പെട്ടിമുടിയില്‍ സാധ്യമായ സഹായങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്തു: മന്ത്രി ഇ ചന്ദ്രശേഖരന്‍

post

ഇടുക്കി: പെട്ടിമുടി പുനരധിവാസത്തിന് സാധ്യമായതെല്ലാം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യാന്‍ കഴിഞ്ഞത് വലിയ കാര്യമാണെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. മുന്നാറില്‍ ദുരന്ത ബാധിതര്‍ക്കു ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ കൂടിയാലോചനയുടെയും ഫലമായി പുനരധിവാസം വേഗത്തിലാക്കിയുള്ള പ്രവര്‍ത്തനം നടന്ന് വരികയാണ്. ഇവരുടെ ഭവന നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ദുരന്തമുണ്ടായപ്പോള്‍ ആധുനിക കാലഘട്ടത്തിന്റെ എല്ലാ വിധ സാധ്യതകളും ഉപയോഗപ്പെടുത്തി. ദുരന്ത മേഖലയിലെ മികച്ച ഇടപെടലുകള്‍ക്ക് ജില്ലാ ഭരണകൂടത്തെയും  ജില്ലയിലെ ജനപ്രതിനിധികളെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

ജില്ലാ ഭരണകൂടവും താഴെയുള്ള എല്ലാ ഉദ്യോഗസ്ഥരും ഏകോപന മനസ്സോടെ പ്രവര്‍ത്തിച്ചുവെന്നും ഇവരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും യോഗത്തിന് അധ്യക്ഷത വഹിച്ചു വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി പറഞ്ഞു.  ദുരന്തത്തിനിരയായ ആദ്യത്തെ പത്തു കുടുംബങ്ങള്‍ക്ക് വേദിയില്‍ ധനസഹായം നല്‍കി.  ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു അതിന്റെ രസീത് ആണ് ചടങ്ങില്‍ നല്‍കിയത്. ഗസറ്റ് നോട്ടിഫിക്കേഷന്‍ വന്നിട്ടുള്ള 39 പേരുടെ അവകാശികളായ 81 പേര്‍ക്കായി ഒരു കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം രൂപയാണ് വിതരണം ചെയ്തത്.