നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കോവിഡ് നിയന്ത്രണ പ്രതിരോധ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

post

പാലക്കാട് : കോവിഡ് 19 പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഒക്ടോബറില്‍ നടക്കുന്ന നവരാത്രി ചടങ്ങുകള്‍ക്കും ആലോഷങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍ കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം:

'വിദ്യാരംഭം' 'ബൊമ്മക്കൊലു' തുടങ്ങിയ ചടങ്ങുകള്‍ അതാത് കുടുംബങ്ങളിലോ സുരക്ഷിതമായ രണ്ടോ മൂന്നോ കുടുംബങ്ങളുടെ അയല്‍ക്കൂട്ടത്തിലോ  നടത്തുക.

കണ്ടെയ്ന്‍മെന്റ് സോണുകളിലെ വീടുകള്‍ക്ക് വെളിയിലുള്ള ആഘോഷങ്ങള്‍ ഒഴിവാക്കുക.

65 വസ്സിനു മുകളില്‍ പ്രായമുള്ളവരും, ഗുരുതര രോഗങ്ങളുള്ളവരും, ഗര്‍ഭിണികളും 10 വയസ്സിനു താഴെയുള്ള കുട്ടികളും വീടുകളില്‍ തന്നെ കഴിയുക.

ചടങ്ങുകളില്‍ 40 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്.

പൂജാ പന്തലുകള്‍, സംഗീത വേദികള്‍, വിദ്യാരംഭം തുടങ്ങിയ ചടങ്ങുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക. സന്ദര്‍ശകര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും വ്യത്യസ്ത സമയങ്ങള്‍ ഏര്‍പ്പെടുത്തുക.

ആഘോഷവേദികളുടെ പ്രവേശന കവാടത്തില്‍ പനി പോലുള്ള രോഗലക്ഷണങ്ങള്‍ നിര്‍ണ്ണയിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, തളര്‍ച്ച, മണവും രുചിയും തിരിച്ചറിയാനാവാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കുകയും ഉടന്‍ തന്നെ ചികിത്സ തേടുകയും ചെയ്യുക.

ചടങ്ങുകളില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തികള്‍ക്കുമിടയില്‍ ആറടി അകലം ഉറപ്പാക്കുക. 

മുഖാവരണം അഥവാ ഫേസ്മാസക് ധരിക്കുന്നത് ഉറപ്പുവരുത്തുക.

ആഘോഷവേദികളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കൈകള്‍ ശുചിയാക്കാന്‍ സോപ്പും വെള്ളവും/ ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുക.

സന്ദര്‍ശകര്‍ നിരന്തരം സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ ഒരു ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോക്ലോറേറ്റ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.

എഴുത്തിനിരുത്തുന്നതിന്റെ ഭാഗമായി നാവില്‍ എഴുതുന്നതിനുള്ള സ്വര്‍ണ്ണം ഓരോ കുട്ടിക്കും വേറെ വേറെ ഉപയോഗിക്കുക.

ചടങ്ങുകളില്‍ പങ്കെടുക്കുന്ന ഒരോരുത്തരുടേയും പേരും വിലാസവും ഫോണ്‍ നമ്പറും ഒരു രജിസ്റ്ററില്‍ രേഖപ്പെടുത്തി വാങ്ങുക.