തദ്ദേശീയ മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കും; മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

post

വയനാട്: മത്സ്യ വിത്തുത്പാദന കേന്ദ്രങ്ങള്‍ വഴി തദ്ദേശീയ മത്സ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തളിപ്പുഴയില്‍ പ്രവര്‍ത്തന സജ്ജമായ തദ്ദേശീയ മത്സ്യ വിത്തുത്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനമേറിയ ഒന്നാണ് മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുക എന്നത്. ആദിവാസി ജനവിഭാഗം കൂടുതലുള്ള ജില്ലയില്‍ പോഷകാഹാരക്കുറവ് ഇല്ലാതാക്കാന്‍ ഗുണമേന്മയുള്ള മത്സ്യ വിത്തുദ്പാദനത്തിലൂടെ സാധിക്കും. അതിനായി ജില്ലയിലെ കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള മത്സ്യ വിത്തുകള്‍ വിതരണം ചെയ്യാന്‍ മത്സ്യ വിത്തുദ്പാദന കേന്ദ്രങ്ങള്‍ക്ക് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

ജില്ലയിലെ തദ്ദേശീയവും അന്യം നിന്ന് പോവുന്നതുമായ മത്സ്യ ഇനങ്ങളാണ് ഇവിടങ്ങളില്‍ ഉത്പാദിപ്പിക്കുന്നത്. മത്സ്യ ലഭ്യതയ്ക്ക് മറ്റ് ജില്ലകളെ ആശ്രയിക്കുന്നതിന് പകരം ജില്ലയില്‍ തന്നെ ഉത്പാദനം ആരംഭിക്കണം. ഇതിനായി കൂടുതല്‍ പേര്‍ മത്സ്യ കൃഷി ആരംഭിക്കാന്‍ തയ്യാറാവണം. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യ കൃഷി ആരംഭിക്കുന്നതിനും മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ കാരാപ്പുഴ റിയറിംഗ് ഫാം, തളിപ്പുഴ മത്സ്യ വിത്തുദ്പാദന കേന്ദ്രം എന്നിവയാണ് തീരദേശ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളത്. 1.56 കോടി രൂപ ചെലവഴിച്ചാണ് തളിപ്പുഴ മത്സ്യ വിത്തുദ്പാദന കേന്ദ്രം ആരംഭിച്ചത്. 44 ടാങ്കുകളാണ് ഹാച്ചറിയില്‍ തയ്യാറാക്കിയിട്ടുള്ളത്. 1.7 കോടി രൂപയാണ് കാരാപ്പുഴ റിയറിംഗ് ഫാമിന്റെ നിര്‍മ്മാണത്തിനായി ചെലവഴിച്ചത്. എട്ട് റെയറിംഗ് ടാങ്കുകള്‍, ജനറേറ്റര്‍ കം സ്റ്റോര്‍ റൂം, ബോര്‍വെല്‍, ഓവര്‍ഹെഡ് ടാങ്ക്, പമ്പ് ഹൗസ് എന്നിവയുടെ നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തളിപ്പുഴയില്‍ ഉത്പാദിപ്പിക്കുന്ന മത്സ്യ വിത്തുകള്‍ കാരാപ്പുഴയില്‍ എത്തിച്ച് വളര്‍ത്തി വലുതാക്കി പൊതു ജലാശയങ്ങളില്‍ നിക്ഷേപിക്കുന്നതിനും, മത്സ്യ കൃഷിക്കുമാണ് ഉദ്ദേശിക്കുന്നത്. 12 ലക്ഷം തദ്ദേശീയ മത്സ്യ കുഞ്ഞുങ്ങളെയാണ് തളിപ്പുഴയില്‍ ഉത്പാദിപ്പിക്കുന്നത്. വന പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന റിസര്‍വോയറുകളില്‍ ഇന്ത്യന്‍ മേജര്‍ കാര്‍പ്പ് മത്സ്യങ്ങളെ നിക്ഷേപിക്കാന്‍ വനം വകുപ്പ് വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് തദ്ദേശീയ മത്സ്യങ്ങള്‍ ഉത്പാദിപ്പിച്ച് നിക്ഷേപിക്കുന്നത്. ഇതിന്റെ ഭാഗമായി സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ് വാട്ടര്‍ അക്വാകള്‍ച്ചറിന്റെ സാങ്കേതിക സഹായത്തോടെ ഉതപാദിപ്പിച്ച തദ്ദേശീയ മത്സ്യങ്ങളായ പാല്‍കടന്ന, പച്ചിലവെട്ടി എന്നീ മത്സ്യ കുഞ്ഞുങ്ങളെ തളിപ്പുഴയില്‍ നിക്ഷേപിച്ചു.

തളിപ്പുഴ മത്സ്യ വിത്തുദ്പാദന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഭുവനേശ്വര്‍ സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ് വാട്ടര്‍ അക്വാകള്‍ച്ചര്‍ ഡയറക്ടര്‍ സരോജ് സ്വയിന്‍, ഇന്‍ലാന്‍ഡ് ഷിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഇഗ്നേഷ്യസ് മണ്‍ട്രോ, കെ.എസ്.സി.എ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ പി.ഐ. ഷെയ്ക് പരീത്, വൈത്തിരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.വി. മണികണ്ഠന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ. സുധീര്‍ കിഷന്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം. ചിത്ര തുടങ്ങിയവര്‍ പങ്കെടുത്തു.