വിദ്യാര്‍ഥികള്‍ക്കായി നെഹ്‌റു കോളേജില്‍ ഇനി കൗണ്‍സിലറുടെ സേവനവും

post

വിദ്യാര്‍ഥികള്‍ക്ക് മാനസിക ആരോഗ്യം പകരാന്‍ നെഹ്‌റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഇനി ജില്ലാ ആശുപത്രിയിലെ കൗണ്‍സിലറും. കോളേജില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന നാസ്‌കിയന്‍ കൗണ്‍സിലിംഗ് സെന്ററിലാണ് കൗണ്‍സിലറുടെ സേവനവും ലഭ്യമാകുക. ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് കൗണ്‍സിലിംഗ് സെല്‍ പ്രവര്‍ത്തിക്കുക.

വിദ്യാര്‍ഥികളില്‍ കൂടിവരുന്ന മാനസിക പ്രശ്നങ്ങളെ മറികടക്കാനാണ് ലോക മാനസികാരോഗ്യ ദിനത്തില്‍ സെല്ലിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. എല്ലാ ആഴ്ചയിലും ഒരു ദിവസം കൗണ്‍സിലറുടെ സേവനം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും. ശാരീരിക ആരോഗ്യത്തിനു കൊടുക്കുന്ന പ്രാധാന്യം പലപ്പോഴും മനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കാണിക്കാറില്ല. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യഘടകത്തിലെ പ്രേരകമായ സാമൂഹ്യ ചുറ്റുപാടുകള്‍ വീട്, സ്‌കൂള്‍, സമൂഹം എന്നിവയാണ്. മിക്ക കുട്ടികളും ഇന്ന് ഹോസ്റ്റലില്‍ നിന്നും പഠിക്കുന്നവരാണ്. അവര്‍ക്ക് തങ്ങളുടെ മാനസിക ബുദ്ധിമുട്ടുകള്‍ മറ്റാരോടും പറയാന്‍ കഴിയാറില്ല. ഇത് മുഖേന ചെറിയ മാനസിക പ്രശ്നങ്ങള്‍ പോലും പിന്നീട് വലിയ മാനസിക പ്രശ്നങ്ങളായി പരിണമിക്കാറുണ്ട്. പരീക്ഷയും പരീക്ഷാ ഫലവും പഠിക്കാനുള്ള സമ്മര്‍ദവും വിദ്യാര്‍ഥികളില്‍ മാനസിക സമ്മര്‍ദമുണ്ടാക്കുന്നു. നിലവില്‍ 1474 വിദ്യാര്‍ഥികള്‍ നെഹ്‌റു കോളേജില്‍ പഠിക്കുന്നുണ്ട്. ഇതില്‍ 950 വിദ്യാര്‍ഥികളും പെണ്‍കുട്ടികളാണ്. ഈ വര്‍ഷമാണ് കോളേജില്‍ നാസ്‌കിയന്‍ കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇംഗ്ലീഷ് ഡിപാര്‍ട്ട്മെന്റ് മേധാവി ഒ.സായിനിയാണ് സെല്ലിന്റെ ചുമതല വഹിക്കുന്നത്.

ജീവിതത്തിന്റെ ആദ്യകാലഘട്ടത്തിലാണ് മാനസികപ്രശ്നങ്ങള്‍ തുടങ്ങുന്നത്. കുടുംബത്തിന് പുറമേ, സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും കരുതല്‍ വേണം. കുട്ടികളുടെ പ്രശ്നങ്ങള്‍ തുറന്ന് പറയാനും അവര്‍ക്ക് വേണ്ട പിന്‍തുണ നല്‍കാനും ഇത്തരത്തിലുള്ള സെല്ലുകള്‍ വഴി സാധിക്കുമെന്നും അതാണ് ലക്ഷ്യമെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.വി.മുരളി പറഞ്ഞു.