അഴൂരില്‍ ക്ഷീരഗ്രാമം പദ്ധതിയ്ക്ക് തുടക്കം

post

തിരുവനന്തപുരം : ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയ്ക്ക് അഴൂര്‍ പഞ്ചായത്തില്‍ തുടക്കമായി.  പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. ക്ഷീര മേഖലയുടെ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫാമുകളുടെ  ആധുനികവത്കരണം, പശു യൂണിറ്റ്, കോബോസിറ്റ് ഡെയറി യൂണിറ്റ്, തൊഴുത്തു  നിര്‍മ്മാണം, കറവയന്ത്രം വാങ്ങല്‍, ക്ഷീര കര്‍ഷകര്‍ക്കുള്ള വിവിധ ധനസഹായം തുടങ്ങിയവയ്ക്കായി 50 ലക്ഷം രൂപയാണ്  പദ്ധതിയുടെ ഭാഗമായി അനുവദിച്ചിട്ടുള്ളത്. കൂടുതല്‍ ആളുകളെ ക്ഷീരകര്‍ഷക  മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതിയ്ക്കാകും. 512 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ക്ഷീരമേഖലയില്‍ നടപ്പിലാക്കുന്നതെന്നും ഗുണമേന്മയുള്ള പാലുത്പാദനത്തില്‍ സംസ്ഥാനത്ത് വന്‍ വര്‍ധനയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ   തെരെഞ്ഞെടുത്ത 25 ഗ്രാമ പഞ്ചായത്തുകളിലാണ് ഈ വര്‍ഷം പദ്ധതി നടപ്പാക്കുക. ഇതോടെ സംസ്ഥാനത്ത് 53 പഞ്ചായത്തുകള്‍ ക്ഷീര ഗ്രാമങ്ങളായി മാറും. 25 പഞ്ചായത്തില്‍ കൂടി ക്ഷീര ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതോടെ പാലുത്പാദാനത്തില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേയ്ക്ക് സംസ്ഥാനം എത്തിച്ചേരുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം അഴൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി,  പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം അഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി. ഇന്ദിര തുടങ്ങിവര്‍ പങ്കെടുത്തു.