കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും ഇന്നു (7.12) മൂന്നുവരെ സ്‌പെഷ്യല്‍ വോട്ട്

post

ഇടുക്കി:  കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും സ്‌പെഷ്യല്‍ ബാലറ്റിനായി വോട്ടെടുപ്പിന് ഇന്നു വൈകിട്ട് മൂന്ന് വരെ നേരിട്ടോ തപാല്‍ വഴിയോ ലഭിക്കുന്ന അപേക്ഷകള്‍ക്ക് വൈകിട്ട് ആറിന് മുമ്പ് തന്നെ പോസ്റ്റല്‍ ബാലറ്റുകള്‍ അയക്കണം. ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റിലെ വോട്ടറുടെ പേരോ മറ്റ് വിവരങ്ങളോ സംബന്ധിച്ച് എന്തെങ്കിലും അവ്യക്തതയുണ്ടെങ്കില്‍ പ്രസ്തുത തദ്ദേശസ്ഥാപനത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ / വരണാധികാരി വ്യക്തത വരുത്തണം. ഇന്നു (7) ഉച്ചകഴിഞ്ഞു മൂന്ന് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാം. അതിനായി വോട്ടര്‍മാര്‍ വൈകിട്ട് ആറിന് മുമ്പ് പോളിംഗ് സ്റ്റേഷനില്‍ എത്തണം.എന്നാല്‍  ക്യൂവിലുള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടുചെയ്തതിനുശേഷം മാത്രമേ വോട്ടു ചെയ്യാന്‍ അനുവദിക്കൂ. അവര്‍ പോളിംഗ് സ്റ്റേഷനില്‍ കയറുന്നതിന് മുമ്പ് പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റ്മാരും നിര്‍ബന്ധമായും പിപിഇ കിറ്റ് ധരിച്ചിരിക്കണം. സര്‍ക്കാര്‍ നിയന്ത്രിതമല്ലാത്ത സ്ഥാപനങ്ങളിലോ വീടുകളിലോ കഴിയുന്ന സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ സ്വന്തം ചെലവില്‍ പിപിഇ കിറ്റ് ധരിച്ച് എത്തണം. വോട്ട് ചെയ്തതിന് ശേഷം എല്ലാവരുടെയും പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ ഉപാധികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം നശിപ്പിക്കണം.സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ നല്‍കുന്ന അപേക്ഷ പൂരിപ്പിച്ച് ഒപ്പിട്ട് തിരികെ നല്‍കിയാല്‍ സത്യപ്രസ്താവനയും പോസ്റ്റല്‍ ബാലറ്റും ലഭിക്കും. സ്‌പെഷ്യല്‍ വോട്ടര്‍ സത്യപ്രസ്താവന സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ മുമ്പാകെ ഒപ്പിടുക. അതിനു ശേഷം ഫാറം 16ലെ സത്യപ്രസ്താവന പ്രത്യേക പോളിംഗ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്. പിന്നീട് സ്‌പെഷ്യല്‍ വോട്ടര്‍ വീടിനകത്തു പോയി രഹസ്യ സ്വഭാവം കാത്ത് സൂക്ഷിച്ചുകൊണ്ടാകണം വോട്ട് രേഖപ്പെടുത്തേണ്ടത്. പ്രത്യേക സമ്മതിദായകന്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറും സത്യപ്രസ്തവനയും വെവ്വേറെ കവറില്‍ അടക്കം ചെയ്ത് ഒട്ടിച്ച് മൂന്നാമത്തെ കവറില്‍ അവ ഉള്ളടക്കം ചെയ്ത് ഒട്ടിച്ച് വരണാധികാരിക്ക് നല്‍കുന്നതിനായി സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ക്ക് കൈമാറേണ്ടതാണ്. പോസ്റ്റല്‍ ബാലറ്റ് ഇപ്രകാരം സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ക്ക് കൈമാറുവാന്‍ താല്‍പര്യമില്ലാത്തവര്‍ ആള്‍വശം വരണാധികാരിക്ക് എത്തിക്കേണ്ടതാണ്.

സ്‌പെഷ്യല്‍ ബാലറ്റിനുവേണ്ടി നേരിട്ട് അപേക്ഷിക്കുന്ന സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ കോവിഡ് രോഗിയെന്നോ നിര്‍ബന്ധിത ക്വാറന്റീന്‍ എന്നോ സാക്ഷ്യപ്പെടുത്താന്‍ അധികാരപ്പെടുത്തിയ ആരോഗ്യ വകുപ്പ് അധികാരിയുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

പോസ്റ്റല്‍ ബാലറ്റ് സ്വീകരിച്ച ശേഷം വോട്ട് രേഖപ്പെടുത്തി സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍ കൈമാറാത്തവര്‍ക്ക് ബാലറ്റ് സ്വീകരിച്ചതിന് തെളിവായി പ്രത്യേക പോളിംഗ് ഓഫീസര്‍ക്ക് രസീത് നല്‍കണം. ഇത്തരം കേസുകളിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സമ്മതിദായകനെ സഹായിക്കുന്നതിനായി ഫാറം 16 ലെ പ്രഖ്യാപനം സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ അല്ലെങ്കില്‍ ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്. വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റ് പേപ്പറും മറ്റ് ഫാറങ്ങളും രജിസ്റ്റേര്‍ഡ് തപാല്‍ വഴിയോ അല്ലെങ്കില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ഏതെങ്കിലും മാര്‍ഗത്തിലുടെയോ വരണാധികാരിക്ക് ആ വാര്‍ഡിലെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് മുമ്പായി എത്തിക്കേണ്ടതാണ്.