തീരദേശത്തെ സമ്പദ്ഘടനയുടെ ശിലാബിന്ദുവാക്കി മാറ്റും; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

post

മാപ്പിളബേ അടിസ്ഥാന സൗകര്യ വികസനത്തിന് തുടക്കമായി

കണ്ണൂര്‍ : സമ്പദ്ഘടനയുടെയും മറ്റ് മേഖലകളുടെയും ശിലാബിന്ദുവാക്കി തീരദേശത്തെ മാറ്റുമെന്ന്് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. മത്സ്യത്തൊഴിലാളികളുടെയും മത്സ്യബന്ധനമേഖലയുടെയും വികസനത്തിന് സര്‍ക്കാര്‍ വലിയ മുന്‍തൂക്കമാണ് നല്‍കുന്നതെന്നും തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ വികസന നയങ്ങളുടെ ഭാഗമായി നിരവധി പദ്ധതികള്‍ നടന്നുവരികയാണ്. കാസര്‍കോട് മുതല്‍ വിഴിഞ്ഞം വരെയുള്ള തീരപ്രദേശങ്ങളുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. തീരദേശ റോഡുകളുടെ പ്രവൃത്തി ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. തീരദേശ സംരക്ഷണം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഘടകം കൂടിയാണ്. ആസൂത്രിതമായ പദ്ധതികളാണ് ഈ മേഖലയില്‍ നടപ്പാക്കുന്നത്. ജില്ലയിലെ പുരാതന മത്സ്യബന്ധന കേന്ദ്രമായ മാപ്പിളബേയുടെ അടിസ്ഥാന സൗകര്യ വികസനം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഹാര്‍ബറില്‍ മണലടിഞ്ഞ് കൂടി മത്സ്യബന്ധന യാനങ്ങള്‍ക്ക് വിഷമതകള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ വിഷയത്തില്‍ പരിഹാരം കാണുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്കായി വലിയ തുക നീക്കിവെച്ചിട്ടുണ്ട്. ഏത് മേഖലയിലാണെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാകണമെങ്കില്‍ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ചാണ് മാപ്പിളബേയില്‍ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്. സ്ട്രീറ്റ് ലൈറ്റ്, ഇരിപ്പിട സൗകര്യം, നടപ്പാത സൗന്ദര്യവല്‍ക്കരണം തുടങ്ങിയ പ്രവൃത്തികള്‍ ഇതിന്റെ ഭാഗമായി നടപ്പാക്കും. ഇതിന് പുറമെ സന്ദര്‍ശകര്‍ക്കുള്ള കിയോസ്‌ക്, ടോയ്ലറ്റ് സൗകര്യങ്ങള്‍, ചെടികള്‍ വച്ചുപിടിപ്പിക്കല്‍ എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഹാളില്‍ മേയര്‍ സി സീനത്ത് അധ്യക്ഷയായി. കൗണ്‍സലര്‍ റഷീദ മഹല്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ്ബ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി വി ബാലകൃഷ്ണന്‍, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി വി സനില്‍കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.