പച്ചക്കുട: സമഗ്ര കാർഷിക വികസന പദ്ധതിക്ക് ഇരിങ്ങാലക്കുട മണ്ഡലത്തിൽ തുടക്കമായി

കാർഷിക മേഖലയിലെ സ്വയം പര്യാപ്തതയോടൊപ്പം തരിശ് രഹിത ഇരിങ്ങാലക്കുട എന്ന ആശയം മുന്നോട്ട് വച്ച് മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ 'പച്ചക്കുട' കേരളത്തിന് മാതൃകയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്.
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കാർഷിക, മൃഗസംരക്ഷണ, ക്ഷീര വികസന, ഫിഷറീസ്, ആയുഷ്, ഹരിത കേരളം, ടൂറിസം തുടങ്ങിയ വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന കാർഷിക പ്രാധാന്യമുള്ള പദ്ധതികൾ ഏകോപിപ്പിച്ച് സംസ്ഥാനത്ത് ആദ്യമായാണ് നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷിക വികസന പദ്ധതിയായ 'പച്ചക്കുട' യുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും പച്ചക്കുടയുടെ ചെയർപേഴ്സണുമായ ഡോ.ആർ ബിന്ദു അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുടയുടെ കാര്‍ഷിക മേഖലയില്‍ വികസനവും പുരോഗതിയും ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് 'പച്ചക്കുട'.പച്ചക്കുട പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനവും ലോഗോ പ്രകാശനവും കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു.
ഇരിങ്ങാലക്കുടയുടെ ഭക്ഷ്യസ്വയം പര്യാപ്തതയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഭക്ഷ്യോത്പ്പന്നങ്ങളോടൊപ്പം ഔഷധസസ്യ കൃഷിയും പദ്ധതിയുടെ ഭാഗമാണ്. മുഴുവൻ കാർഷിക മേഖലകളിലും ശാസ്ത്രീയമായ ഉൽപ്പാദനം, വിപണനം എന്നിവയോടൊപ്പം അടിസ്ഥാന സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും നടപ്പാക്കും. കൃഷിയിടങ്ങൾ എങ്ങനെ ശാസ്ത്രീയമായി മെച്ചപ്പെടുത്താം എന്നത് സംബന്ധിച്ച് പരിശീലന പരിപാടികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുംമന്ത്രി ഡോ. ആർ ബിന്ദുപറഞ്ഞു.
വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പുകള്‍, കര്‍ഷക കൂട്ടായ്മകള്‍, വായനശാലകൾ, സഹകരണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, യുവജന ക്ലബുകള്‍, സ്വയംസഹായ സംഘങ്ങള്‍, അയല്‍ക്കൂട്ടങ്ങൾ എന്നിവരുടെയെല്ലാം സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കോൾനിലങ്ങളുടെ വികസനം, പഴം പച്ചക്കറി സംസ്ക്കരണം, പച്ചക്കറി കൃഷി വ്യാപനം, ഔഷധ സസ്യകൃഷി, ക്ഷീര കർഷകർക്ക് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദന വിപണനത്തിനായി സംരംഭങ്ങൾ, കാർഷിക കർമ്മസേന, ജൈവ വളം നിർമ്മാണകേന്ദ്രങ്ങൾ, മൽസ്യം മാംസം എന്നിവയുടെ ഉൽപ്പാദനത്തിലെ സ്വയം പര്യാപ്തത എന്നിവയിലൂടെ തരിശുരഹിത ഇരിങ്ങാലക്കുട രൂപപ്പെടുത്തുകയാണ് പച്ചക്കുട പദ്ധതിയുടെ ലക്ഷ്യം.