ജില്ലയില്‍ 234 പേര്‍ക്ക് കൂടി കോവിഡ്

post

കാസര്‍കോട് : ജില്ലയില്‍ 234 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 224 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.  കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതരസംസ്ഥാനത്തു നിന്നും എട്ട് പേര്‍ വിദേശത്ത് നിന്നുമെത്തിയവരാണ്. 

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4954 പേര്‍

വീടുകളില്‍ 3835 പേരും സ്ഥാപനങ്ങളില്‍ 1119 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത 4954 പേരാണ്. പുതിയതായി 272 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1728 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 404 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 370 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 312 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 285 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍  319 പേര്‍ക്ക് കോവിഡ് നെഗറ്റീവായി 

 ജില്ലയില്‍ (ഒക്ടോബര്‍ 16) 319 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ഇതോടെ ഇതുവരെ കോവിഡ് ഭേദമായവരുടെ എണ്ണം 12666 ആയി. നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ള 3278 പേരാണ്. 

ജില്ലയിലെ കോവിഡ് മരണം 150 ആയി

ഏഴ് പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ചെങ്കള പഞ്ചായത്തിലെ മുഹമ്മദ് കരീം (52), കാസര്‍കോട് നഗരസഭയിലെ മുഹമ്മദ് കുഞ്ഞി (70), പള്ളിക്കര പഞ്ചായത്തിലെ മുഹമ്മദ് (74), കുമ്പള പഞ്ചായത്തിലെ അബ്ദുള്‍ റഹ്മാന്‍ (57), പള്ളിക്കര പഞ്ചായത്തിലെ മുഹമ്മദ് (85),കാസര്‍കോട് നഗരസഭയിലെ നബീസ (75), കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ഗോവിന്ദന്‍ നമ്പൂതിരി എന്നിവരുടെ മരണമാണ് കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്.

ജില്ലയില്‍ കോവിഡ് മരണ നിരക്ക് ഉയരുന്നു: ജാഗ്രത വേണം

കാസര്‍കോട് ജില്ലയില്‍  കോവിഡ് രോഗബാധയെ തുടര്‍ന്നുണ്ടാകുന്ന മരണനിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍  പൊതുജനങ്ങള്‍  ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ  എ .വി രാംദാസ് അറിയിച്ചു. ഫെബ്രുവരി മൂന്നിന് ആദ്യ കോവിഡ് കേസ ്റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ജൂലൈ 17 വരെ ജില്ലയില്‍ ഒരുമരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. അതിന് ശേഷം ഇന്നലെ ഒക്ടോബര്‍ 16 വരെ ജില്ലയില്‍ 150 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണപെട്ടവരില്‍ കൂടുതല്‍ പേരും 60 വയസിനു മുകളില്‍ പ്രായമുള്ളവരാണെങ്കിലും യുവാക്കള്‍ക്കിടയിലുള്ള മരണവും കൂടുതലായി സംഭവിക്കുകയാണ്. ഈ സാഹചര്യത്തില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരും, മറ്റു ഗുരുതരരോഗബാധിതരും അവരുടെ കുടുംബാംഗങ്ങളും കൂടുതല്‍ ശ്രദ്ധിക്കണം. ഇവരുടെ വീട്ടിലുള്ള മറ്റു അംഗങ്ങള്‍ പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കണം.

കരുതല്‍ വേണം വയോജനങ്ങള്‍ക്ക്

ശാരീരിക അകലം പാലിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ കൈയും മുഖവും കഴുകുക, നിര്‍ബന്ധമായും മാസ്‌ക്ധരിക്കണം. ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങള്‍ ശീലമാക്കണം, ധാരാളം വെള്ളംകുടിക്കണം. പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കണം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ ആശുപത്രിസന്ദര്‍ശനം നടത്താവൂ. ഫോണിലൂടെയോ ഈസഞ്ജീവനി(https://esanjeevani.in/)വെബ് ഉപയോഗിച്ചോ ഡോക്ടര്‍മാരുടെ സേവനം തേടുക. ജീവിത ശൈലി രോഗങ്ങളുള്ളവര്‍ അവര്‍ക്കുള്ള പൊതുമാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഛര്‍ദി, വിശപ്പില്ലായ്മ,അടിവയറ്റില്‍ വേദന, ഭക്ഷണത്തോടുള്ള വിരക്തി, തലകറക്കം, ശ്വാസതടസ്സം എിവ അനുഭവപ്പെട്ടാല്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടണം.