ചിറക്കുനി ടൗൺ സൗന്ദര്യവൽക്കരണം പൂർത്തിയായി

ധർമ്മടം മണ്ഡലത്തിലെ ചിറക്കുനി ടൗൺ സൗന്ദര്യവത്കരണവും അനുബന്ധ റോഡിന്റെ നവീകരണവും പൂർത്തിയായി. പൊതു ഇടങ്ങളുടെ നവീകരണം എന്ന ആശയത്തിലൂന്നിയാണ് മണ്ഡലത്തിലെ വിവിധ ടൗണുകൾ സൗന്ദര്യവൽക്കരിക്കുന്നത്. മൂന്ന് കോടി രൂപ ചെലവിലാണ് ചിറക്കുനിയിൽ സൗന്ദര്യ വത്കരണവും റെയിൽവേ സ്റ്റേഷൻ റോഡിന്റെ അഭിവൃദ്ധിപ്പെടുത്തലും നടത്തിയത്. ബസ് വെയിറ്റിംഗ് ഷെൽട്ടർ, മിനി സ്റ്റേജ്, ഡ്രൈനേജ്, സംരക്ഷണഭിത്തി, ടൈൽസ് പാകിയ നടപ്പാത, നടപ്പാതയിൽ കൈവരി എന്നിവ ഒരുക്കിയിട്ടുണ്ട്. ടൗണിൽ ഗതാഗത തടസത്തിന് ഇടയാക്കിയ കെ എസ് ഇ ബി ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിച്ച് ഗതാഗതം സുഗമമാക്കി.
മുഴപ്പാല (മൂന്ന് കോടി), മുണ്ടമെട്ട (66.7 ലക്ഷം), കായലോട് (45 ലക്ഷം), പാനുണ്ട ജംഗ്ഷൻ ( അഞ്ച് കോടി), ചെമ്പിലോട് പഞ്ചായത്തിലെ ചാല ടൗൺ (മൂന്ന് കോടി), പാറപ്രം, അണ്ടല്ലൂർക്കാവ്, കാപ്പുമ്മൽ, ഉമ്മൻചിറ, പന്തക്കപ്പാറ, മേലൂർ എന്നീ ചെറു ടൗണുകൾ (83.3 ലക്ഷം), ചിറക്കുനി (മൂന്ന് കോടി), കാടാച്ചിറ (മൂന്ന് കോടി), പെരളശ്ശേരി ടൗൺ (അഞ്ച് കോടി), മൂന്നുപെരിയ, ഡോക്ടർ മുക്ക്, കോയ്യോട്, താഴെ കാവിൻമൂല എന്നീ ചെറുടൗണുകൾ (1.5 കോടി), പടന്നക്കര, മീത്തലെ പീടിക (45 ലക്ഷം) മൂന്നു പെരിയ ജംഗ്ഷൻ (1.1 കോടി), മമ്പറം ടൗൺ (ഒരു കോടി), മുഴപ്പാല, പാല ബസാർ-വാളാങ്കിച്ചാൽ-മുണ്ടമെട്ട ടൗൺ, കായലോട് എന്നീ സ്ഥലങ്ങൾ നവീകരിക്കാൻ സർക്കാർ ബഡ്ജറ്റിൽ 28 കോടി രൂപ മാറ്റിവെച്ചിരുന്നു. ചിറക്കുനിക്ക് പുറമെ മുഴപ്പാല, പാല ബസാർ-വാളാങ്കിച്ചാൽ-മുണ്ടമെട്ട ടൗൺ, കായലോട് എന്നിവിടങ്ങളിലും പ്രവൃത്തി പൂർത്തിയായി. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 20ന് വൈകീട്ട് 6.15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.