ബഹുസ്വരതയുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കണം

post

നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയിലെ ബഹുസ്വരതയുടെ ഏറ്റവും ഉദാത്തമായ മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോരുത്തര്‍ക്കുമാവണമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഹൊസങ്കടി ദുര്‍ഗ്ഗിപ്പള്ളയിലെ കേരള തുളു അക്കാദമിയുടെ പുതിയ ഭരണസമിതിക്ക് അധികാരം കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ജനാധിപത്യ-മതേതര മൂല്യങ്ങളെ ആസൂത്രിതമായി ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനകള്‍ പല ഭാഗത്തും നടന്ന് വരികയാണ്. ഇന്ത്യയെന്ന മഹത്തായ ആശയത്തെ ഉള്‍കൊള്ളുക എന്നതാണ് , ഓരോ ഭാരതീയനും ഇക്കാലത്ത് ചെയ്യാനുള്ള ഏറ്റവും വലിയ സേവനം. ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് സംരക്ഷണം നല്‍കുന്ന, മതനിരപേക്ഷത അടിസ്ഥാന തത്വമായി അംഗീകരിച്ച ഭരണഘടന പൊളിച്ചെഴുതാനുള്ള ആസൂത്രിത നീക്കം പല കോണുകളില്‍ നിന്നും ഉണ്ടാവുന്നുണ്ട്. മതനിരപേക്ഷ ഇന്ത്യയെ തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി ചില ശക്തികള്‍ വക്രീകരിച്ച് കൊണ്ടിരിക്കുകയാണ്.

ഈ ലക്ഷ്യം നേടാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനാണ് അത്തരം ശക്തികള്‍ ശ്രമിക്കുന്നത്. സപ്ത ഭാഷാ സംഗമ ഭൂമിയായ കാസര്‍കോട്, ഇന്ത്യാ മഹാരാജ്യം വിഭാവനം ചെയ്യുന്ന ബഹുസ്വരതയുടെ നേര്‍പരിഛേദമാണെന്ന് നിസംശയം പറയാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള തുളു അക്കാദമിയുടെ പുതിയ പ്രസിഡന്റ് കെ.ആര്‍ ജയാനന്ദ അധ്യക്ഷത വഹിച്ചു. 


കേരള തുളു അക്കാദമി പുതിയ ഭരണസമിതി

കെ.ആര്‍.ജയാനന്ദ ചെയര്‍മാന്‍ ആയി സെക്രട്ടറി, മൂന്ന് ഒദ്യോഗിക അംഗങ്ങള്‍ ഉള്‍പ്പെടെ 17 അംഗ ഭരണസമിതിയാണ് ചുമതലയേറ്റത്. കാസര്‍കോട് സഹകരണ അസി.രജിസ്ട്രാര്‍ എ.രവീന്ദ്രയാണ് സെക്രട്ടറി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം.അഷ്റഫ് എം.എല്‍.എ എന്നിവരാണ് ഔദ്യോഗിക അംഗങ്ങള്‍. അഡ്വ.ജി.ചന്ദ്രമോഹന്‍, കൃഷ്ണവേണി ടീച്ചര്‍, ജോസഫ് ക്രാസ്റ്റ, സി.കെ.അജിത് ചിപ്പാര്‍, ഉദയ സാരംഗ് എണ്‍മകജെ, ഗണേഷ് കാജവദ, ഭുജംഗഷെട്ടി, എ.ചന്ദ്രശേഖരന്‍, വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി സുള്ള്യമേ, പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയന്തി, അബ്ദുള്ള പൈവളിഗെ, ഗംഗാധരന്‍ ദുര്‍ഗപ്പള്ള എന്നിവരാണ് തുളു അക്കാദമി അംഗങ്ങള്‍.