കാസര്‍കോട് മെഡിക്കല്‍ കോളേജിന് 37 കോടി രൂപ അനുവദിച്ചു

post

കാസര്‍കോട്: ജില്ലയിലെ പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന് 29 കോടി രൂപയും ജലവിതരണ സംവിധാനത്തിന് എട്ട് കോടി രൂപയും അനുവദിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാസര്‍കോട് വികസന പാക്കേജ് സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റി തീരുമാനിച്ചു. 

6,600 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുളളതും മൂന്ന് നിലകളോടും കൂടിയ പെണ്‍കുട്ടികളുടെ ഹോസ്റ്റലും എട്ട് നിലകള്‍ ഉളള അധ്യാപക ക്വാര്‍ട്ടേഴും ഉള്‍പ്പെടുത്തികൊണ്ടാണ് മെഡിക്കല്‍ കോളേജിന്റെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുളളത്. നിലവിലെ ജലവിതരണ പദ്ധതിയില്‍ നിന്നും ഒരു അധിക ഫീഡര്‍ലൈന്‍ സ്ഥാപിച്ച് ബദിയഡുക്കയിലുളള മെഡിക്കല്‍ കോളേജ് ക്യാമ്പസിലേക്കും സമീപ പ്രദേശങ്ങളിലേക്കും ജലവിതരണം ചെയ്യുന്ന രീതിയിലാണ് ജലവിതരണ സംവിധാനം നിര്‍മ്മിക്കുക. ശുദ്ധീകരിച്ച വെളളം മെഡിക്കല്‍ കോളേജ് ക്യാമ്പസിലേക്ക് വിതരണം ചെയ്യാന്‍ മൂന്ന് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുളള ജലസംഭരണികള്‍ എന്‍മകജെ പഞ്ചായത്തിലെ പെര്‍ളയിലും  ബദിയഡുക്ക മെഡിക്കല്‍ കോളേജ് ക്യാമ്പസിലും നിര്‍മ്മിക്കും. എട്ട് കോടി രൂപ വകയിരുത്തിയ ഈ ജലവിതരണ പദ്ധതിയുടെ ഉറവിടം ഷിറിയ നദിയാണ്. 

യോഗത്തില്‍ ചീഫ് സെക്രട്ടി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ദേവേന്ദ്ര കുമാര്‍ സിങ്ങ്, പ്ലാനിംഗ് ആന്റ് എക്കണോമിക് അഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക്്, ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്  പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ നാംദേവ് കോബ്രഗഡെ, പബ്ലിക് വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ആനന്ദ് സിങ്ങ്, പവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആന്റ് വാട്ടര്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ബി അശോക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു, സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് ചീഫ് (കൃഷി) എസ്. എസ്. നാഗേഷ്, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ. പി. രാജമോഹന്‍ മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

അക്കാദമിക് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി 

കാസര്‍കോട് മെഡിക്കല്‍ കോളേജിന്റ് അക്കാദമിക് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. കാസര്‍കോട് വികസന പാക്കേജിലെ 30 കോടി രൂപ ചിലവിലാണ് നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്. ഫെബ്രുവരി എട്ടിന് മെഡിക്കല്‍ കോളേജ് ഓഫീസും ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. നബാര്‍ഡ് സഹായത്തോടെയുളള ആശുപത്രി കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ക്ലാസ് മുറികള്‍, ലാബ്, പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും മുറികള്‍, മ്യൂസിയം, മോര്‍ച്ചറി തുടങ്ങിയ സൗകര്യങ്ങള്‍ അക്കാദമിക് ബ്ലോക്കിലുണ്ട്. ആശുപത്രിയുടെ ചുറ്റുമതില്‍ നിര്‍മ്മാണം ഭൂവികസന പ്രവൃത്തികള്‍ എന്നിവയും നടന്നു വരുന്നുണ്ട്. 

മെഡിക്കല്‍ കോളേജ് 65 ഏക്കര്‍ ഭൂമിയിലാണ് നിര്‍മ്മിക്കുന്നത്. റവന്യു വകുപ്പാണ് ഭൂമി പതിച്ചുനല്‍കിയത്. ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയില്‍ 2018 നവംബറിലാണ് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. ആദ്യം ഒപിയും തുടര്‍ന്ന് ഐ പി സംവിധാനവുമാണ് സജ്ജമാവുക. ഇതോടൊപ്പം അത്യാവശ്യ ശസ്ത്രക്രീയക്കുള്ള സംവിധാനങ്ങളും ഇവിടെ ഒരുങ്ങും.