പൊതുവിദ്യാഭ്യാസ യജ്ഞം വിജയത്തിലെത്തി- മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

post

കൊല്ലം : വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കിയ പൊതു വിദ്യാഭ്യാസ യജ്ഞം വിജയത്തില്‍ എത്തിയതായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പടപ്പക്കര ഗവണ്‍മെന്റ് എല്‍ പി ആന്റ് പ്രീ-പ്രൈമറി സ്‌കൂളിന്റെ പുതിയ മന്ദിരം നാടിന് സമര്‍പ്പിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 5,000 കോടി ചെലവിട്ട് 45,000 ക്ലാസ് മുറികളാണ് ഹൈടെക് ആക്കിയത്. തീരദേശത്ത് സ്‌കൂളുകളില്‍ പ്രത്യേക പരിഗണന നല്‍കിയും ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആശുപത്രികളിലും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി.

പേരയം സര്‍ക്കാര്‍ ആശുപത്രിയുടെ വികസനത്തിനായി രണ്ടേകാല്‍ കോടി രൂപ അനുവദിച്ചതായും മന്ത്രി തുടര്‍ന്ന് അറിയിച്ചു. 228.29 ലക്ഷം രൂപ ചെലവിട്ട് തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച മൂന്നുനില മന്ദിരത്തിന് 738 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട്. ഒരു കോണ്‍ഫറന്‍സ് ഹാള്‍, നാല് മുറികള്‍, ടോയ്ലറ്റ്, വീതിയുള്ള വരാന്ത എന്നിവ ഉള്‍പ്പെടുന്ന  സ്‌കൂള്‍ മന്ദിരത്തിലേക്ക് ഫര്‍ണിച്ചറുകളും പദ്ധതിയിലുള്‍പ്പെടുത്തി നല്‍കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്റ്റാന്‍സി യേശുദാസന്‍ അധ്യക്ഷത വഹിച്ചു. തീരദേശ വികസന കോര്‍പ്പറേഷന്‍ എം ഡി ഷെയ്ഖ് പരീത്, ചീഫ് എന്‍ജിനീയര്‍ എം എ മുഹമ്മദ് അന്‍സാരി, ജില്ലാ പഞ്ചായത്ത് അംഗം ജൂലിയറ്റ് നെല്‍സണ്‍, തദ്ദേശഭരണ പ്രതിനിധികളായ ഉഷ പ്രസാദ്, രജിത സജീവ്, എം സുധര്‍മ, പി ടി എ പ്രസിഡന്റ് ഷാജി വട്ടത്തറ,  സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലാലി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.