തദ്ദേശ തിരഞ്ഞെടുപ്പ് കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

post

ഇടുക്കി : തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതരെയും ക്വാറന്റൈനില്‍ ഉള്ളവരെയും പ്രത്യേക വിഭാഗം സമ്മതിദായകരായി  (സ്‌പെഷ്യല്‍ വോട്ടര്‍) പരിഗണിച്ച്  വോട്ടു ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണന്‍  പുറപ്പെടുവിച്ചു.വോട്ടെടുപ്പിന് തലേദിവസം വൈകിട്ട് മൂന്നുവരെ കോവിഡ് സ്ഥിരീകരിച്ചവര്‍ക്കോ ക്വാറന്റൈനിലുള്ളവര്‍ക്കോ പോസ്റ്റല്‍ വോട്ട് അനുവദിക്കും. ഇതിന് ശേഷം രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് വോട്ടെടുപ്പ് ദിവസം അവസാന മണിക്കൂറില്‍ (വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെ മറ്റ് വോട്ടര്‍മാര്‍, ടോക്കണ്‍ ലഭിച്ചവര്‍ തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം) പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താം.

സര്‍ക്കാര്‍ നിയോഗിക്കുന്ന അധികാരപ്പെടുത്തിയ ആരോഗ്യ ഓഫീസര്‍മാരാണ്  (ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍) പ്രത്യേക സമ്മതിദായകരുടെ സാക്ഷ്യപ്പെടുത്തിയ പട്ടിക (സര്‍ട്ടിഫൈഡ് ലിസ്റ്റ്) തയാറാക്കുക. വോട്ടെടുപ്പ് നടത്തുന്ന ദിവസത്തിന് പത്ത് ദിവസം മുന്‍പ് മുതല്‍  വോട്ടെടുപ്പ് നടത്തുന്ന ദിവസം വരെയുള്ള കാലയളവിലെ പട്ടികയാണ് നിയുക്ത ആരോഗ്യ ഓഫീസര്‍ തയാറാക്കുക. മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപ്പെടുത്തിയ പട്ടികയിലുള്ള വോട്ടര്‍മാര്‍ക്ക് സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറും പോളിംഗ് അസിസ്റ്റന്റുമാണ് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ്  വിതരണം ചെയ്യുക. പ്രത്യേക പോളിംഗ് ഓഫീസര്‍ നല്‍കുന്ന പോസ്റ്റല്‍  ബാലറ്റ് പേപ്പര്‍ ലഭിച്ചതായി  ഫാറം 19 ബിയില്‍  ഒപ്പിട്ട് നല്‍കേണ്ടതാണ്.

സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ നല്‍കുന്ന അപേക്ഷ പൂരിപ്പിച്ച്  ഒപ്പിട്ട് തിരികെ നല്‍കിയാല്‍ സത്യപ്രസ്താവനയും പോസ്റ്റല്‍ ബാലറ്റും ലഭിക്കും. സ്‌പെഷ്യല്‍ വോട്ടര്‍ സത്യപ്രസ്താവന സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ മുമ്പാകെ ഒപ്പിടുക. അതിനു ശേഷം ഫാറം 16ലെ സത്യപ്രസ്താവന പ്രത്യേക പോളിംഗ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്. പിന്നീട് സ്‌പെഷ്യല്‍ വോട്ടര്‍ വീടിനകത്തു പോയി  രഹസ്യ  സ്വഭാവം കാത്ത് സൂക്ഷിച്ചുകൊണ്ടാകണം  വോട്ട് രേഖപ്പെടുത്തേണ്ടത്.    പ്രത്യേക  സമ്മതിദായകന്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറും സത്യപ്രസ്തവനയും വെവ്വേറെ കവറില്‍ അടക്കം ചെയ്ത് ഒട്ടിച്ച് മൂന്നാമത്തെ കവറില്‍ അവ ഉള്ളടക്കം ചെയ്ത് ഒട്ടിച്ച് വരണാധികാരിക്ക് നല്‍കുന്നതിനായി സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ക്ക്് കൈമാറേണ്ടതാണ്.  പോസ്റ്റല്‍ ബാലറ്റ് ഇപ്രകാരം സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ക്ക് കൈമാറുവാന്‍ താല്‍പര്യമില്ലാത്തവര്‍ ആള്‍വശമോ തപാല്‍ വഴിയോ വരണാധികാരിക്ക് എത്തിക്കേണ്ടതാണ്.

പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ലഭിച്ചതിന് സമ്മതിദായകന്  പ്രത്യേക പോളിംഗ് ഓഫീസര്‍ രസീത് നല്‍കും.  വോട്ടെടുപ്പിന് തലേദിവസം വൈകിട്ട് മൂന്നു വരെ സര്‍ട്ടിഫൈഡ്  ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കുള്ള  പോസ്റ്റല്‍ ബാലറ്റ് വിതരണം അന്നേ ദിവസം വൈകിട്ട് ആറിന് മുമ്പ് പൂര്‍ത്തീകരിക്കണം. സ്‌പെഷ്യല്‍ ബാലറ്റിനുവേണ്ടി  നേരിട്ട് അപേക്ഷിക്കുന്ന സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ കോവിഡ് രോഗിയെന്നോ നിര്‍ബന്ധിത ക്വാറന്റീന്‍ എന്നോ സാക്ഷ്യപ്പെടുത്താന്‍ അധികാരപ്പെടുത്തിയ ആരോഗ്യ വകുപ്പ് അധികാരിയുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

പോസ്റ്റല്‍ ബാലറ്റ് സ്വീകരിച്ച ശേഷം വോട്ട് രേഖപ്പെടുത്തി സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍ കൈമാറാത്തവര്‍ക്ക് ബാലറ്റ് സ്വീകരിച്ചതിന് തെളിവായി പ്രത്യേക പോളിംഗ് ഓഫീസര്‍ക്ക് രസീത് നല്‍കണം. ഇത്തരം കേസുകളിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സമ്മതിദായകനെ സഹായിക്കുന്നതിനായി ഫാറം 16 ലെ പ്രഖ്യാപനം സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ അല്ലെങ്കില്‍ ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്. വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റ് പേപ്പറും മറ്റ് ഫാറങ്ങളും രജിസ്റ്റേര്‍ഡ് തപാല്‍ വഴിയോ അല്ലെങ്കില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ഏതെങ്കിലും മാര്‍ഗത്തിലുടെയോ വരണാധികാരിക്ക് ആ  വാര്‍ഡിലെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് മുമ്പായി എത്തിക്കേണ്ടതാണ്.