മത്സ്യ കണ്ടല്‍ സംരക്ഷിത മേഖലയായി പ്രാക്കുളം

post

കൊല്ലം : തൃക്കരുവ പഞ്ചായത്തിലെ പ്രാക്കുളം ഇനി മത്സ്യ  കണ്ടല്‍ സംരക്ഷിത മേഖല. ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന അഷ്ടമുടിക്കായല്‍ മത്സ്യസമ്പത്ത് സംരക്ഷണവും പരിപാലനവും പദ്ധതിയുടെ ഭാഗമായി മത്സ്യ  കണ്ടല്‍ സംരക്ഷിത മേഖലാപ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി നിര്‍വഹിച്ചു. കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്തു. പ്രാക്കുളം ഐപ്പുഴ സെന്റ് എലിസബത്ത് ദേവാലയ  ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനവും നിര്‍വഹിച്ചു.
അഷ്ടമുടിക്കായലിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം പദ്ധതികളില്‍ മത്സ്യതൊഴിലാളികളുടെ പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി മത്സ്യ സംരക്ഷിത പ്രദേശങ്ങള്‍ സൃഷ്ടിക്കുന്നതിന് അഞ്ച് പ്രധാന പ്രദേശങ്ങള്‍ തിരഞ്ഞെടുത്ത് ആദ്യഘട്ട ഉദ്ഘാടനം പെരിനാട് പുലിക്കുഴി കടവില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നേരത്തെ നിര്‍വഹിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. ഇതിനൊപ്പം കക്ക സംരക്ഷണത്തിനും പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.
മത്സ്യ തൊഴിലാളികളുടെ നേതൃത്വത്തില്‍ കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് മത്സ്യ കുഞ്ഞുങ്ങളുടെ പ്രജനനത്തിനായി സ്വാഭാവിക ചുറ്റുപാട് നിര്‍മ്മിച്ച് അതിലേക്ക് കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന രീതിയാണ് ഇവിടെ. ഈ പ്രദേശം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മത്സ്യബന്ധനം നടത്തരുതെന്ന കര്‍ശന നിര്‍ദ്ദേശം  മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി. സിസിടിവി ഉള്‍പ്പടെ സംവിധാനങ്ങളും ഏര്‍പ്പെടുത്തി. തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരന്‍ പിള്ള അധ്യക്ഷനായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഗീതാകുമാരി, തൃക്കരുവ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നന്ദിനി, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. അനിത, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.