പത്തനംതിട്ടയെ ഭിന്നശേഷി സൗഹൃദ ജില്ലയായി മാറ്റണം: വീണാജോര്‍ജ് എംഎല്‍എ

post

പത്തനംതിട്ട: ഭിന്നശേഷി സൗഹൃദ ജില്ലയാക്കി പത്തനംതിട്ടയെ മാറ്റാനുള്ള ശ്രമം ആരംഭിക്കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, സാമൂഹ്യ നീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാഴ്ച, ശുഭയാത്ര എന്നീ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും കാഴ്ച പദ്ധതിയുടെ സ്മാര്‍ട്ട് ഫോണ്‍ വിതരണോദ്ഘാടനവും കോഴഞ്ചേരി മാര്‍ത്തോമ്മാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ.

ആറന്മുളയെ ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കാനുള്ള ശ്രമം ആരംഭിച്ചു.  ഭിന്നശേഷിക്കാര്‍ക്കായി ഏറ്റവും ഫലപ്രദമായ ശാക്തീകരണ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയതിന് സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ അംഗീകരിക്കപ്പെട്ട വര്‍ഷമാണ് 2018-19. ഭിന്നശേഷിക്കാര്‍ക്ക് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നല്‍കുന്ന പരിഗണന വലുതാണ്. സഹായ ഉപകരണ വിതരണനിര്‍ണയ ക്യാമ്പ് ആറന്മുളയില്‍ സംഘടിപ്പിപ്പിക്കുക എന്ന ആശയം സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറുടേതാണെന്നും എംഎല്‍എ പറഞ്ഞു.

രണ്ട് മാസത്തിനകം 120 സഹായ ഉപകരണങ്ങള്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍ ജില്ലയില്‍ വിതരണം ചെയ്യും. സാമൂഹ്യനീതിവകുപ്പ് ആവിഷ്‌കരിച്ച കാഴ്ച പദ്ധതിവഴി വോക്കിംഗ് സ്റ്റിക്കിന്റെ സഹായമില്ലാതെ കാഴ്ചപരിമിതിയുള്ളവര്‍ക്ക് പരമാവധി സജ്ജീകരണങ്ങളുള്ള ഗുണനിലവാരമുള്ള സ്മാര്‍ട്ട് ഫോണുകളാണ് വിതരണം ചെയ്യുന്നതെന്നും എംഎല്‍എ പറഞ്ഞു.

ശുഭയാത്ര ട്രൈസ്‌കൂട്ടര്‍ വിതരണം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. കാഴ്ച, ശുഭയാത്ര പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്ക് 30 സ്മാര്‍ട്ട് ഫോണ്‍, ഏഴ് ട്രൈസ്‌കൂട്ടര്‍ എന്നിവയാണ് വിതരണം ചെയ്തത്. ഭിന്നശേഷി സൗഹൃദ കേരളം സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ എന്ന വിഷയത്തില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍  സ്റ്റേറ്റ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ എം.പി. മുജീബ് റഹ്മാന്‍ ക്ലാസ് നയിച്ചു. ദ്വിദിന കാഴ്ച ട്രെയിനിംഗിന്റെ രണ്ടാം ദിവസമായ ഇന്ന് (മാര്‍ച്ച് 2) ആറന്മുള റസ്റ്റ് ഹൗസില്‍ ക്യാമ്പ് നടക്കും.