ഒരു കോടി എല്‍ ഇ ഡി ബള്‍ബുകള്‍ വിതരണം ചെയ്യും

post

കൊല്ലം : ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ഒരു കോടി എല്‍ ഇ ഡി ബള്‍ബുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ എസ് ഇ ബി യുടെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത 17 ലക്ഷം പേര്‍ക്കാണ്  ആദ്യഘട്ടം ബള്‍ബുകള്‍ നല്‍കുന്നത്. കൂടുതല്‍ പേര്‍ക്ക് രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കുമെന്നും എല്ലാവരും പദ്ധതി പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വീടുകളിലെ സാധാരണ ഫിലമെന്റ് ബള്‍ബുകള്‍ മാറ്റി എല്‍ ഇ ഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന പദ്ധതിയിലൂടെ വൈദ്യുതി ഉപഭോഗവും ചെലവും ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 100 മുതല്‍ 150 വരെ മെഗാവാട്ട് വൈദ്യുതി ലാഭിക്കുക വഴി കെ എസ് ഇ ബി യുടെ വൈദ്യുതി വാങ്ങല്‍ ചെലവ് കുറക്കാം. 100 രൂപയിലധികം വിലയുള്ള മൂന്നുവര്‍ഷം ഗ്യാരന്റിയുള്ള ബള്‍ബുകള്‍ 65 രൂപയ്ക്കാണ് നല്‍കുക. ഗ്യാരന്റി കാലയളവിനിടയില്‍ കേടായാല്‍ മാറ്റി നല്‍കും. ബള്‍ബിന്റെ വില വൈദ്യുതി ബില്ലിന്റെ കൂടെ ഒന്നിച്ചോ തവണകളായോ അടയ്ക്കാം.

ആഗോളതാപനം തടയാന്‍ കേരളം മുന്നോട്ടുവെയ്ക്കുന്ന ബദല്‍ ഇടപെടലാണ് ഫിലമെന്റ് രഹിത  കേരളം പദ്ധതി. കെ എസ് ഇ ബി എനര്‍ജി മാനേജ്‌മെന്റ് സെന്ററും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വഴി കെ എസ് ഇ ബി  തിരിച്ചെടുക്കുന്ന ഫിലമെന്റ് ബള്‍ബുകള്‍ ക്ലീന്‍ കേരള കമ്പനി ശേഖരിച്ച്  ശാസ്ത്രീയമായി        സംസ്‌കരിക്കും. തെരുവു വിളക്കുകള്‍ പൂര്‍ണമായി എല്‍ ഇ ഡി യായി മാറ്റുന്ന  'നിലാവ്' പദ്ധതിയുടെ നടപടികള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും 16 ലക്ഷം തെരുവുവിളക്കുകളില്‍  10.5 ലക്ഷം വിളക്കുകള്‍ കൂടി രണ്ടുഘട്ടങ്ങളായി എല്‍ ഇ ഡി യാക്കും  മുഖ്യമന്ത്രി പറഞ്ഞു.

ഊര്‍ജ ഉദ്പാദനം  വര്‍ധിപ്പിക്കുകയും ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുകയുമാണ് വൈദ്യുതി ബോര്‍ഡ് ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍  അധ്യക്ഷനായ  വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു.

ഫിലമെന്റ് രഹിത കേരളം പദ്ധതി കുടുംബ ബജറ്റില്‍ വലിയ തോതില്‍ ലാഭം ഉണ്ടാക്കുമെന്നും നാളത്തെ കേരളം പരിസ്ഥിതി സന്തുലിതാവസ്ഥയുള്ളതാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കുമെന്നും  ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

കൊല്ലം കോര്‍പ്പറേഷനിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 368 അങ്കണവാടികള്‍ക്കുള്ള എല്‍ ഇ ഡി ബള്‍ബുകളുടെ വിതരണോദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു.  നിലാവ് പദ്ധതി കോര്‍പ്പറേഷന്‍ പരിധിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും  നഗരം പൂര്‍ണമായും എല്‍ ഇ ഡി ലൈറ്റിലേക്ക് മാറുമെന്നും മേയര്‍ പറഞ്ഞു. അങ്കണവാടികള്‍ക്കുള്ള എല്‍ ഇ ഡി ബള്‍ബുകള്‍ അതത് ഡിവിഷനുകളിലെ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍ ഏറ്റുവാങ്ങി.

കെ എസ് ഇ ബി  ചെയര്‍മാന്‍ എന്‍ എസ് പിള്ള, ബോര്‍ഡ് ഡയറക്ടര്‍ ഡോ വി ശിവദാസന്‍, കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്  പ്രസന്നകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.