പ്രകൃതിയോടിണങ്ങി കുറുമ്പ വിഭാഗം: ഭക്ഷണ വൈവിദ്ധ്യങ്ങളെ പരിചയപ്പെടുത്തി ബരമറെ

post

കണ്ണൂര്‍: ഗദ്ദികയിലെ ഗോത്ര ഭക്ഷണത്തിന്റെ തത്സമയ അവതരണത്തിനായി ബരമറെയില്‍ എത്തിയത് കുറുമ്പ വിഭാഗത്തിന്റെ മൂപ്പന്‍ നഞ്ചനും ,സരോജയും ,വള്ളിയും ,മരുതിയും ആണ്. സ്വന്തമായി വിളയിച്ചെടുത്ത ചാമയും നൂറക്കിഴങ്ങും കീരയെന്നു വിളിക്കുന്ന ചീരവിത്ത് പൊരിയും ,തുമരയും കൊണ്ട് ഇവര്‍ തയ്യാറാക്കിയ രുചി വൈവിധ്യങ്ങള്‍ അറിയാന്‍ ബരമറെ മേളയിലെത്തിയവര്‍ അനവധി.

അരി പോലെ തന്നെ ചോറിനും കഞ്ഞിക്കും ഉപ്പുമാവിനും ഉത്തമമായ ധാന്യമാണ് ചാമ. അരി ഭക്ഷണത്തേക്കാള്‍ ഇവര്‍ കഴിക്കുന്നതും ഇതൊക്കെയാണ്. ചാമപ്പായസം ഇവിടെ ഉണ്ട്. ചീരവിത്ത് ഉണക്കി വറുത്തെടുത്ത് പൊരിയാക്കി തേന്‍ ചേര്‍ത്തു കുഴച്ചത്, റാഗി പഴംപൊരി, നൂറക്കിഴങ്ങ് വേവിച്ചത്.. വിഭവങ്ങള്‍ ഇങ്ങനെ നീളുന്നുന്നു.കൃഷിമന്ത്രിക്കു തുല്യമായ പദവിയാണ് നഞ്ചന്‍ മൂപ്പന് തന്റെ ഗ്രാമത്തില്‍. 2018ല്‍ മികച്ച പാരമ്പര്യ കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാര ജേതാവു കൂടിയാണ് നഞ്ചന്‍. ചാമ, റാഗി, ചോളം, കരനെല്ല് തുടങ്ങി എട്ടോളം ഇനങ്ങള്‍ പാരമ്പര്യത്തനിമ ചോരാതെ വിളയിച്ചെടുക്കുന്നുണ്ട് ഇദ്ദേഹം.

പഴയ കാലങ്ങളില്‍ ഊരുകളിലെ കുടിലുകള്‍ എങ്ങിനെ നിര്‍മ്മിച്ചെടുക്കുന്നതിന്റെ തത്സമയ മാതൃകകളും ബരമറെയില്‍ ഉണ്ടായി. മുളകള്‍ ഇഴ ചേര്‍ത്തുണ്ടാക്കുന്ന ചട്ടക്കൂടില്‍ കറുത്ത പശപശപ്പുള്ള പ്രത്യേക മണ്ണ് കുഴച്ച് തേച്ചു പിടിപ്പിക്കുന്നു. അതിനു ശേഷം ചിത്രങ്ങളും രൂപങ്ങളും വരച്ച് മോടിയാക്കുന്നു. ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമാണ് ഈ പ്രകൃതിദത്ത കുടിലുകള്‍.