ഈ അമ്മയ്ക്കും മക്കൾക്കും ഇനി സുരക്ഷിത ഭവനത്തിൽ അന്തിയുറങ്ങാം

post

വനത്തോട് ചേർന്ന് കിടക്കുന്ന സ്ഥലത്ത് സുരക്ഷിതമല്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന അമ്മയ്ക്കും മക്കൾക്കും ഇനി സുരക്ഷിത ഭവനത്തിൽ അന്തിയുറങ്ങാം. മഴ പെയ്താൽ മുഴുവനും ചോർന്നൊലിക്കുന്ന കൂരയിൽ പാമ്പിനെയും പഴുതാരയെയും ഭയന്ന് പറക്കമുറ്റാത്ത തന്റെ രണ്ട് മക്കളുമായി ഈ അമ്മ കഴിച്ചുകൂട്ടിയ ദിനരാത്രങ്ങൾക്ക് അറുതി വരുത്തിയത് സ്‌കൂൾ പി.ടി.എയുടെയും അധ്യാപകരുടെയും സുമനസുകളുടെയും കാരുണ്യവും മാധ്യമങ്ങളുടെ ഇടപെടലുമാണ്.

വണ്ടിപ്പെരിയാർ വള്ളക്കടവ് എട്ടാം നമ്പർ കോളനിയിൽ താമസിച്ചിരുന്ന വിനുവും വള്ളക്കടവ് ട്രൈബൽ ഹൈസ്‌കൂൾ വിദ്യാർത്ഥികളായ മക്കൾ ദർശൻ, ദക്ഷണ എന്നിവർക്കാണ് അടച്ചുറപ്പുള്ള ഭവനമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. വനത്തോട് ചേർന്ന അഞ്ച് സെന്റ് ഭൂമിയിലുള്ള വാസയോഗ്യമല്ലാത്ത വീടിന്റെ പരിസരത്ത് വന്യമൃഗശല്യവും രൂക്ഷമായിരുന്നു. ചോർന്നൊലിക്കുന്ന അടച്ചുറപ്പില്ലാത്ത കുടിലിലായിരുന്നു ഇവർ കഴിഞ്ഞിരുന്നതെന്ന് അധ്യാപകർ പോലും അറിഞ്ഞിരുന്നില്ല. ദർശന്റെ പിതാവ് കാളിദാസിന്റെ വിയോഗത്തിൽ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയപ്പോഴാണ് അധ്യാപകർ ഇവരുടെ അവസ്ഥ അറിഞ്ഞത്.

ഇവരെ എങ്ങനെയും ദുരിത കയത്തിൽ നിന്നും കരകയറ്റണമെന്ന് ആഗ്രഹിച്ച് സ്‌കൂളിലെ അധ്യാപകരും പിറ്റിഎയും കൈകോർത്തുകൊണ്ട് കുറച്ചു പണം സമാഹരിച്ചുവെങ്കിലും ഒരു വീട് നിർമ്മിക്കാനുള്ള പണം സമാഹരിക്കാൻ കഴിഞ്ഞില്ല. ഇതറിഞ്ഞ മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തു. മാധ്യമ പ്രവർത്തകരുടെ ഇടപെടലിൽ സുമനസുകൾ സഹായ ഹസ്തവുമായെത്തി. ഇതോടെ വീടെന്ന ഇവരുടെ സ്വപ്നത്തിന് ചിറക് മുളച്ചു.

ഇവരുടെ തന്നെ മറ്റൊരുസ്ഥലത്ത് 10 ലക്ഷം രൂപ ചിലവഴിച്ചാണ് ഭവന നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 20ന് വണ്ടിപ്പെരിയാർ വള്ളക്കടവ് ട്രൈബൽ ഹൈസ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഭവനത്തിന്റെ താക്കോൽ ദാനം നിർവ്വഹിക്കും. ഇതോടെ സുരക്ഷിത ഭവനത്തിൽ അന്തിയുറങ്ങാമെന്ന സന്തോഷത്തിലാണ് ഈ നിർദ്ധന കുടുംബം.