സ്‌കൂള്‍ ഹൈടെക് പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം തിങ്കളാഴ്ച്ച

post

ജില്ലയില്‍ വിന്യസിച്ചത് 20, 918ഐടി ഉപകരണങ്ങള്‍

1022 സ്‌കൂളുകളിലാണ് ഹൈടെക് വിന്യാസം പൂര്‍ത്തിയായത്

779സ്‌കൂളുകളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം

ആലപ്പുഴ: പിണറായി വിജയന്‍ സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍ ജില്ലയിലെ 1022 സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളില്‍ പൂര്‍ത്തിയായി. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്റേയും അതുവഴി പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുന്നതിന്റേയും പ്രഖ്യാപനം ഒക്ടോബര്‍ 12-ന് തിങ്കളാഴ്ച 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.

ജില്ലയില്‍ സര്‍ക്കാര്‍-എയിഡഡ് വിഭാഗത്തിലെ ഒന്നു മുതല്‍ 7 വരെ ക്ലാസുകളുള്ള 697ഉം എട്ടു മുതല്‍ 12 വരെ ക്ലാസുകളുള്ള 325ഉം ഉള്‍പ്പെടെ മൊത്തം 1022 സ്‌കൂളുകളിലാണ് ഹൈടെക് വിന്യാസം പൂര്‍ത്തിയായത്. ഇതിന്റെ ഭാഗമായി 6803 ലാപ്‌ടോപ്പ്, 4106 മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, 5565 യു.എസ്.ബി. സ്പീക്കര്‍, 2639 മൗണ്ടിംഗ് അക്‌സസറീസ്, 536 സ്‌ക്രീന്‍, 324 ഡി.എസ്.എല്‍.ആര്‍ ക്യാമറ, 325 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 310 എച്ച്.ഡി വെബ്ക്യാം, 310 43 ഇഞ്ച് ടെലിവിഷന്‍ എന്നിവ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍  വിന്യസിച്ചു. 779സ്‌കൂളുകളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി. ജില്ലയില്‍ 157 ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബ് യൂണിറ്റുകളിലായി 8409അംഗങ്ങളുണ്ട്. 9872അധ്യാപകര്‍ ജില്ലയില്‍ പ്രത്യേക ഐടി പരിശീലനം നേടി കഴിഞ്ഞു.

ജില്ലയില്‍ ഹൈടെക് പദ്ധതിയില്‍പ്പെടുത്തി കൈറ്റ് വഴി ഏറ്റവും കൂടുതല്‍ ഐടി ഉപകരണങ്ങള്‍ വിന്യസിച്ചത് ലിയോ തേര്‍ട്ടീന്ത് എച്ച്.എസ്.എസ് ആലപ്പുഴ (229) ആണ്. എസ്.എന്‍.എച്ച്.എസ്.എസ് ശ്രീകണ്‌ഠേശ്വരവും (220) സെന്റ് ജോസഫ് ജി.എച്ച.എസ്.എസ് ആലപ്പുഴയും (217) ആണ് തൊട്ടടുത്ത്.

സ്‌കൂളുകളില്‍ വിന്യസിച്ചിട്ടുള്ള ഹൈടെക് ഉപകരണങ്ങള്‍ സ്‌കൂള്‍, തദ്ദേശ ഭരണ സ്ഥാപനം, അസംബ്ലി, പാര്‍ലമെന്റ് മണ്ഡലം എന്നിങ്ങനെ തിരിച്ച് സമേതം പോര്‍ട്ടലിലെ (sametham.kite.kerala.gov.in) ഹൈടെക് സ്‌കൂള്‍സ് ലിങ്കില്‍ ലഭ്യമാണ്. പദ്ധതിക്കായി ജില്ലയില്‍ കിഫ്ബിയില്‍ നിന്നും 33.32 കോടിയും പ്രാദേശിക തലത്തില്‍ 14.67 കോടിയും ഉള്‍പ്പെടെ 47.99 കോടി രൂപ ചെലവായിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. തിങ്കളാഴ്ച പ്രഖ്യാപന ചടങ്ങ് 11 മണിക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി തത്സമയം കാണാവുന്നതാണ്.