പകല്‍ വീട് ഉദ്ഘാടനം ചെയ്തു

post

ഇടുക്കി : ഇടവെട്ടി ഗ്രാമ പഞ്ചായത്തിലെ വയോജനങ്ങള്‍ക്കായി പുതുതായി നിര്‍മിച്ച 'പകല്‍ വീടിന്റെ' ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ നിര്‍വ്വഹിച്ചു. കൊതകുത്തിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി ജോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ നൗഷാദ് സ്വാഗതം പറഞ്ഞ യോഗത്തില്‍ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ•ാരായ കുമാരി അശ്വതി.ആര്‍. നായര്‍, എ.കെ. സുഭാഷ് കുമാര്‍, മെമ്പര്‍മാരായ ലത്തീഫ് മുഹമ്മദ്, ജസീല ലത്തീഫ്, ബീവി സലിം, ഡോ.മരീന ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ സമദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തില്‍ നിന്നനുവദിച്ച 20 ലക്ഷം രൂപാ ഉപയോഗിച്ചാണ് പകല്‍ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച 650 സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹാള്‍, സിറ്റ് ഔട്ട്, പകല്‍ വീട്ടിലെത്തുന്നവര്‍ക്ക് വിശ്രമ സൗകര്യം, ശുചിമുറി, അടുക്കള എന്നീ സൗകര്യങ്ങള്‍ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഇവിടേക്കുള്ള ജീവനക്കാരെ ഉടന്‍ നിയമിക്കും. ഇടവെട്ടി ഗ്രാമപഞ്ചായത്തിനും സാമൂഹ്യ ക്ഷേമ വകുപ്പിനുമാണ് പകല്‍ വീടിന്റെ മേല്‍നോട്ട ചുമതല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്.

ഇതോടൊപ്പം ഇടവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ലാബ് സ്ഥാപിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് സിബി ജോസ് ഉദ്ഘാടനം ചെയ്തു. പി.എച്ച്.സി. യോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ലാബ് സജ്ജമാക്കുക. ലാബ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതോടെ പി.എച്ച്.സി. യെ എഫ്.എച്ച്.സി. യായി അപ്ഗ്രേഡ് ചെയ്യുന്നതിന് സാധിക്കും. ഇതിന് പുറമെ പി.ജെ.ജോസഫ് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് പി.എച്ച്.സിയുടെ പുതിയ ബ്ലോക്കിന്റെ പണികള്‍ ഉടന്‍ ആരംഭിക്കും.

2019 - 2020 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ പെടുത്തി രണ്ട് ലക്ഷം രൂപ ലാബിനുള്ള അടിസ്ഥാന സൗകര്യത്തിനായും ആര്‍ദ്രം പദ്ധതിയില്‍പ്പെടുത്തി

ആറര ലക്ഷം രൂപാ ഉപകരണങ്ങള്‍ക്കായും ലഭ്യമായിട്ടുണ്ട്. ഇതോടെ കൂടുതല്‍ ഡോക്ടര്‍മാരുടേയും, ജീവനക്കാരുടേയും സേവനം ആശുപത്രിക്ക് ലഭ്യമാക്കുവാനും ആശുപ്രതിയിലെത്തുന്ന നൂറുകണക്കിന് രോഗികള്‍ക്ക് ഇവരുടെസേവനം ലഭ്യമാക്കാനാവുമെന്നും അധികൃതര്‍ പറഞ്ഞു