നൂറ് ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 189 റോഡുകള്‍ ഗതാഗത യോഗ്യമാക്കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം : നൂറ് ദിന കര്‍മ പരിപാടികളുടെ ഭാഗമായി 1451 കോടി രൂപ മുതല്‍ മുടക്കില്‍ 189 റോഡുകളാണ് മൂന്നു മാസത്തിനിടെ ഗതാഗത യോഗ്യമാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി പാലക്കാട് പെരിന്തല്‍മണ്ണ സംസ്ഥാനപാതയില്‍ മുണ്ടൂര്‍ മുതല്‍ തൂത ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ പുനര്‍നിര്‍മാണ പ്രവൃത്തി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ണാറക്കുളഞ്ഞി  കോഴഞ്ചേരി റോഡ് ഉള്‍പ്പെടെ ഗതാഗതത്തിനായി തുറന്നു നല്‍കി. ആലപ്പുഴ  ചങ്ങനാശേരി എലിവേറ്റഡ് ഹൈവേ, ശംഖുമുഖം  എയര്‍പോര്‍ട്ട് റോഡ്, പെരുമ്പിലാവ്  നിലമ്പൂര്‍ റോഡ്, കൊയിലാണ്ടി  എടവണ്ണ റോഡ് തുടങ്ങി നിരവധി റോഡുകളുടെ നിര്‍മാണത്തിന് രണ്ടാഴ്ചയ്ക്കിടയില്‍ തുടക്കമിട്ടു. 158 കിലോമീറ്റര്‍ കെ. എസ്. ടി. പി റോഡ്, കുണ്ടന്നൂര്‍, വൈറ്റില മേല്‍പാലങ്ങള്‍ ഉള്‍പ്പെടെ 21 പാലങ്ങള്‍, 671 കോടി മുതല്‍മുടക്കുള്ള 41 കിഫ്ബി പദ്ധതികള്‍ എന്നിവയുടെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാകും.

ഇനിയൊരു പ്രളയത്തിന് തകര്‍ക്കാന്‍ കഴിയാത്ത വിധത്തിലുള്ള റോഡുകളും പാലങ്ങളുമാണ് പുനര്‍നിര്‍മിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വേഗത, കാര്യക്ഷമത, ഗുണനിലവാരം, നൂതനവും ആധുനികവുമായ സാങ്കേതിക വിദ്യ, ദീര്‍ഘകാല ഈടുനില്‍പ് എന്നിവയെല്ലാം ഉറപ്പാക്കുന്ന റോഡ് നിര്‍മാണമാണ് നടത്തി വരുന്നത്. പ്രളയകാലത്ത് തകര്‍ന്ന 11000 കിലോമീറ്റര്‍ റോഡും നൂറിലധികം പാലങ്ങളും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കി. 1783 കോടി രൂപയാണ് പ്രളയകാലത്ത് തകര്‍ന്ന റോഡുകളുടെ ഉപരിതല നവീകരണത്തിന് മാത്രം ചെലവഴിച്ചത്. വിവിധ റോഡുകളില്‍ 2395 ഇടങ്ങളിലുണ്ടായ മണ്ണിടിച്ചില്‍ നീക്കം ചെയ്ത് ഗതാഗതയോഗ്യമാക്കി. 392 കോടി രൂപ ചെലവഴിച്ച് ഗ്രാമീണ റോഡുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ

പദ്ധതിയില്‍ 5000 റോഡുകളാണ് നവീകരിക്കുന്നത്. കിഫ്ബി ഫണ്ടില്‍ നിന്ന് 14700 കോടി രൂപയുടെ റോഡ് നവീകരണം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പുരോഗമിക്കുന്നു.

പാലക്കാട്  പെരിന്തല്‍മണ്ണ സംസ്ഥാനപാതയില്‍ മുണ്ടൂര്‍ മുതല്‍ തൂത ജംഗ്ഷന്‍ വരെയുള്ള റോഡ് 364.17 കോടി രൂപ ചെലവഴിച്ച് നാലുവരി പാതയായാണ് വികസിപ്പിക്കുന്നത്. റോഡിന്് 14 മീറ്റര്‍ വീതിയുണ്ടാവും. റോഡിന് നടുവില്‍ ഡിവൈഡറും ഡ്രെയിനേജും ഒരുക്കും. അവശ്യസ്ഥലങ്ങളില്‍ വളവ് നിവര്‍ത്തിയാവും റോഡ് നിര്‍മിക്കുക. സംരക്ഷണ ഭിത്തി, നടപ്പാത, കൈവരി എന്നിവയും സ്ഥാപിക്കും. ഈ റോഡിലുള്ള അഞ്ച് പാലങ്ങളില്‍ നാലെണ്ണത്തിന്റെ വീതി കൂട്ടും. ഒരു പാലം പുതുക്കിപ്പണിയും. പ്രധാനപ്പെട്ട ജംഗ്‌നുകളും നവീകരിക്കും. 8 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. റോഡ് നിര്‍മാണം പൂര്‍ത്തിയായ ശേഷം അഞ്ചു വര്‍ഷത്തെ പരിപാലനം കൂടി ഉറപ്പുവരുത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ 21 റോഡുകള്‍ ഇത്തരത്തില്‍ പുനര്‍നിര്‍മിക്കുന്നതിന് 3346 കോടി രൂപ റീബില്‍ഡ് കേരളയില്‍ നീക്കി വച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.