പേമാരിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ചവര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്കാന്‍ നടപടി സ്വീകരിക്കും

post

റവന്യൂ, കൃഷി വകുപ്പ് മന്ത്രിമാര്‍ക്ക് കത്ത് നല്കിയതായും കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ

അപേക്ഷകള്‍ ഈ മാസം 30ന് മുന്‍പ് നല്കണമെന്ന് ജില്ലാ കളക്ടര്‍

പത്തനംതിട്ട: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ച എല്ലാവര്‍ക്കും സമയബന്ധിതമായി നഷ്ടപരിഹാരം നല്കാന്‍ നടപടി സ്വീകരിക്കുമെന്ന്  അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഇതിനായി റവന്യൂ, കൃഷി വകുപ്പ് മന്ത്രിമാര്‍ക്ക് കത്ത് നല്കിയതായും എം.എല്‍.എ പറഞ്ഞു.

കോന്നി നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ മഴക്കെടുതി നാശനഷ്ടം സംഭവിച്ച കലഞ്ഞൂര്‍, ഏനാദിമംഗലം, അരുവാപ്പുലം എന്നീ പഞ്ചായത്തുകളുടെ നാശനഷ്ടവും മഴക്കെടുതിയും അവലോകനം ചെയ്യുവാനും ആശ്വാസം നല്‍കുവാനും കലഞ്ഞൂര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു പഞ്ചായത്തുകളില്‍ മാത്രമായി മുന്നൂറോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കൃഷി, വളര്‍ത്തുമൃഗങ്ങള്‍, വീട്ടു സാധനങ്ങള്‍ എന്നിവയും നശിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ഇതര പഞ്ചായത്തുകളിലും സമാനമായ സാഹചര്യമാണ് നിലനില്ക്കുന്നത്.

കലഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ആയുര്‍വേദ ആശുപത്രി, കൃഷിഭവന്‍, മൃഗാശുപത്രി ഉള്‍പ്പടെയുള്ള നിരവധി സര്‍ക്കാര്‍ ഓഫീസുകളിലും വെള്ളം കയറി. ധാരാളം രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കാനും പൊതുജനങ്ങള്‍ക്ക് പിന്നീട് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനുള്ള നടപടി സ്വീകരിക്കണം.  കലഞ്ഞൂര്‍, ഏനാദിമംഗലം പഞ്ചായത്തുകളിലെ കിണറുകള്‍ ശുദ്ധികരിച്ച് ഉപയോഗയോഗ്യമാക്കുന്ന പ്രവര്‍ത്തികള്‍ ഇന്നുതന്നെ ആരംഭിക്കും. മഴക്കെടുതിയില്‍ നാശനഷ്ടം സഭവിച്ചവര്‍ എത്രയും വേഗം അപേക്ഷ സമര്‍പ്പിക്കണമെന്നും എംഎല്‍എ പറഞ്ഞു.

മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവരുടെ അപേക്ഷകള്‍ ഈ മാസം 30 ന് മുന്‍പായി സ്വീകരിച്ച് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ യോഗത്തില്‍ പറഞ്ഞു. ലഭിച്ച അപേക്ഷകരുടെ വിവരങ്ങള്‍ അതാത് പഞ്ചായത്ത് ഓഫീസുകളില്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. വിട്ടു പോയവരുണ്ടെങ്കില്‍ ലിസ്റ്റ് പരിശോധിച്ചു അപേക്ഷ നല്‍കാനുള്ള അവസരം ലഭ്യമാക്കും.സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അര്‍ഹരായവര്‍ക്ക് അനുവദനീയമായ തുക എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. എല്ലാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒത്തുചേര്‍ന്ന് ജനകീയ രീതിയിലാകണം മഴക്കെടുതിയുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കേണ്ടത്. സമഗ്രമായ ദുരന്തനിവാരണ പ്രവര്‍ത്തികള്‍ക്ക് ഏകോപനം, നേതൃത്വം എന്നിവ നല്‍കുവാന്‍ വകുപ്പുതല ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ അതാതു മൃഗാശുപത്രികളില്‍ അപേക്ഷ നല്‍കണമെന്നു ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു.കര്‍ഷകര്‍ക്ക് ഉണ്ടായ നഷ്ടം സംബന്ധിച്ച് അതാതു കൃഷി ഓഫീസില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കണം. പരമാവധി കര്‍ഷകര്‍ വിള ഇന്‍ഷുറന്‍സ് പരിരക്ഷ ഉപയോഗിക്കണമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു. കെ.ഐ.പി കനാലുകള്‍ക്കുണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ സമയ ബന്ധിതമായി പരിഹരിക്കുമെന്ന്  എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

തോടുകളുടെ വശങ്ങള്‍  സംരക്ഷിച്ചു വെള്ളം വീടുകളില്‍ കയറാതിരിക്കുവാനുള്ള പ്രവര്‍ത്തനം നടത്തുമെന്ന് മൈനര്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പാടം വണ്ടണി മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി ഗതാഗതം തടസപ്പെട്ട ഭാഗത്തു സംരക്ഷണഭിത്തി നിര്‍മിക്കാനുള്ള കരാര്‍ എഗ്രിമെന്റ്വച്ചുവെന്നും ഒരു മാസത്തിനകം നിര്‍മാണം ആരംഭിക്കുമെന്നും പി.എം.ജി.എസ്.വൈ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

വ്യാപാരികള്‍ക്കുണ്ടായ നാശനഷ്ടം യോഗത്തില്‍ വ്യാപാര സംഘടന നേതാക്കള്‍ ഉന്നയിച്ചു. വ്യാപാരികള്‍ക്കുണ്ടായ നഷ്ടം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു പരിഹാരം കാണുമെന്നു എംഎല്‍എ പറഞ്ഞു. മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച കലഞ്ഞൂരിലെ സര്‍ക്കാര്‍ ഓഫീസുകള്‍ എംഎല്‍എ യും കളക്ടറും സന്ദര്‍ശിച്ചു. കലഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനം കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കും.