കുട്ടനാട്ടിലെ അടിയന്തരപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജില്ല കളക്ടര്‍ അധ്യക്ഷനായി സമിതി

post

 തീരുമാനം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രിമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍

 രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുക ജനാഭിപ്രായം കേട്ട് ശാസ്ത്രീയമായി

ആലപ്പുഴ: കുട്ടനാട് നേരിടുന്ന അടിയന്തരപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ജില്ല കളക്ടര്‍ ചെയര്‍മാനായ സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം കുട്ടനാട്ടിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദും ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും മങ്കൊമ്പ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും കര്‍ഷക-രാഷ്ട്രീയ സംഘടന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. 

കുട്ടനാട് നിലവില്‍ നേരിടുന്ന അടിയന്തരപ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിനും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായാണ് ജില്ല കളക്ടര്‍ ചെയര്‍മാനും ഇറിഗേഷന്‍ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കണ്‍വീനറും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കോ-ഓര്‍ഡിനേറ്ററുമായി സമിതി രൂപീകരിച്ചതെന്ന് മന്ത്രിമാര്‍ പറഞ്ഞു. പ്രധാനവകുപ്പുകളിലെ ഉന്നതഉദ്യോഗസ്ഥര്‍ സമിതിയിലുണ്ടാകും.