മഴക്കാലം; കോവിഡിനെ പ്രതിരോധിക്കുന്നതിനൊപ്പം മറ്റ് രോഗങ്ങള്‍ക്കെതിരെയും ജാഗ്രത വേണം

post

ആലപ്പുഴ: കോവിഡ് വ്യാപനത്തിനിടെ മഴകൂടി വരുന്നതോടെ മറ്റ് രോഗങ്ങള്‍ക്കെതിരെയുള്ള ജാഗ്രത കൂടി വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. 5 മിനിട്ടെങ്കിലും നന്നായി വെട്ടി തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക, തിളപ്പിച്ച വെളളം പച്ചവെളളവുമായി കൂട്ടിക്കലര്‍ത്തി കുടിക്കരുത്, ഭക്ഷണപാനീയങ്ങള്‍ ഈച്ച തൊടാത്ത വിധം അടച്ചു സൂക്ഷിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക, പഴകിയ ഭക്ഷണം കഴിക്കരുത്, ജ്യൂസ്, ഐസ്‌ക്രീം തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് തിളപ്പിച്ച ശേഷം നന്നായി തണുപ്പിച്ച വെളളം  ഉപയോഗിക്കുക, ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയരുത്, സുരക്ഷിതമായി സംസ്‌ക്കരിക്കുക, കിണറുകള്‍, കുടിവെളള സ്രോതസ്സുകള്‍ ഇവ വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്യുക, ടാങ്ക് പോലെയുളള വീടുകളിലെ ജലസംഭരണികള്‍ ഉരച്ചു കഴുകി വൃത്തിയാക്കുക, കുടിവെളളം സൂക്ഷിക്കുന്ന പാത്രങ്ങള്‍ കൊതുകു കടക്കാത്ത വിധം അടച്ചു സൂക്ഷിക്കുക, ആഴ്ചയിലൊരിക്കല്‍ ഉള്‍വശവും വക്കുകളും തേച്ചുരച്ചു കഴുകിയ ശേഷം മാത്രം വെളളം ശേഖരിക്കുക, സെപ്റ്റിക് ടാങ്കില്‍ നിന്നും ചോര്‍ച്ചയിലൂടെ മലിനജലം കുടിവെളള സ്രോതസ്സില്‍ എത്തുന്നില്ലെന്ന് ഉറപ്പിക്കുക, ഭക്ഷണത്തിനു മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക, ശൗചാലയം ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, മലമൂത്ര വിസര്‍ജ്ജനം ശൗചാലയങ്ങളില്‍ മാത്രം നടത്തുക.

കുഞ്ഞുങ്ങളുടെ വിസര്‍ജ്യം ശൗചാലയത്തില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുക. ഡയപ്പറുകള്‍ വലിച്ചെറിയാതെ കുഴുച്ചു മൂടുകയോ കത്തിച്ചു കളയുകയോ ചെയ്യുക, വെളളം കെട്ടിക്കിടക്കാനിടയുളള കുപ്പി, പാട്ട, ചിരട്ട, മുട്ടത്തോട് എന്നിവ വലിച്ചെറിയരുത്. കൊതുക് മുട്ടയിട്ടു പെരുകാനിടയുളള സാഹചര്യങ്ങള്‍ ഒഴിവാക്കുക, ചെടിച്ചട്ടി, സണ്‍ഷേഡ്, റഫ്രിജറേറ്ററിന്റെ പിന്നിലെ ട്രേ എന്നിവയിലെ വെളളം ഒഴുക്കിക്കളയുക, കുട്ടികളെ വെളളം കെട്ടികിടക്കുന്നയിടങ്ങളില്‍ കളിക്കാന്‍ അനുവദിക്കരുത്, മലിനജലത്തില്‍ ഇറങ്ങരുത്, അഥവാ ഇറങ്ങിയാല്‍ സോപ്പുപയോഗിച്ച് കാലുകള്‍ നന്നായി കഴുകുക ,കാലില്‍ മുറിവുളളവര്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ ശ്രദ്ധിക്കണം, ജലവുമായി നിരന്തര സമ്പര്‍ക്കത്തിലുളള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എലിപ്പനിയുടെ പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം അനുസരിച്ച് കഴിക്കുക, പരിസര ശുചിത്വവും, വ്യക്തി ശുചിത്വവും ഉറപ്പു വരുത്തുക  എന്നിവ പ്രത്യേക ശ്രദ്ധവേണ്ട  കാര്യങ്ങളാണ്.  ദേഹവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടായാല്‍ സ്വയം ചികിത്സ പാടില്ല. ഏത് പനിയും മാരകമായേക്കാം, ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ലക്ഷണങ്ങള്‍ പറഞ്ഞ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് വാങ്ങുന്നത് അപകടമുണ്ടാക്കും.