ജില്ലയിലെ ആദ്യ പോസ്റ്റ് കോവിഡ് ക്ലിനിക്ക് ജനറല്‍ ആശുപത്രിയില്‍ തുറന്നു

post

കാസര്‍കോട്: ഗുരുതരമായ കോവിഡ് ബാധിച്ച് സുഖപ്പെട്ടവരുടെ തുടര്‍ ചികിത്സയ്ക്കായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 'പോസ്റ്റ് കോവിഡ് ക്ലിനിക്ക്' ആരംഭിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ. കെ. രാജാറാം ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 12 മണി വരെയാണ് പരിശോധന നടത്തുക. ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ കണ്‍സല്‍റ്റന്റുമാരായ ഡോ. എം. കുഞ്ഞിരാമന്‍, ഡോ. എം. കൃഷ്ണനായക്, ഡോ. സി. എച്ച്. ജനാര്‍ദ്ദന നായ്ക് എന്നിവരാണ് രോഗികളെ പരിശോധിക്കുക.

ഗുരുതരമായ കോവിഡ് 19 രോഗം ബാധിച്ച് സി കാറ്റഗറി ആയി ചികിത്സിക്കപ്പെട്ട രോഗികള്‍ക്കാണ് തുടര്‍ പരിശോധനയും ചികിത്സയുമാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കിലൂടെ നല്‍കുന്നത്. കൂടാതെ രോഗം ബാധിച്ച് സുഖം പ്രാപിച്ച ആരോഗ്യ പ്രവര്‍ത്തകരെയും പരിശോധിക്കും. പരിശോധനയ്ക്ക് വരുന്നവര്‍ ഡിസ്ചാര്‍ജ് കാര്‍ഡ് കൊണ്ടുവരേണ്ടതാണ്. ഗവേഷണാവശ്യങ്ങള്‍ക്ക് വേണ്ടി ക്ലിനിക്കില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റെ പിന്നിട് നിയമിക്കുമെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ. കെ രാജാറാം പറഞ്ഞു.

സംസ്ഥാനത്ത് നിലവില്‍ വയനാട് ജില്ലയില്‍ മാത്രമാണ് പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിച്ചിട്ടുള്ളത്. സംസ്ഥാനത്തെ രണ്ടാമത്തെ ക്ലിനിക്കാണ് കാസര്‍കോട് ജനറലാശുപത്രിയിലേത്. ജില്ലയിലെ എല്ലാ ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.