കോവിഡ്.19 സംശയങ്ങളുമായി നടക്കരുതേ......

post

ആലപ്പുഴ: കോവിഡ് ബാധ അതിന്റെ രൂക്ഷതയില്‍ നില്‍ക്കുമ്പോഴും കോവിഡിനെ സംബന്ധിച്ച വലിയ സംശയങ്ങള്‍ ജനമനസ്സുകളിലുണ്ട്. ഇത് ദുരീകരിക്കാനായി സാധാരണമായി ഉയരുന്ന ചോദ്യങ്ങളും അതിനുള്ള വിദഗ്ധരുടെ മറുപടിയും പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധം പുറത്തിറക്കി ജില്ലയിലെ ആരോഗ്യ വകുപ്പ്.

1) കോവിഡ് പിടിപെടാതിരിക്കാന്‍ യഥാര്‍ത്ഥത്തില്‍ എന്തു ചെയ്യണം?

മൂക്കും വായും മൂടും വിധം മാസ്ക് പുറത്തു പോകുമ്പോഴൊക്കെ ശരിയായി ധരിക്കുക. മറ്റുള്ളവരുമായി സമ്പര്‍ക്കം പരമാവധി കുറയ്ക്കുക. സാമൂഹിക അകലമുറപ്പാക്കി ഇടപെടുക. കൈകള്‍ ശുചിയായി സൂക്ഷിക്കുക. പ്രതിരോധമാര്‍ഗ്ഗങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് മാത്രമാണ് രോഗം പിടിപെടാതിരിക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗം.

2) സമ്പര്‍ക്ക വ്യാപനം ഇത്രയും കൂടിയ സാഹചര്യത്തില്‍ ഇനി ശ്രദ്ധിച്ചിട്ട് എന്ത് പ്രയോജനം?

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ രോഗവ്യാപനം കൂടുകയും മരണനിരക്കു കൂടുകയും ചെയ്യും.

3) കോവിഡ് വന്നാലും ഒരു പനി പോലെ വന്നുപോകും ഇത്ര ഭയക്കേണ്ടകാര്യമുണ്ടോ?

വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, ഗുരുതരരോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍ ഇവരില്‍ കോവിഡ് മരണമുണ്ടാക്കുന്ന രോഗമായി മാറുന്നുവെന്നതാണ് യഥാര്‍ത്ഥ്യം. രോഗം പിടിപെട്ട ആരിലും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം.

4) ഒരു തവണ കോവിഡ് രോഗം വന്നാല്‍ പിന്നീട് വരില്ലല്ലോ?

ഒരു തവണ രോഗം വന്നവര്‍ക്കും കോവിഡ് പിന്നേയും ബാധിക്കുന്നുണ്ട്. കൊറോണയ്ക്കെതിരെ പ്രതിരോധ സംവിധാനം ശരീരം സ്വയമുണ്ടാക്കുന്നില്ല.

5) ഇളവുകള്‍ പ്രഖ്യാപിച്ച സ്ഥിതിക്ക് ചടങ്ങുകള്‍ക്കൊക്കെ പോകാനൊക്കുമല്ലോ?

ദൈനംദിന ജീവിതത്തിലെ അവശ്യകാര്യങ്ങള്‍ നടത്താന്‍ വേണ്ടിയാണ് ഇളവുകള്‍. ചടങ്ങുകളില്‍ മാറ്റുള്ളവരുമായി ഇടപെടുന്നത് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടാക്കും.

6) പ്രായമായവരും കുഞ്ഞുങ്ങളും വീട്ടിലിരുന്നിട്ടും രോഗബാധയുണ്ടാകുന്നല്ലോ ?

വീട്ടില്‍ നിന്നും പുറത്തുപോയി വരുന്നവരുടെ ശ്രദ്ധയില്ലായ്മകൊണ്ടും വീട്ടിലെത്തുന്ന സന്ദര്‍ശകരിലൂടെയും രോഗം പിടിപെടും.

7) കോവിഡ് ചികിത്സ കഴിഞ്ഞ് വീട്ടില്‍ എത്തിയാല്‍ റൂം ക്വാറന്‍റയിന്‍ ആവശ്യമാണോ ?

വീട്ടിലെത്തിയാലും 7 ദിവസം കൂടി റൂം ക്വാറന്‍റയിന്‍ കര്‍ശനമായും പാലിക്കണം.

8) അയല്‍പക്കത്ത് രോഗിയുണ്ടെങ്കില്‍ രോഗം പിടിപെടുമോ?

ഇല്ല. രോഗിയുമായോ രോഗി ഉപയോഗിച്ച വസ്തുക്കളുമായോ നേരിട്ട് സമ്പര്‍ക്കത്തിലാകാതെ രോഗം പിടിപെടില്ല. അയല്‍വീട്ടിലെ രോഗികള്‍ക്ക് മാനസിക പിന്തുണ നല്കേണ്ടതാണ്.

(9) പനി, ജലദോഷമൊക്കെ വന്നാല്‍ പാരസെറ്റമോള്‍ കഴിച്ചാല്‍ പോരയോ?

പനി ഒരു രോഗലക്ഷണമായിരിക്കാം.

പാരസെറ്റമോള്‍ കഴിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പനിയോ, ലക്ഷണങ്ങളോ ഒരു ദിവസത്തില്‍ കൂടുതല്‍ നിലനില്ക്കുന്നുണ്ടെങ്കില്‍ പനി കോവിഡ്/ഡെങ്കിപ്പനി/ എലിപ്പനി ഇവയിലേതെങ്കിലുമാണോ എന്ന് ഉറപ്പിക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് റൂം ക്വാറന്‍റയിന്‍ സ്വീകരിക്കണം.

(10) വയോജനങ്ങള്‍ക്ക് എന്തുകൊണ്ടാണ് കോവിഡ് മരണകാരണമാകുന്നത്?

മരണ നിരക്ക് വയോജനങ്ങളില്‍ കൂടുതലാണ്. മറ്റ് രോഗങ്ങളുള്ളതുകൊണ്ട് രോഗത്തെ അതിജീവിക്കാന്‍ പ്രയാസമാണ്.

(11) റിവേഴ്സ് ക്വാറന്‍റയിന്‍ എന്താണ്?

വയോജനങ്ങള്‍,കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ എന്നിവര്‍ വീട്ടില്‍ സുരക്ഷിതരായിരിക്കുക. ആരോഗ്യമുള്ള മറ്റ് അംഗങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് സ്വയം സുരക്ഷയെടുത്ത് ജോലിക്ക് പോവുക, കടകളില്‍ പോവുക തുടങ്ങിയ അവശ്യ കാര്യങ്ങല്‍ക്ക് പുറത്ത് പോവുക.

(12) വാക്സിന്‍ എന്നുവരും/ വരുമോ?

വാക്സിന്‍ ഗവേഷണങ്ങള്‍ വിവിധ രാജ്യങ്ങളില്‍ പുരോഗമിക്കുന്നുണ്ട്. ഫലപ്രദമായ വാക്സിന്‍ വരുന്നതുവരെ രോഗം പിടിപെടാതിരിക്കാനുള്ള കരുതലെടുക്കുക മാത്രമാണ് പോം വഴി. ഇക്കാര്യങ്ങളില്‍ അറിവ് നേടി എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഓ അറിയിച്ചു.