ആധാർ കാർഡ് കൈയിലെത്തി അജയനും അജിതക്കും ആശ്വാസം

ചെറുതാഴം പഞ്ചായത്തിൽ വാതിൽപ്പടി സേവനത്തിന് തുടക്കമായി
ചെറുതാഴം പടന്നപ്പുറത്തെ തെക്കെവീട്ടിൽ അജയനും അജിതയും ഏറെ സന്തോഷത്തിലാണ്. സെറിബ്രൽ പൾസി ബാധിച്ച ഈ സഹോദരങ്ങൾക്ക് ചെറുതാഴം ഗ്രാമ പഞ്ചായത്തിന്റെ വാതിൽപ്പടി സേവനത്തിലൂടെ ആധാർ കാർഡ് വീട്ടിലെത്തി. പഞ്ചായത്തിന്റെ വാതിൽപ്പടി സേവന പദ്ധതി ഉദ്ഘാടനം മുൻ എം പി പി കെ ശ്രീമതി ടീച്ചർ നിർവഹിച്ചു.
അജയനും അജിതക്കും കണ്ണോ വിരലോ സ്‌കാൻ ചെയ്യാൻ കഴിയാത്തതിനാൽ ആധാർ കാർഡ് ലഭിച്ചിരുന്നില്ല. ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്റെ നേതൃത്വത്തിൽ അക്ഷയ കേന്ദ്രം ജീവനക്കാരെ വീട്ടിലെത്തിച്ചാണ് യു ഐ ഡി കാർഡ് ലഭ്യമാക്കിയത്. പടന്നപ്പുറത്തെ ശാരദയുടേയും കുഞ്ഞിക്കണ്ണന്റയും മക്കളായ അജയനും അജിതയ്ക്കും പരാശ്രയമില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല.
ചെറുതാഴം പഞ്ചായത്തിൽ വാതിൽപ്പടി സേവന പദ്ധതിയിൽ 78 ഓളം ഗുണഭോക്താക്കളാണുള്ളത്. അവർക്ക് സേവനം എത്തിക്കാനുള്ള വളണ്ടിയർമാർ സജ്ജരാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരൻ പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിപി രോഹിണി, മുൻ പ്രസിഡണ്ട് എം വി ശകുന്തള, സ്ഥിരം സമിതി അധ്യക്ഷരായ ടി വി ഉണ്ണികൃഷ്ണൻ, എം ടി സബിത, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ വി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എം ശോഭ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മാത്രാടൻ കുഞ്ഞിക്കണ്ണൻ, യു രാധ, ടി വി കമല, ടി വി അജിത, കെ വി ബിന്ദു, ടി വി കുഞ്ഞിക്കണ്ണൻ, എ മാധവൻ, പഞ്ചായത്ത് സെക്രട്ടറി കെ വി സതീശൻ തുടങ്ങിയവർ സംബന്ധിച്ചു.