എല്ലാ വര്‍ഷവും ആയിരം പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനം തുടരണം - മുഖ്യമന്ത്രി

post

അതിജീവനത്തിന് ആയിരം പച്ചത്തുരുത്തുകള്‍; പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കോഴിക്കോട : എല്ലാ വര്‍ഷവും നിലവിലെ മാതൃകയിലുള്ള ആയിരം പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തു തീര്‍ത്ത 1,261 പച്ചത്തുരുത്തുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം  നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  പച്ചത്തുരുത്തുകള്‍ വളര്‍ത്താനുള്ള പ്രവര്‍ത്തനം അവസാനിക്കുകയല്ല മറിച്ച്  തുടരുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായപ്രവര്‍ത്തനം ഉണ്ടായാല്‍ ഇത് അസാധ്യമായ കാര്യമല്ല.  2019-ലെ ലോക പരിസ്ഥിതി ദിനത്തില്‍  ആരംഭിച്ച പച്ചതുരുത്ത്  പദ്ധതി ഭാവിയിലേക്കുള്ള വലിയ നിക്ഷേപമാണ്. പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കാന്‍ പൊതുസ്ഥലം ലഭ്യമല്ലെങ്കില്‍ സന്നദ്ധരായ ആളുകളുടെ ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കാം.

 ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലാണ് തൈകള്‍ വച്ചുപിടിപ്പിച്ചത്. വൃക്ഷങ്ങള്‍,  ഔഷധങ്ങള്‍,  കുറ്റിച്ചെടികള്‍,  കണ്ടല്‍കാടുകള്‍ തുടങ്ങിയവ വെച്ചുപിടിപ്പിച്ചു നിര്‍മ്മിച്ച ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളാണ് പച്ചത്തുരുത്തുകള്‍ എന്നും അദ്ദേഹം പറഞ്ഞു.  പച്ചത്തുരുത്ത് പദ്ധതിയുടെ അവലോകന റിപ്പോര്‍ട്ടും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

അതിജീവനത്തിന് ജൈവവൈവിധ്യത്തിന്റെ ആയിരം പച്ചത്തുരുത്തുകള്‍ ലക്ഷ്യമിട്ടു തുടങ്ങിയ സംരംഭം ലക്ഷ്യം കടന്ന് ഇതുവരെ 1261 പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കി.  പൊതു സ്ഥലങ്ങളുള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പച്ചത്തുരുത്തുകളുടെ മൂന്നു വര്‍ഷത്തെ തുടര്‍ പരിചരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. സംസ്ഥാന ഐ.ടി.മിഷന്റെ സഹായത്തോടെ ഉപഗ്രഹ മാപ്പിംഗ് സംവിധാനമുപയോഗിച്ച് ഓരോ പച്ചത്തുരുത്തിന്റെയും സ്ഥാനം, വിസ്തൃതി, തൈകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ അടയാളപ്പെടുത്തുന്ന മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. 590 പഞ്ചായത്തുകളിലായി 454 ഏക്കര്‍ വിസ്തൃതിയിലാണ് 1,261 പച്ചത്തുരുത്തുകളുള്ളത്.
പച്ചത്തുരുത്തുകള്‍ സ്ഥാപിച്ച വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചടങ്ങില്‍ അനുമോദന പത്രം നല്‍കി.