ആരോഗ്യ വഴിയില്‍ ആലപ്പുഴ ജില്ല; കൂടുതല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു

post

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. രണ്ട് ഘട്ടങ്ങളിലായി 54 ആരോഗ്യ കേന്ദ്രങ്ങളെ ആണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ ജില്ലയില്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

2017-18ലെ ആദ്യഘട്ടത്തില്‍ അനുവദിച്ച 14 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 11ഉം 2018 19ലെ രണ്ടാംഘട്ടത്തില്‍ രണ്ടെണ്ണവും നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചുകഴിഞ്ഞു. ബാക്കിയുള്ളവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മൂന്നാംഘട്ടത്തില്‍ 8 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ അനുവദിച്ചിരിക്കുന്ന 40 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 5 എണ്ണത്തിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. 19 കെട്ടിടങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്, നവംബറില്‍ പതിനഞ്ച് എഫ്.എച്ച്.സി.കള്‍ കൂടി ഉദ്ഘാടനം ചെയ്യാനാവുമെന്ന് എന്‍.എച്ച്.എം. കോണ്‍സള്‍ട്ടന്റ് എഞ്ചിനീയര്‍ സന്ധ്യാ ദിവാകര്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ തന്നെ മികച്ച സൗകര്യങ്ങളോട് കൂടിയ രോഗീ സൗഹൃദ ചികിത്സാ സൗകര്യങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി സേവന മേഖല വിപുലമാക്കിവരുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വൈകിട്ട് ആറുവരെ ആക്കുകയും കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. നിത്യേനയുള്ള ജീവിതശൈലി രോഗ ക്ലിനിക്കുകള്‍, സ്വകാര്യതയുള്ള പരിശോധന മുറികള്‍, മാര്‍ഗരേഖകള്‍ അടിസ്ഥാനമാക്കിയുള്ള ചികിത്സകള്‍, ഡോക്ടര്‍മാരെ കാണുന്നതിനു മുമ്പ് നഴ്‌സുമാര്‍ വഴി പ്രീ ചെക്കപ്പിനുള്ള സൗകര്യം, രോഗി സൗഹൃദവും ജന സൗഹാര്‍ദ്ദവുമായ അന്തരീഷം എന്നിവയാണ് ആര്‍ദ്രം മിഷന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കൂടാതെ ആസ്മ, ശ്വാസതടസം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ശ്വാസ് ക്ലിനിക്ക്, മാനസികാരോഗ്യ പരിചരണത്തിന് ആശ്വാസം ക്ലിനിക്ക്, ഫീല്‍ഡ് തലത്തില്‍ സമ്പൂര്‍ണ മാനസികാരോഗ്യ പരിപാടി, എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രം ക്ലിനിക്കുകള്‍ എന്നിവയാണ് പ്രാഥമിക ഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ളത്.