ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ജില്ലയില്‍ ജലസുരക്ഷാ ദിനം

post

113.3 കോടി രൂപയുടെ 45 ജലസംരക്ഷണ പദ്ധതികള്‍ യാഥാര്‍ഥ്യമാവുന്നു

കാസര്‍കോട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനമായ ജനുവരി 30 ജില്ലയില്‍ ജലസുരക്ഷാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് വികസന പാക്കേജിലെ ജലസംരക്ഷണത്തിനുള്ള 45 ബൃഹദ് പദ്ധതികള്‍ക്ക് അന്ന് തുടക്കമാകും. ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമായി പുഴകളുടെ പുനരുജ്ജീവനവും റബ്ബര്‍ ചെക്ക് ഡാം നിര്‍മ്മാണവും ഉള്‍പ്പടെയാണ് പദ്ധതികള്‍.

14 പദ്ധതികളുടെ ഉദ്ഘാടനവും 31 പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവുമടക്കം ആകെ 113.3 കോടി രൂപയുടെ ജല സംരക്ഷണ പദ്ധതികളാണ് യാഥാര്‍ഥ്യമാകുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ജലസുരക്ഷയിലൂടെ ഭക്ഷ്യസുരക്ഷ, ഭക്ഷ്യ സുരക്ഷയിലൂടെ സാമ്പത്തിക സുരക്ഷ, സാമ്പത്തിക സുരക്ഷയിലൂടെ സാമൂഹിക സുരക്ഷ  എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണ സംവിധാനം നടപ്പാക്കി വരുന്ന സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികളുടെ ഭാഗമായാണ് ജലസുരക്ഷാ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. 

രാജ്യത്ത് ഭൂജലശോഷണത്തില്‍ ചുവപ്പ് പട്ടികയിലുള്ള കാസര്‍കോട് മഞ്ചേശ്വരം, കാറഡുക്ക ബ്ലോക്കുകളില്‍ രണ്ടുവര്‍ഷത്തിനകം ഭൂജല നിരപ്പ് വര്‍ധിപ്പിക്കാന്‍ ജില്ലയില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളിലൂടെ  സാധിച്ചു. വേനല്‍ കാലത്ത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ കോടിക്കണക്കിന് രൂപയുടെ കുടിവെള്ളം ടാങ്കര്‍ ലോറി വഴി വിതരണം ചെയ്യേണ്ടി വരുന്ന സാഹചര്യത്തിനും മാറ്റമുണ്ടായി. ദക്ഷിണേന്ത്യയുടെ 'ബാംബൂ ക്യാപിറ്റല്‍' എന്ന ലക്ഷ്യത്തോടെ മൂന്ന് ലക്ഷം മുളംതൈകള്‍ നട്ടു പരിപാലിക്കുന്നതും മണ്ണ്-ജലസംരക്ഷണത്തിനായാണ്. ജനകീയമായി നടത്തിയ തടയണ ഉത്സവവും വിജയകരമായി.

ഉദ്ഘാടനത്തിനൊരുങ്ങി 11.39 കോടി രൂപയുടെ 14 പദ്ധതികള്‍ 

60 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച കാറഡുക്ക മുച്ചിലോട്ട് വി.സി.ബി, 75 ലക്ഷം രൂപ ചെലവഴിച്ച വോര്‍ക്കാടി പൊയ്യ നെക്കള വി.സി.ബി, 55 ലക്ഷം രൂപ മുതല്‍ മുടക്കി പണി പൂര്‍ത്തീകരിച്ച ബെള്ളൂര്‍ മട്ടിക്കേരി-പെരുവത്തൊടി വി.സി.ബി, 99.90 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മഞ്ചേശ്വരം പാപ്പില-മച്ചംപാടി വി.സി.ബി, ഒരു കോടി രൂപ മുതല്‍ മുടക്കി പണി പൂര്‍ത്തീകരിച്ച മുളിയാര്‍ കല്ലുംകണ്ടം വി.സി.ബി, പാണത്തൂര്‍ പുഴയ്ക്ക് കുറുകെ കള്ളാര്‍ പൂക്കയം ചെക്ക് ഡാം, 80 ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിച്ച പൈവളിഗെ നൂതിലാ പയ്യാര്‍ക്കൊടി വി.സി.ബി, 99 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച സ്വര്‍ണ്ണഗിരി തോട് - മംഗല്‍പാടി വയല്‍ വിസിബി,  99.90 ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിച്ച ഉദുമ കണ്ണംകുളം വി സി ബി,  80 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ചിറാക്കല്‍-കരിമ്പിന്‍ചിറ വിസിബി, 90 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മടിക്കൈ പൂങ്കാംകുതിര്‍ വിസിബി, രണ്ട് കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കൊക്കോട് വിസിബി, 51 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കുറ്റിക്കോല്‍ ഉന്തത്തടുക്കം വിസിബി, 50 ലക്ഷം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച തിമിരി പാലത്തേര വിസിബി എന്നിവയാണ് ഉദ്ഘാടന സജ്ജമായത്. ജനുവരി 30ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍പറഞ്ഞു.

ഉദ്ഘാടനം ചെയ്യുന്നത് 20.29 കോടി രൂപയുടെ പദ്ധതികള്‍

86.5 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന കാഞ്ഞങ്ങാട് കാരാട്ടുവയല്‍ ഇറിഗേഷന്‍ സ്‌കീം, 50 ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിക്കുന്ന തൃക്കരിപ്പൂര്‍-മാത്തില്‍ വി സി ബി, 60.40 ലക്ഷം രൂപയ്ക്ക് വോര്‍ക്കാട് കൊടലമൊഗറു നൂജിത്തോട് വിസിബി, 86.70 ലക്ഷം രൂപയ്ക്ക് ബളാല്‍ ചൈത്രവാഹിനി തോടിന് ട്രാക്ടര്‍ വേയോട് കൂടിയ വിസിബി, 78.80 ലക്ഷം രൂപയ്ക്ക് ബെള്ളൂര്‍ ബജ സരോളിമൂല തോടിന് ട്രാക്ടര്‍ വേയോടു കൂടിയ വിസിബി, 1.56 കോടി രൂപയ്ക്ക് മൊഗ്രാല്‍പുത്തൂര്‍ മധുവാഹിനി പുഴയ്ക്ക് കുറുകെ കോട്ടകുഞ്ചെ അണക്കെട്ട് നവീകരണം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം 30ന് നടക്കും. 

95.88 ലക്ഷം രൂപ വകയിരുത്തി കുമ്പടാജെ പരപ്പ തോടിന് ട്രാക്ടര്‍ വേയോട് കൂടി നിര്‍മ്മിക്കുന്ന വിസിബി, 53 ലക്ഷം രൂപയ്ക്ക് കാറഡുക്ക കരണി അരിത്തളംതോടിന് ട്രാക്ടര്‍ വേയോടു കൂടിയ വിസിബി, 52 ലക്ഷം രൂപയ്ക്ക് കിനാനൂര്‍-കരിന്തളം പാമ്പങ്കാനം-കൊട്ടമടല്‍ത്തോട്-കുറുമ്പായില്‍ വിസിബി, 63 ലക്ഷം രൂപയ്ക്ക് മടിക്കൈ മധുരക്കോട്ട് വിസിബി, 82 ലക്ഷം രൂപ ചെലവഴിച്ച് മടിക്കൈ പുളിക്കാലിന് കുറുകെ നിര്‍മ്മിക്കുന്ന മാനൂരിച്ചാല്‍ വിസിബി, 62 ലക്ഷം രൂപയ്ക്ക് മടിക്കൈ മോനാച്ച വളപ്പ് വിസിബി, 33.50 ലക്ഷം രൂപയ്ക്ക് ചെറുവത്തൂര്‍ കുണ്ടന്റെമാട്-തച്ചിരമാട് വിസിബി, 37 ലക്ഷം രൂപയ്ക്ക് കോയമ്പുറത്ത് ഉപ്പുവെള്ള പ്രതിരോധ തടയണ പുതുക്കിപ്പണിയല്‍, 18.5. ലക്ഷം രൂപയ്ക്ക് നീലേശ്വരം നഗരസഭയിലെ കടിഞ്ഞിമൂല ഉപ്പുവെള്ള പ്രതിരോധ തടയണ, 80 ലക്ഷം രൂപയ്ക്ക് ബേഡഡുക്ക കൊല്ലരംകോടില്‍ ട്രാക്ടര്‍ വേയോടു കൂടിയ വി സി ബി,  60 ലക്ഷം രൂപയ്ക്ക് ചെങ്കള സുബ്രഹ്മണ്യ അമ്പലത്തിനടുത്ത് വിയര്‍ ആന്റ്  കനാല്‍ നിര്‍മ്മാണം, 2.60 കോടി രൂപയ്ക്ക് കള്ളാര്‍ കൊട്ടോടി ചെക്ക് ഡാം, 54 ലക്ഷം രൂപയ്ക്ക് ഈസ്റ്റ് എളേരി അരിയിരുത്തി മുനയന്‍കുന്ന് വിസിബി, അഞ്ചു കോടി രൂപയ്ക്ക് കള്ളാര്‍ പാണത്തൂര്‍ പുഴക്ക് കാപ്പുങ്കരയില്‍ ചെക്ക് ഡാം,  60 ലക്ഷം രൂപയ്ക്ക്  ഏര്‍പ്പുഴ-പിലിക്കോട് വി സി ബി നിര്‍മ്മാണം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും 30ന് നടക്കും.

പുഴകളുടെ പുനരുജ്ജീവന പദ്ധതി

ജലസംരക്ഷണം ഉറപ്പാക്കാന്‍ ജില്ലയിലെ പുഴകളുടെ പുനരുജ്ജീവനവും കാസര്‍കോട് വികസന പാക്കേജിലൂടെ  ലക്ഷ്യമിടുന്നു. 573.3 ലക്ഷം രൂപ ചെലവഴിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള അഞ്ചു പുഴകളുടെ പുനരൂജ്ജീവന പദ്ധതികളാണ് ആരംഭിക്കുന്നത്. 66.30 ലക്ഷം രൂപയ്ക്ക് മഞ്ചേശ്വരം സുറുമ തോട് പുനരുജ്ജീവനം, 2.21 കോടി രൂപയ്ക്ക് ശ്രീമല ബേത്തലം മലാംകടപ്പ് തോട് പുനരുജ്ജീവനം,  89.4 ലക്ഷം രൂപയ്ക്ക് കല്‍മാടി തോട് പുനരുജ്ജീവനം, 1.10 കോടി രൂപയ്ക്ക് മാനൂരിച്ചാല്‍ പുനരുജ്ജീവനം, 86.5 ലക്ഷം രൂപയ്ക്ക് പനയ്ക്കല്‍ പുഴ തോട് പുനരുജ്ജീവനം എന്നിവയാണ് 30 ന് പ്രവൃത്തി  ഉദ്ഘാടനം നടക്കുന്ന പുഴ പുനരുജ്ജീവന പദ്ധതികള്‍.

24.28 കോടി രൂപയുടെ റബ്ബര്‍ ചെക്ക്ഡാം നിര്‍മ്മാണം

ജലശേഖരണത്തിനുള്ള നൂതന മാര്‍ഗമായ റബ്ബര്‍ ചെക്കുഡാമുകള്‍ ജില്ലയില്‍ വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കാസര്‍കോട് വികസന പാക്കേജിന്റെ ഭാഗമായി പുരോഗമിക്കുകയാണ്. ജില്ലയില്‍ അഞ്ചിടങ്ങളിലാണ് റബ്ബര്‍ ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കുന്നത്. 62 ലക്ഷം രൂപ ചിലവില്‍ മധുവാഹിനി പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന ഷിരിബാഗിലു മട്ടത്തൂര്‍ റബ്ബര്‍ ചെക്ക് ഡാം, 48 ലക്ഷം രൂപ ചെലവില്‍ മാനടുക്കം എരിഞ്ഞിലം  തോടിന് കുറുകെ തിമ്മഞ്ചാലില്‍ റബ്ബര്‍ ചെക്ക് ഡാം, 26.8 ലക്ഷം രൂപ ചിലവില്‍ ആലന്തട്ട നപ്പച്ചാല്‍ റോഡിന് കുറുകെ കാവുംചിറ പോത്തോടനില്‍ കക്കൂറ വയലില്‍ റബ്ബര്‍ ചെക്ക് ഡാം, 26 ലക്ഷം രൂപ ചെലവില്‍ മാണിയാട്ട് തോടിനു കുറുകെ കാലിക്കടവില്‍ റബ്ബര്‍ ചെക്ക് ഡാം നിര്‍മ്മാണം, 80 ലക്ഷം രൂപ ചെലവില്‍ മഞ്ചേശ്വരം പുഴക്ക് കുറുകെ പാമ്പന്‍കുഴിയില്‍ റബ്ബര്‍ ചെക്ക് ഡാം നിര്‍മ്മാണം എന്നീ പദ്ധതികളാണ് തയ്യാറായിരിക്കുന്നത്. ഇവയുടെ പ്രവൃത്തി ഉദ്ഘാടനവും ജനുവരി 30 ന്  നടക്കും.

12 നദികളുണ്ടെങ്കിലും വേനല്‍ക്കാലത്ത് ജലക്ഷാമം രൂക്ഷമാകുന്ന ജില്ലയുടെ കാര്‍ഷിക, സാമൂഹ്യ മേഖലകളില്‍ പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ വലിയ  മാറ്റങ്ങളുണ്ടാകും. നദികളിലെയും തോടുകളിലെയും ജലം കെട്ടി നിര്‍ത്തി ശേഖരിക്കുന്നതോടെ വേനലില്‍ ജലസേചനത്തിനും കുടിവെള്ളത്തിനും ഉപയോഗിക്കാനാകും. വേനലില്‍ വറ്റുന്ന കുളങ്ങള്‍, കിണറുകള്‍, തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങിയവയുടെ വീണ്ടെടുപ്പും പദ്ധതികളിലൂടെ സാധ്യമാകുന്നു. വേനലില്‍ വരണ്ടു കിടക്കുന്ന വയലുകളിലും തോട്ടങ്ങളിലും പച്ചപ്പ് നിറയും. ട്രാക്ടര്‍വേയോട് കൂടിയ വി സി ബികള്‍ ഗതാഗത സൗകര്യമൊരുക്കി രണ്ടു പ്രദേശങ്ങളെ ഒന്നിപ്പിക്കാനും അതുവഴി കാര്‍ഷിക കൂട്ടായ്മകള്‍ ഉണ്ടാകുന്നതിനും ഇടയാക്കുമെന്നും റവന്യു മന്ത്രി പറഞ്ഞു.