കോവിഡ് വ്യാപനം തടയാന്‍ കര്‍മ്മ പദ്ധതി നടപ്പാക്കും

post

കൊല്ലം: രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരില്‍ നിന്നും കൂടതര്‍ പേര്‍ക്ക് രോഗ പകര്‍ച്ച ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് രോഗനിയന്ത്രണത്തിനായി ഉര്‍ജ്ജിത കര്‍മ്മപദ്ധതി നടപ്പാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പൊലീസുകാര്‍, പോളിങ് ഉദ്യോഗസ്ഥര്‍, ഇലക്ഷന്‍ ഏജന്റുമാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരെ വ്യാപകമായി പരിശോധിക്കും. പ്രധാന മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍ എന്നിവിടങ്ങളില്‍ പരിശോധന വ്യാപിപ്പിക്കും. അതിഥി തൊഴിലാളികള്‍, അഗതി മന്ദിരങ്ങള്‍, വൃദ്ധ മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തും. ഇടവേളകളില്‍ തുടര്‍പരിശോധനകള്‍ നടത്തും. രോഗപകര്‍ച്ച സ്ഥിരീകരിക്കുന്നവരുടെ സമ്പര്‍ക്കപട്ടിക യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും. ജില്ലാതല പരിശോധന ടീം ആശുപത്രകളിലും സ്വകാര്യ ലാബുകളിലും ഇടയ്ക്കിടെ പരിശോധനകള്‍ നടത്തും. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് ആന്റിജന്‍ പരിശോധന നെഗറ്റീവ് ആണെങ്കിലും നിശ്ചിത കാലയളവ് ക്വാറന്റയിന്‍ നിര്‍ദേശിക്കും. കോവിഡ് ആശുപത്രികള്‍, സി എഫ് എല്‍ ടി സി കള്‍, സി എസ് എല്‍ ടി സി കള്‍ തുടങ്ങിയവ കൂടുതല്‍ സേവന സജ്ജമാക്കും. ജീവിതശൈലി രോഗനിയന്ത്രണ പരിപാടി കൂടുതല്‍ ഫലപ്രദമാക്കും. പ്രതിമാസ അവലോകനം വിവിധ തലങ്ങളില്‍ സംഘടിപ്പിക്കും. മൂന്നുമാസം കൊണ്ട് ജില്ലയിലെ രോഗപകര്‍ച്ചയും കോവിഡ് മരണവും പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്നും ഡി എം ഒ അറിയിച്ചു.