ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്നും നാളെയും വാക്‌സിന്‍ നല്‍കും

post

ആലപ്പുഴ: ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍,കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഇന്നും നാളെയും (മാര്‍ച്ച് 4,5) ജില്ലയിലെ വിവിധ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നടത്തുമെന്ന് ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ അറിയിച്ചു. ജില്ലയില്‍ നിലവില്‍ വിവിധ താലൂക്ക് ആശുപത്രികളുള്‍പ്പടെ 85 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടക്കുന്നുണ്ട്. നാല്, അഞ്ച് തീയതികളില്‍ ജീവനക്കാര്‍ക്ക് ഇവിടങ്ങളില്‍ കാത്തിരിപ്പ് ഇല്ലാതെ വാക്‌സിന്‍ നല്‍കും. ഇതിനായി പ്രത്യേക സൗകര്യം ഉണ്ടാകും. തിരഞ്ഞെടുപ്പിനുമുമ്പ് ജീവനക്കാര്‍ക്ക് രണ്ടു ഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാനായാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിന് നേരത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയിലെ ജീവനക്കാരുടെ രജിസ്‌ട്രേഷന്‍ നേരത്തെതന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതുകൊണ്ട് ജീവനക്കാര്‍ക്ക് തങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ഏതെങ്കിലും വാക്‌സിന്‍ കേന്ദ്രത്തില്‍ നേരിട്ട് ഹാജരായി വാക്‌സിന്‍ സ്വീകരിക്കാം. രണ്ടുദിവസം ജീവനക്കാര്‍ക്ക് പ്രത്യേക മുന്‍ഗണനയും ലഭിക്കും. ജീവനക്കാരുടെ രജിസ്‌ട്രേഷന്‍ നേരത്തെ പൂര്‍ത്തീകരിച്ചിട്ടുള്ളതിനാല്‍ കാലതാമസം ഉണ്ടാവുകയില്ല എന്ന പ്രത്യേകതയും ഈ ദിവസങ്ങള്‍ക്കുണ്ട്. വാക്‌സിനേഷന്‍ സെന്ററില്‍ എത്തുന്ന ജീവനക്കാര്‍ സര്‍ക്കാര്‍ ഐഡി കാര്‍ഡിന് പുറമേ മറ്റ് ഏതെങ്കിലും ഫോട്ടോ ഐഡിയയുമായി വേണം ഹാജരാകേണ്ടത്. വാക്‌സിനേഷന്‍ സംബന്ധിച്ച് അറിയിപ്പ് എല്ലാ ജീവനക്കാരിലും എത്തിക്കുന്നതിന് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

എല്ലാ ജീവനക്കാരും വാക്‌സിനേഷന്‍ സ്വീകരിച്ചത് സംബന്ധിച്ച സാക്ഷ്യപത്രം മാര്‍ച്ച് ആറാം തീയതി തന്നെ കലക്ടറുടെ ഓഫീസില്‍ ലഭ്യമാക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 04772239999 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. നിലവില്‍ താലൂക്ക് ആശുപത്രി ഉള്‍പ്പെടയുള്ള പ്രധാന കേന്ദ്രങ്ങളില്‍ ദിവസം നാനൂറ് പേര്‍ക്കും മറ്റിടങ്ങളില്‍ ദിനംപ്രതി 100 പേര്‍ക്കുമായി ദിവസം പതിനായിരത്തിന് മുകളില്‍പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. എല്ലാ പി.എച്ച്.സികള്‍, എല്ലാ സി.എച്ച്.സികള്‍, ഡിസ്ട്രിക്ട് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രി, താലൂക്ക് ആശുപത്രി, ജനറല്‍ ഹോസ്പിറ്റല്‍, ഡബ്ല്യൂ ആന്‍ഡ് സി ആശുപത്രി എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.വരുന്ന രണ്ടു ദിവസങ്ങളില്‍ ജീവനക്കാരല്ലാത്ത വിഭാഗത്തില്‍ പെടുന്നവര്‍ രജിസ്‌ട്രേഷന് ഓണ്‍ലൈന്‍ സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തണെന്ന് അരോഗ്യ വിഭാഗം അറിയിച്ചു.