ആപത്ഘട്ടത്തില്‍ ജനങ്ങളോടൊത്തുള്ള പ്രവര്‍ത്തനം പോലീസിന്റെ യശസ്സുയര്‍ത്തി; മുഖ്യമന്ത്രി
കേരളാ പോലീസിലെ എട്ടു പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു
തിരുവനന്തപുരം: മഹാമാരിക്കാലത്ത് ജനങ്ങളുമായി ഇഴുകിച്ചേരാന്‍ കഴിയുന്നുവെന്നത് ആപത്ഘട്ടത്തില്‍ പോലീസിന്റെ യശസ്സുയര്‍ത്തിയതായും ഇതു തുടര്‍ന്നും നിലനിര്‍ത്താനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മഹാമാരിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ പങ്ക് ആരോഗ്യവകുപ്പിനൊപ്പം പോലീസിനും വഹിക്കാനായിട്ടുണ്ട്. സ്വയമേവ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പോലീസുകാരെയും കാണാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളാ പോലീസിലെ എട്ടു പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാനുസൃതമായ സൗകര്യങ്ങളും വികസനവുമാണ് പശ്ചാത്തലസൗകര്യരംഗത്ത് പോലീസില്‍ ഉണ്ടാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം സാങ്കേതികവിദ്യകൂടി പോലീസിന്റെ ഭാഗമാക്കാനുള്ള നടപടികളും ഏതാനും വര്‍ഷമായി കൈക്കൊള്ളുന്നുണ്ട്. അടിസ്ഥാനസൗകര്യവികസനത്തിന് പണം പ്രശ്‌നമാകില്ല.
ഏറെ പ്രത്യേകതകളുള്ള കേന്ദ്രീകൃത ലോക്കപ്പ് സംവിധാനമാണ് തൃശൂരില്‍ യാഥാര്‍ഥ്യമാകുന്നത്. കേന്ദ്രീകൃത ക്യാമറാ സംവിധാനങ്ങളിലൂടെ ഈ കേന്ദ്രത്തിന്റെ മുക്കും മൂലയും നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്. പ്രതികളുടെ ഏതു നീക്കവും നിരീക്ഷാനാകും. ഇതിനായി എല്ലാ നേരവും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമുണ്ട്. കുറ്റവാളികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യുന്നതിനാവശ്യമായ റെക്കോര്‍ഡിംഗ് അടക്കമുള്ള ആധുനികസൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 94 ലക്ഷം രൂപയിലാണ് ഈ നിര്‍മാണം നടന്നിട്ടുള്ളത്.
കോട്ടയത്തും ആലപ്പുഴയിലും നിലവില്‍ വരുന്ന ജില്ലാതല പരിശീലന കേന്ദ്രങ്ങളും പോലീസിന് മുതല്‍ക്കൂട്ടാണ്. പ്രൊഫഷണലിസം വര്‍ധിപ്പിക്കാന്‍ പോലീസ് സേനാംഗങ്ങള്‍ക്ക് നിരന്തര പരിശീലനം ആവശ്യമാണ്. ശാസ്ത്രസാങ്കേതികവിദ്യകള്‍ അനുദിനം വളരുന്ന സാഹചര്യത്തില്‍ അവ ഉപയോഗിക്കാന്‍ സേനാംഗങ്ങളെ പ്രാപ്തരാക്കാന്‍ നിരന്തര പരിശീലനം ആവശ്യമാണ്. ഈ ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ജില്ലാതല പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങുന്നത്. ഒരേസമയം 60ല്‍ അധികംപേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന പരിശീലനകേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2.40 കോടി രൂപയാണ് പരിശീലനകേന്ദ്രങ്ങളുടെ നിര്‍മ്മാണചെലവ്. ഇതോടൊപ്പം തന്നെ ഇടുക്കിയില്‍ മുട്ടം, കുളമാവ് പോലീസ് സ്റ്റേഷനുകള്‍ നവീകരിക്കുന്നതിന് 187 ലക്ഷം രൂപയാണ് കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി ചെലവഴിച്ചത്. ഓഫീസര്‍മാര്‍ക്ക്, പോലീസുകാര്‍ക്ക്, വനിതകള്‍ക്ക് ഒക്കെ പ്രത്യേകമുറികളുണ്ട്. ലോക്കപ്പ്, ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനം, കമ്പ്യൂട്ടര്‍ റൂം തുടങ്ങിയ സൗകര്യങ്ങളും ഈ സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നേരത്തെ തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന മന്ദിരം പുതുക്കി ഇപ്പോള്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമാക്കി മാറ്റിയിട്ടുണ്ട്. ഒരു സ്‌പെഷ്യല്‍ ഹൗസ് ഓഫീസര്‍ക്കും മറ്റു പോലീസുദ്യോഗസ്ഥര്‍ക്കും ഇരുന്ന് ജോലി ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും ആധുനിക കമ്പ്യൂട്ടര്‍ സൗകര്യങ്ങളും ഇവിടെയുണ്ട്. പോലീസ് ആസ്ഥാനത്ത് സജ്ജീകരിച്ചിരിക്കുന്ന 'ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക്' പരിശീലന കേന്ദ്രമായ 'ഇന്‍സൈറ്റി'ല്‍ 56 പേര്‍ക്ക് ഒരേ സമയം വിദഗ്ധ പരിശീലനത്തിന് സൗകര്യമുണ്ട്. ഇന്ററാകീടീവ് പാനല്‍ ഉപയോഗിച്ച് പരിശീലനാര്‍ഥികള്‍ക്ക് നേരിട്ട് പരിശീലനസാമഗ്രികള്‍ ലഭ്യമാക്കാനും സംവിധാനമുണ്ട്. ഇതോടൊപ്പം സജ്ജീകരിച്ച സ്റ്റുഡിയോയില്‍ പോലീസിനാവശ്യമുള്ള ചിത്രങ്ങളും ക്ലാസുകളും ചിത്രീകരിക്കാനും കഴിയും.
ആസ്ഥാനമന്ദിരമെന്ന ചിരകാല അഭിലാഷമാണ് കണ്ണൂര്‍ സിറ്റി പോലീസിന് യാഥാര്‍ഥ്യമാകുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടുംകൂടിയാണ് മന്ദിരം സ്ഥാപിക്കുന്നത്. 34,500 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള മന്ദിരത്തിന് ഒമ്പതുകോടി രൂപയാണ് ചെലവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി മാരായ ഡോ. ഷേക്ക് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം, ഐ.ജി പി വിജയന്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ് ആസ്ഥാനത്തെ സി.സി.ടി.എന്‍.എസ് പരിശീലന കേന്ദ്രം സന്ദര്‍ശിച്ചു.