‍ രണ്ട് ഹരിതകര്‍മ സേനാംഗങ്ങളുടെ സേവനം ഉറപ്പാക്കണം. യൂസര്‍ ഫീ നല്‍കി ഖരമാലിന്യം ഹരിത കര്‍മ സേനാംഗങ്ങളെ ഏല്‍പ്പിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന അവബോധം സൃഷ്ടിക്കണം.

പദ്ധതി വിഹിതം പൂര്‍ണമായും ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് തദ്ദേശകം 2.0 അവലോകന യോഗം ചേരുന്നതിന്റെ ലക്ഷ്യം.

തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും വാക്‌സിനേഷന്‍ നടത്തുന്നതിനുമായി മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും എ.ബി.സി സെന്റര്‍ സജ്ജീകരിക്കണം. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സോഫ്റ്റ്വെയര്‍ പരിഷ്‌ക്കരിക്കുന്നതിനുള്ള പദ്ധതി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഏറ്റെടുത്തിട്ടുണ്ട്. ഒറ്റ ക്ലിക്കില്‍ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന തരത്തിലാണ് സോഫ്റ്റ്വെയര്‍ പരിഷ്‌കരിക്കുന്നത്. ആസ്തി രജിസ്റ്റര്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ ഈ മാസത്തോടുകൂടി പൂര്‍ത്തിയാകും. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ മാത്രമേ അന്തിമ തീരുമാനം എടുക്കൂ.. ‘നിലാവ്’ പദ്ധതിയില്‍ ഇടപെടലുകള്‍ നടത്തുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുകയും കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

മനസോടെ ഇത്തിരി മണ്ണ് ക്യാമ്പയിന്റെ ഭാഗമായി 10 സെന്റ് ഭൂമി നല്‍കിയ മണപ്പള്ളി സ്വദേശി ബിനോയിയെയും കുടുംബത്തെയും മന്ത്രി ആദരിച്ചു. ചവറ സ്വദേശി രാജന്‍പിള്ള നവകേരളം തദ്ദേശം ആദ്യഘട്ടത്തില്‍ നല്‍കിയ 40 സെന്റ് ഭൂമി 10 കുടുംബങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റും കൈമാറി. മികച്ച സേവനം കാഴ്ചവച്ച സെക്രട്ടറിമാരെയും ഐ.എല്‍.എം.ജി.എസ് പോര്‍ട്ടല്‍ മുഖേന ഫയലുകള്‍ തീര്‍പ്പാക്കി ജില്ലയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ തഴവ, മേലില, കുളത്തൂപ്പുഴ പഞ്ചായത്തുകളെയും ആദരിച്ചു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, അര്‍ബന്‍ ഡയറക്ടര്‍ അരുണ്‍ വിജയന്‍, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, തദ്ദേശ സ്ഥാപന അധ്യക്ഷര്‍, സെക്രട്ടറിമാര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.